കല്‍പ്പറ്റ: രാജസ്ഥാനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ ദല്‍ഹിക്ക് ജയിക്കാന്‍ ഏഴ് വിക്കറ്റുകളും ഒരു ദിവസം ബാക്കിയിരിക്കെ 102 റണ്‍സ് കൂടി വേണം. 153 റണ്‍സിന്റെ വിജയലക്ഷ്യത്തെ പിന്തുടര്ന്ന് രണ്ടാം ഇന്നിങ്ങ്സ് ആരംഭിച്ച ദല്‍ഹി മൂന്നാം ദിവസത്തെ കൡനിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സ് എന്ന നിലയില്‍. 35 റണ്‍സുമായി ശിഖര്‍ ധവാനും അഞ്ച് റണ്‍സോടെ വികാസും ക്രീസില്‍.
ഗൗതം ഗംഭീര്‍ (2), ഉന്മുക്ത് ചന്ദ് (5), റിഷഭ് പാന്ത് (0) എന്നിവരാണ് പുറത്തായത്. രാജാസ്ഥാനുവേണ്ടി പങ്കജ്സിങ്ങും ചൗധരിയും ഒരോവിക്കറ്റ് നേടിയപ്പോള്‍ റിഷഭ് റണ്ണൗട്ടാവുകയായിരുന്നു. ഇന്നലെ 19ന് ഒന്ന് എന്ന നിലയില്‍ രണ്ടാം ഇന്നിങ്ങ്സ് ആരംഭിച്ച രാജസ്ഥാന് 221ന് എല്ലാവരും പുറത്തായി. 89 റണ്‍സെടുത്ത രാജേഷ് ബിഷ്നോയി ടോപ് സ്കോറര്‍. ഒരുഘട്ടത്തില്‍ 5-99 എന്ന നിലയിലായിരുന്ന രാജസ്ഥാനെ രാജേഷ് ബിഷ്ണോയി(89)യുടെ അര്‍ധസെഞ്ച്വറിയാണ് അല്പമെങ്കിലും പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്.
ഗൗതം 35ഉം ചേതന്‍ ബിസ്ത് 25ഉം മനേന്ദര്‍ സിങ് 14ഉം റണ്‍സെടുത്തു. മറ്റാരും തന്നെ രണ്ടക്കം കടന്നില്ല. മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയ പ്രദീപ് സാങ്വനും മനന്‍ ശര്‍മ്മയും രണ്ടെണ്ണം സ്വന്തമാക്കിയ മിലിന്ദ് കുമാറും ചേര്‍ന്നാണ് രാജസ്ഥാനെ രണ്ടാം ഇന്നിങ്ങ്സില്‍ 221-ല്‍ ഒതുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: