ഗോള്‍മഴയില്‍ ബൊറൂസിയ
ഗ്രൂപ്പ് എഫില്‍ നടന്ന മത്സരത്തില്‍ ബൊറൂസിയക്ക് മിന്നുന്ന വിജയം. ഗോള്‍ മഴകണ്ട പോരാട്ടത്തില്‍ പോളണ്ട് ക്ലബ് ലെഗിയ വാഴ്സോയെ നാലിനെതിരെ എട്ട് ഗോളുകള്‍ക്കാണ് ജര്‍മ്മന്‍ ക്ലബ് ബൊറൂസിയ തകര്‍ത്തത്. മാര്‍ക്കോ റ്യുയിസ് ഹാട്രിക്ക് നേടി. ആകെ 12 ഗോളുകളാണ് കളിയില്‍ പിറന്നത്. ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ പിറന്ന മത്സരമായിരുന്നു ഇത്. 2003-ല്‍ മൊണാക്കോയും ഡിപോര്‍ട്ടീവോയും തമ്മില്‍ നടന്ന കളിയില്‍ വീണ 11 ഗോളുകളെന്ന റെക്കോര്‍ഡാണ് ഇന്നലെ തകര്‍ന്നത്.
കളിയുടെ തുടക്കത്തില്‍ ലീഡ് നേടിയത് ലെഗിയ. 10-ാം മിനിറ്റില്‍ അലക്സാണ്ടര്‍ പെരിജോവിക്ക് ടീമിനെ മുന്നിലെത്തിച്ചു. എന്നാല്‍ അവരുടെ ആശ്വാസം അധികം നീണ്ടുനിന്നില്ല. മൂന്ന് മിനിറ്റിനിടെ മൂന്ന് ഗോളുകള്‍ എതിര് വലയിലെത്തിച്ച് ബൊറൂസിയ തിരിച്ചിട്ടു. 17, 18 മിനിറ്റുകളില്‍ ഷിന്‍ജി കവാഗയും 20-ാം മിനിറ്റില്‍ നൂറി സാഹിനും ലക്ഷ്യം കണ്ടു. നാല് മിനിറ്റിനുശേഷം പെരിജോവിക്കിലൂടെ ലെഗിയ ഒരു ഗോള്‍ കൂടി മടക്കി (3-2). എന്നാല്‍ 29-ാം മിനിറ്റില്‍ ഡെംബെലെയും 32-ാം മിനിറ്റില്‍ മാര്‍ക്ക് റ്യുയിസും ലക്ഷ്യം കണ്ടതോടെ ആദ്യ പകുതിയില്‍ 5-2ന്റെ ലീഡ് ബൊറൂസിയക്ക്. പിന്നീട് 52-ാം മിനിറ്റില്‍ റ്യുയിസ് വീണ്ടും ലക്ഷ്യം കണ്ടു. അഞ്ച് മിനിറ്റിനുശേഷം മിഖായേല്‍ കുഷാര്സിക്കിലൂടെ ലെഗിയ ഒരുഗോള്‍ കൂടി മടക്കി. 81-ാം മിനിറ്റില്‍ പസാലക്കും പരിക്കുസമയത്ത് തന്റെ മൂന്നാം ഗോളും നേടിയ റ്യുയിസ് ഹാട്രിക്കും ടീമിന്റെ ഗോള്‍ പട്ടികയും പൂര്‍ത്തിയാക്കി. ഇതിനിടെ 83-ാം മിനിറ്റില്‍ നെമന്ജി നിക്കോലിക്ക് ലെഗിയയുടെ നാലാം ഗോള്‍ നേടി. അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 13 പോയിന്റുമായാണ് ബൊറൂസിയ പ്രീ ക്വാര്‍ട്ടറില്‍ ഇടംപിടിച്ചത്.
മറ്റൊരു മത്സരത്തില്‍ സ്പോര്‍ട്ടിങ്ങ് ലിസ്ബനെ കീഴടക്കി റയല്‍ മാഡ്രിഡും നോക്കൗട്ട് റൗണ്ടില്‍ എത്തി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു നിലവിലെ ചാമ്പ്യന്മാരുടെ ജയം. 29-ാം മിനിറ്റില്‍ റാഫേല്‍ വരാനെയും 87-ാം മിനിറ്റില്‍ കരിം ബെന്‍സേമയും റയലിനായി ഗോള്‍ നേടിയപ്പോള്‍ ലിസ്ബന്റെ ആശ്വാസം 80-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ അഡ്രിയാല് സില്‍വയുടെ വക. 64-ാം മിനിറ്റില്‍ ലിസ്ബന്റെ ജാവോ പെരേര ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയശേഷം പത്തുപേരുമായി കളിക്കേണ്ടിവന്നതും അവര്‍ക്ക് തിരിചചടിയായി. അഞ്ച് കളികളില്‍ നിന്ന് 11 പോയിന്റാണ് റയലിനുള്ളത്. സ്പോര്‍ട്ടിങ്ങും ലെഗിയയും പുറത്ത്.
ചരിത്രം കുറിച്ച് ലെസ്റ്റര്‍
ചരിത്രത്തിലാദ്യമായി ചാമ്പ്യന്‍സ് ലീഗ് കളിക്കാനെത്തിയ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാര് ലെസ്റ്റര്‍ സിറ്റി ഗ്രൂപ്പ് ജിയില്‍ നിന്ന് ഒന്നാമതായി പ്രീ ക്വാര്‍ട്ടറില്‍. ഇന്നലെ നടന്ന കളിയില്‍ ക്ലബ് ബ്രുഗിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ലെസ്റ്റര്‍ അരങ്ങേറ്റം ഗംഭീരമാക്കിയത്. അഞ്ചാം മിനിറ്റില്‍ ഷിന്‍ജി ഒകസാക്കയിലൂടെ ലീഡ് നേടിയ ലെസ്റ്ററിന് വേണ്ടി 30-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റിയാദ് മഹ്രസിലൂടെ പട്ടിക പൂര്‍ത്തിയാക്കി. 52-ാം മിനിറ്റില്‍ ഇസ്ക്വിയേര്‍ഡോ ബ്രുഗിന്റെ ആശ്വാസം.
അഞ്ച് കളികളില്‍ നിന്ന് 13 പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമതായാണ് ലെസ്റ്റര്‍ അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. മറ്റൊരു മത്സരത്തില്‍ എഫ്സി കോപ്പന്‍ഹേഗനും എഫ്സി പോര്‍ട്ടോയും ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. എട്ട് പോയിന്റുമായി പോര്‍ട്ടോ, 6 പോയിന്റുമായി കോപ്പന്‍ഹേഗന്‍ രണ്ടും മൂന്നും സ്ഥാനത്ത്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ പോര്‍ട്ടോ ലെസ്റ്ററിനെയും കോപ്പന്‍ഹേഗന്‍ ക്ലബ് ബുര്ഗിനെയും നേരിടും. ഇരുടീമുകള്‍ക്കും ഈ മത്സരം നിര്‍ണായകം.
പിന്നില്‍ നിന്ന് തിരിച്ചടിച്ച് യുവന്റസ്
ഗ്രൂപ്പ് എച്ചില് നടന്ന എവേ മത്സരത്തില്‍ തകര്‍പ്പന്‍ വിജയത്തോടെ യുവന്റസും നോക്കൗട്ട് റൗണ്ടിലെത്തി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് യുവന്റസ് സ്പാനിഷ് ടീം സെവിയയെ തകര്‍ത്തത്. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു യുവന്റസിന്റെ തിരിച്ചുവരവ്. ഒമ്പതാം മിനിറ്റില്‍ മാര്ട്ടിന് പരേജയിലൂടെ സെവിയ മുന്നിലെത്തിയെങ്കിലും 36-ാം മിനിറ്റില്‍ ഫ്രാങ്കോ വാസ്ക്വെസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതോടെ അവര്‍ പത്തുപേരായി ചുരുങ്ങുകയും ചെയ്തു. ഒരാളുടെ മുന്‍തുക്കം മുതലാക്കി ശക്തമായി തിരിച്ചടിച്ച യുവന്റസ് ആദ്യപകുതിയുടെ പരിക്കുസമയത്ത് പെനാല്‍റ്റിയിലൂടെ സമനില കണ്ടെത്തി.
മാര്‍ച്ചിസിയോ ആണ് ഗോള്‍ നേടിയത്. പിന്നീട് 84-ാം മിനിറ്റില്‍ ലിയനാര്‍ഡോ ബൊനൂച്ചിയും ഇഞ്ചുറി സമയത്ത് മരിയോ മാന്‍സുകിച്ചും ലക്ഷ്യം കണ്ടതോടെ യുവന്റസിന് തകര്‍പ്പന്‍ വിജയവും നോക്കൗട്ട് റൗണ്ടും സ്വന്തം. അഞ്ച് കളികളില്‍ നിന്ന് 11 പോയിന്റാണ് യുവന്റസിന്. മറ്റൊരു മത്സരത്തില്‍ ഡൈനാമോ സഗ്രബിനെ 1-0ന് പരാജയപ്പെടുത്തി ലിയോണും നോക്കൗട്ട് സാധ്യത നിലനിര്‍ത്തി. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം ലകാസ്റ്റെ ഗോള്‍ നേടി. അവസാന മത്സരത്തില്‍ ലിയോണും സെവിയയും തമ്മില്‍ ഏറ്റുമുട്ടും. ഈ മത്സരം സമനിലയില്‍ കലാശിച്ചാല്‍ സെവിയ നോക്കൗട്ട് റൗണ്ടിലെത്തും. അതേസമയം ലിയോണിന് മൂന്ന് ഗോള്‍ വ്യത്യാസത്തില്‍ ജയിച്ചാലേ പ്രീ ക്വാര്‍ട്ടറില്‍ ഇടം ലഭിക്കൂ. നിലവില്‍ സെവിയക്ക് 10ഉം ലിയോണിന് 7ഉം പോയിന്റാണുള്ളത്.
ടോട്ടനത്തെ കീഴടക്കി മൊണാക്കോ
ഗ്രൂപ്പ് ഇയില്‍ നടന്ന മത്സരത്തില്‍ ഗടാട്ടം ഹോട്സ്പറിനെ കീഴടക്കി ഫ്രഞ്ച് ക്ലബ് മൊണാക്കോ പ്രീ ക്വാര്‍ട്ടറില്‍. സ്വന്തം തട്ടകത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ജയം. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 48-ാം മിനിറ്റില്‍ സിഡിബെയും 53-ാം മിനിറ്റില്‍ ലെമറും മൊണാക്കോക്കായി ഗോള്‍ നേടി. 52-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഹാരി കെയ്ന്‍ ടോട്ടനത്തിന്റെ ആശ്വാസം. അഞ്ച് കളികളില്‍ നിന്ന് 11 പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് മൊണാക്കോയുടെ നോക്കൗട്ട് പ്രവേശം.
അതേസമയം പരാജയത്തോടെ ടോട്ടനം പുറത്തേക്കാണ്. അടുത്ത മത്സരത്തില്‍ സിഎസ്കെഎ മോസ്കോയെ വമ്പന്‍ മാര്‍ജിനില്‍ തോല്‍പ്പിക്കുകയും ലെവര്ക്യൂസന് മൊണാക്കോയോട് പരാജയപ്പെടുകയും ചെയ്താലേ ടോട്ടനത്തിന് സാധ്യതയുള്ളൂ. ഇന്നലെ ലെവര്‍ക്യൂസനും സിഎസ്കെഎ യും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു. ലെവര്ക്യൂസ് ഏഴും ടോട്ടനത്തിന് നാലും പോയിന്റാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: