ആലപ്പുഴ: അണികളെ സ്വന്തം പക്ഷത്തെത്തിക്കാന്‍ സിപിഎമ്മും സിപിഐയും മത്സരിക്കുന്നു. എറണാകുളത്ത് നേരത്തെ നടന്ന ചാക്കിട്ടുപിടുത്തത്തിന്റെ തനിയാവര്‍ത്തനമാണ് അമ്പലപ്പുഴയില്‍ നടക്കുന്നത്.
മുന്‍ ജില്ലാ കൗണ്‍സില്‍ അംഗത്തിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം സിപിഐക്കാരെ സ്വന്തം പാളയത്തിലെത്തിച്ച് സിപിഎമ്മാണ് ആദ്യ റൗണ്ട് വിജയിച്ചത്. ഗ്രാമപഞ്ചായത്ത് അംഗത്തിനും മുന്‍ ലോക്കല്‍ കമ്മറ്റിയംഗങ്ങള്‍ക്കും പാര്‍ട്ടി അംഗത്വം നല്‍കിയാണ് സിപിഐ ഇതിന് മറുപടി നല്‍കിയത്. സിപിഐ വിട്ട് സിപിഎമ്മില്‍ ചേര്‍ന്നവര്‍ക്ക് ഇന്ന് സ്വീകരണം നല്‍കും. സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന് നേരിട്ടെത്തിയാണ് മുന്‍ സിപിഐക്കാര്‍ക്ക് സ്വീകരണം നല്‍കിയത്.
മുന്‍ജില്ലാ പഞ്ചായത്തംഗവും സിപിഐ മുന്‍ ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായിരുന്ന പ്രൊഫ. എന്‍. ഗോപിനാഥപിള്ള അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും സിപിഐ ജില്ലാ കൗണ്‍സില്‍ അംഗവുമായിരുന്ന കരുമാടി ശശി, ബ്ലോക്ക് പഞ്ചായത്തംഗവും മുന്‍ മണ്ഡലം സെക്രട്ടറിയും ജില്ലാ കമ്മറ്റിയംഗവുമായിരുന്ന എന്‍.എ. ഷംസുദ്ദീന്, മുന്‍ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറിമാരായിരുന്ന വി. പ്രദീപ്, ഒ.സലീം എന്നിവരുടെ നേതൃത്വത്തില്‍ അമ്പതിലേറെ സിപിഐക്കാരാണ് സിപിഎമ്മില്‍ ചേരുന്നത്. ഇവര്‍ക്ക് ആഘോഷപൂര്‍വ്വം സ്വീകരണം നല്കി സിപിഐയെ അവഹേളിക്കാനാണ് സിപിഎം തീരുമാനം.
പത്തുവര്‍ഷത്തിലേറെ സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയും ഏരിയ കമ്മറ്റിയംഗവുമായിരുന്ന എ.എം. സാലി, ഭാര്യയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന ഉഷ, സിപിഎം ലോക്കല്‍ കമ്മറ്റിയംഗവും പുന്നപ്ര വടക്കു ഗ്രാമപഞ്ചായത്ത് അംഗവുമായ ജെ. ശ്യാംകുമാര്‍, സിഐടിയു യൂണിറ്റ് കണ്‍വീനര്‍ യോഗാസനന് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകര്‍ സിപിഐയിലും ചേര്‍ന്നുകഴിഞ്ഞു.
കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങള്‍ക്ക് അടിത്തറയൊരുക്കിയ രക്തരൂക്ഷിത സമരം നടന്ന പുന്നപ്ര ഉള്‍പ്പെടുന്ന അമ്പലപ്പുഴയില്‍ ഇരു കമ്യൂണിസ്റ്റു പാര്‍ട്ടികളും വീണ്ടുമൊരു ഏറ്റുമുട്ടലിന്റെ വക്കിലാണ്. പാര്‍ട്ടി പിളര്‍ന്നശേഷം സിപിഐക്കും സിപിഎമ്മിനും ഏറ്റവും കൂടുതല്‍ രക്തസാക്ഷികളെ സമ്മാനിച്ച ജില്ലയില്‍ ഇരു പാര്‍ട്ടികളും തമ്മിലുള്ള ഐക്യത്തില്‍ പലപ്പോഴും വിള്ളല്‍ വീഴാറുണ്ട്. ഇരു പാര്‍ട്ടി പ്രവര്‍ത്തകരും തെരുവില്‍ ഏറ്റുമുട്ടുന്നത് ഇപ്പോഴത്തെ ഇടതു ഭരണത്തിലും തുടരുകയാണ്. അടുത്തിടെ കായംകുളത്ത് സിപിഐ പ്രവര്ത്തകനം സിപിഎമ്മുകാര്‍ ക്രൂരമായി വെട്ടിപ്പരിക്കേല്പിച്ചു.
സിപിഎമ്മുകാരനായ കായംകുളം നഗരസഭാചെയര്മാനാണ് ഇതിന് പിന്നിലെന്നും കുറഅറവാളികളെ അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ട് സിപിഐ ജില്ലാ നേതൃത്വം പോലീസ് സ്റ്റേഷന് മാര്‍ച്ച് വരെ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിന്റെ തുടര്‍ച്ചയായാണ് അണികളെ അടര്‍ത്തിയെടുത്ത് നേട്ടമുണ്ടാക്കാന്‍ ഇരു കമ്യൂണിസ്റ്റു പാര്‍ട്ടികളും മത്സരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: