കാക്കനാട്: സര്‍ക്കാരിന്റെ ജനകീയമുഖമെന്ന് കൊട്ടിഘോഷിച്ച സുതാര്യ കേരളം പരിപാടി നിര്‍ത്തലാക്കിയിട്ട് ആറ് മാസം പിന്നിടുന്നു. ജനങ്ങളുമായി ദൂരദര്‍ശനില്‍ മുഖ്യമന്ത്രി നേരിട്ടു സംവദിക്കുന്ന സുതാര്യകേരളം ഫോണ്‍ ഇന്‍ പരിപാടി മുടങ്ങിയതോടെ, പരാതികള്‍ അദ്ദേഹത്തിനു മുന്നിലത്തെിക്കാന്‍ കഴിയാത്തവസ്ഥയിലാണ് സാധാരണക്കാര്‍.
ഉദ്യോഗസ്ഥരുടെ സമീപനമോ നടപടിക്രമങ്ങളിലെ കാര്‍ക്കശ്യമോ മൂലം പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളാണ് ഏറെയും സുതാര്യകേരളം സെല്ലുകളിലൂടെ മുഖ്യമന്ത്രിയുടെ മുന്നിലെത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ പരാതികള്‍ വീണ്ടും ഉദ്യോഗസ്ഥരില്‍ തന്നെ കേന്ദ്രീകരിക്കപ്പെടുന്നു.
സുതാര്യകേരളം ജില്ലാതല സെല്ലുകള്‍ മുഖേനയാണ് പരാതികള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയിരുന്നത്. എന്നാല്‍ പരിപാടി മുടങ്ങിയതോടെ ജില്ലാ സെല്ലുകളുടെ പ്രവര്‍ത്തനവും മരവിച്ചു. മുഖ്യമന്ത്രി നേരിട്ട് വീഡിയോ കോണ്‍ഫ്രന്‍സ് വഴി അടിയന്തര പരിഹാരമുണ്ടാക്കിയിരുന്ന സാധാരണക്കാരുടെ പരാതികള്‍ കോള്‍ക്കാനുള്ള അവസരം ഒരു കാരണവുമില്ലാതെ സംസ്ഥാനത്ത് നിര്‍ത്തലാക്കുകയായിരുന്നു. ചുവപ്പ് നാടയില്‍ കുടുങ്ങി ഉദ്യോഗസ്ഥര്‍ അവഗണിച്ച നിരവധി പരാതികളാണ് മുഖ്യമന്ത്രി ഇടപെട്ട് പരിഹരിച്ചത്.
ജില്ലാതലത്തില്‍ പരിഹരിക്കേണ്ട പരാതികള്‍ ചുവപ്പു നാടയില്‍ കുടുങ്ങാതെ ജില്ല കലക്ടര്‍ നേരിട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും വിവരം ആരാഞ്ഞ് പരിഹരിക്കുമായിരുന്നു.
കാലപ്പഴക്കമുള്ളതും നിയമനൂലാമാലകള്‍ ഉള്ളതുമായ പരാതികളില്‍ ഇളവു വരുത്തി, ആവശ്യമെന്ന് കണ്ടാല്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ച് മുഖ്യമന്ത്രി ഇടപെട്ട് പരാതി പരിഹരിക്കുമായിരുന്നു. പരാതികള്‍ക്ക് പരിഹാരം വീഡിയോ കോണ്ഫ്രന്സിലൂടെയായതിനാല് പരാതിക്കാരന് നേരിട്ട് വിശദീകരണം നല്‍കാനും കഴിയുന്നതായിരുന്നു ഇതിന്റെ പ്രത്യേകത.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കണ്‍വീനറായ സുതാര്യ കേരളം പദ്ധതി കലക്ട്രറ്റിനോട് അനുബന്ധമായാണ് പ്രവര്‍ത്തിച്ചിരുന്നത്. കോഓര്‍ഡിനേറ്റര്‍, മെസന്‍ജര്‍, ടൈപ്പിസ്റ്റ് എന്നിങ്ങനെ മൂന്നു ജീവനക്കാര്‍ കരാര്‍ പ്രകാരമാണ് ഇവിടെ ജോലി ചെയ്തിരുന്നത്. എല്ലാവര്ക്കും പതിനായിരം രൂപയില്‍ താഴെ മാത്രമായിരുന്നു ഓണറേറിയം നല്‍കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: