കളമശേരി: സംസ്ഥാനത്തെ ഓണ്‍ലൈന്‍ ടാക്സികള്‍ നിയമ വിധേയമല്ലെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍. നിയമനിര്‍മ്മാണം നടക്കുന്നതിനാല്‍ പരാതി ലഭിച്ചാലും അവയ്ക്കെതിരെ നടപടിയെടുക്കാനാവില്ലെന്ന വിചിത്ര വാദവുമായാണ് സംസ്ഥാനത്തെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ രംഗത്ത് വന്നിരിക്കുന്നത്. ഫലത്തില്‍ ഉപഭോക്താക്കളുടെ പരാതിയില്‍ യാതൊരു നടപടിയും ഉണ്ടാവില്ല. വിവരവകാശ പ്രകാരം 17ന് തിരുവനന്തപുരത്ത് നിന്നയച്ച വിശദീകരണ കത്തിലാണ് സംസ്ഥാനത്തെ ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് സര്‍ക്കാരിന്റെ അംഗീകാരമില്ലായെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. ഓണ്‍ലൈന്‍ ടാക്സികളെക്കുറിച്ച് 8 പരാതികള്‍ ലഭിച്ചിട്ടുണ്ടെങ്കിലും നിയമ വിധേയമല്ലാത്തതിനാല്‍ നടപടിയെടുക്കാനാവില്ലെന്നുമാണ് അധികൃതരുടെ വാദം.
ഓണ്‍ലൈന്‍ ടാക്സികള്‍ക്കെതിരെ സാധാരണ ടാക്സി ഡ്രൈവര്‍മാരുടെ സംഘടന പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുമ്പോഴാണ് വിവരം പുറത്ത് വന്നത്. സമരത്തിനിടയ്ക്ക് സിഐടിയു നേതാവിന് കുത്തേറ്റതും വിവാദമായിരുന്നു. ഓണ്‍ലൈന്‍ ടാക്സികളെ നിയമ വിധേയമാക്കാന്‍ ‘ കേരള ഓണ്‍ ഡിമാന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ബേസ്ഡ് ടാന്‍സ്പോര്‍ട്ടേഷന്‍ 2016’ എന്ന പേരില്‍ മോട്ടോര്‍ വാഹന നിയമ ഭേദഗതി സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാക്കുന്നതിനുള്ള നടപടിക്രമം തുടരുകയാണെന്നും മറുപടി കത്തില്‍ പറയുന്നു. കളമശേരി വിടാക്കുഴ സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ അഡ്വ. ജിയാസ് ജമാല്‍ നല്കിയ വിവരാവകാശ അപേക്ഷ പ്രകാരമാണ് കമ്മീഷണര്‍ മറുപടി നല്‍കിയത്. അതിനിടെ കൂടുതല്‍ യാത്രാ നിരക്ക് വാങ്ങിയെന്ന പരാതി ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്നും മറുപടി കത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: