തിരുവനന്തപുരം: സിപിഎം നേതൃത്വത്തിലുള്ള കല്ലിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ കോടികളുടെ അഴിമതി സംബന്ധിച്ച് വിജിലന്‍സ് അന്വേഷിക്കും. വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
ജില്ലയില്‍ 40 കൊല്ലമായി സിപിഎം കുത്തകയാക്കിവച്ചിരിക്കുന്ന ബാങ്കില്‍ കോടികളുടെ ക്രമക്കേടാണ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. 2013-14 വര്‍ഷത്തെ ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് പ്രകാരം ബാങ്ക് സ്വരൂപിച്ച ഓണ്‍ഫണ്ട് 90.25 കോടി രൂപയായിരുന്നു. ഇതില്‍ വിനിയോഗിച്ചത് 86.84 കോടി രൂപയും. 3.40 കോടി രൂപയാണ് ബാങ്ക് ഓണ്‍ ഫണ്ടില്‍ നിന്നും നഷ്ടമായതായി ഓഡിറ്റ് വിഭാഗം ചൂണ്ടിക്കാട്ടിയത്. കെട്ടിട നിര്‍മ്മാണ ഇനത്തില്‍ ചെലവ് കാണിച്ച 26.76 ലക്ഷത്തിന് വ്യക്തമായ രേഖകളില്ലാത്തതിനാല്‍ ഓഡിറ്റ് വിഭാഗം തടഞ്ഞുവച്ചു. നിക്ഷേപ സ്റ്റേറ്റ്മെന്റുകളിന്മേല്‍ 28.32 ലക്ഷം രൂപയുടെ വ്യത്യാസമുണ്ടായി. കമ്പ്യൂട്ടറുകളുടെ പര്‍ച്ചേസ്, ഫര്‍ണിച്ചര്‍ ആന്റ് ഫിറ്റിംഗ്സ് എന്നിവയ്ക്ക് ലക്ഷങ്ങള്‍ ചെലവഴിച്ചത് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ്. എല്ലാവര്‍ഷവും ലക്ഷങ്ങള്‍ ഇതേ സാധനങ്ങള്‍ വാങ്ങിയെന്ന പേരില്‍ എഴുതിയെടുത്തു. മതില് കെട്ടിയതിനോ, അറ്റകുറ്റപണികള്‍ നടത്തിയതിനോ ക്വട്ടേഷന്‍ നല്‍കിയിട്ടില്ല. ബാങ്കിന്റെ പെരിങ്ങമ്മല ബ്രാഞ്ച് പ്രവര്‍ത്തിക്കുന്ന 1000 സ്ക്വയര്‍ ഫീറ്റ് കെട്ടിടത്തില്‍ ഒരു കൗണ്ടര്‍ പണിയാനും കമ്പ്യൂട്ടര്‍ വാങ്ങാനുമായി പൊടിച്ചത് 19 ലക്ഷമായിരുന്നു. അംഗീകാരമില്ലാത്ത ശാന്തിവിള ബ്രാഞ്ചിന്റെ കെട്ടിടത്തിന് അഞ്ചുലക്ഷം നല്‍കിയെന്നും പ്രതിമാസം 20,000 രൂപ വാടക കൊടുക്കുന്നുണ്ടെന്നും കണക്കുകളുണ്ടാക്കി.
പുറമെ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, അപ്രൈസര്‍, പ്യൂണ്‍ തസ്തികകളില്‍ വ്യാപകമായി അനധികൃത നിയമനങ്ങള്‍ നടത്തുകയും ചെയ്തു. ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, അപ്ലൈസര് തസ്തികകളില്‍ 2014 ജനുവരി 27 ല്‍ ഹൈക്കോടതിയില്‍ നിലനിന്ന കേസിലെ വിധി മറികടന്ന് നിയമനങ്ങള്‍ നടത്തി. പാര്‍ട്ടി സഖാക്കന്മാരുടെ ബന്ധുക്കളായവരെ അപ്രൈസര്‍ തസ്തികയില്‍ നിന്നും മൂന്നുവര്‍ഷം പൂര്ത്തിയാക്കുന്നതിനുമുന്പ് ചട്ടം മറികടന്ന് ക്ലര്‍ക്ക് തസ്തികയില്‍ നിയമിച്ചു. സിപിഎം നേതാവും ബാങ്ക് സെക്രട്ടറിയുമായ മകനെ ബിരുദയോഗ്യതപാടില്ലെന്നുണ്ടായിട്ടും പ്യൂണ്‍ തസ്തികയില്‍ നിയമിക്കുകയും പിന്നീട് സ്ഥാനകയറ്റം നല്‍കുകയും ചെയ്തു. സിപിഎം ഏര്യാ സെക്രട്ടറിയും ചില സിപിഎം നേതാക്കളുമാണ് ബാങ്കിനെ നിയന്ത്രിക്കുന്നത്.
ബാങ്ക് അംഗവും ബിജെപി കല്ലിയൂര്‍ ഗ്രാമപഞ്ചായത്ത് ജനറല്‍ സെക്രട്ടറിയുമായ കെ.സി. അനില്‍കുമാറാണ് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരുന്നത്. പരാതിക്കാരന്റെ മൊഴി വിജിലന്‍സ് സംഘം ഉടന്‍ രേഖപ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: