തിരുവനന്തപുരം: ജോലി സ്ഥലത്തെ പീഡനത്തിനിരയായ രണ്ടാമത്തെ യുവതിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്റലിംഗ് കമ്പനിയായ എയര്‍ ഇന്ത്യ സാറ്റ്സിന്റെ ശാസ്തമംഗലം ഓഫീസിലെ ജീവനക്കാരിയുടെ രഹസ്യമൊഴിയാണ് 164 പ്രകാരം തിരുവനന്തപുരം മുന്‍സിഫ് കോടതി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയത്. എയര്‍ ഇന്ത്യ സാറ്റ്സിന്റെ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബിനെതിരെയാണ് പരാതി. ബിനോയ് ജേക്കബിനെതിരായ രണ്ടാമത്തെ പീഡനക്കേസാണിത്. സമാനമായ മറ്റൊരു സംഭവത്തിലും ബിനോയ് ജേക്കബിനെതിരെ മ്യൂസിയം പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസിലും പ്രതിക്കെതിരെ മജിസ്ട്രേറ്റ് രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. രണ്ട് സ്ത്രീപീഡനക്കേസുകളില്‍ പരാതി ഉണ്ടായി രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടും പ്രതിക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് മടിക്കുന്നതായി ആക്ഷേപമുണ്ട്.
ശാരീരികബന്ധത്തിന് തയ്യാറാകണമെന്ന് ബിനോയ് ജോക്കബ് നിര്‍ബന്ധിച്ചതായാണ് യുവതിയുടെ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ഐപിസി 354 (എ) വകുപ്പുപ്രകാരം 1502/2016 നമ്പരില്‍ മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ അനുസരിച്ചാണ് മജിസ്ട്രേറ്റ് രഹസ്യമൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നുവര്‍ഷം തടവോ പിഴയോ രണ്ടുംകൂടിയോ ശിക്ഷ അനുഭവിക്കാവുന്ന വകുപ്പാണിത്. ജോലി സ്ഥലത്ത് ലൈംഗികപീഡനം നടത്തുന്നതിനെതിരെ 2013ലെ ഭേദഗതി പ്രകാരം ഐപിസി 509 വകുപ്പും ചേര്‍ക്കേണ്ടതാണ്. എന്നാല്‍ ഇത് ഒഴിവാക്കിയാണ് മ്യൂസിയം പോലീസ് കേസെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: