കന്യാകുമാരി : വര്‍ധിച്ചുവരുന്ന ഇസ്ലാംമതമൗലികവാദത്തോടുള്ള സര്‍ക്കാരിന്റെയും പോലീസിന്റെയും അനങ്ങാപ്പാറ നയത്തിനെതിരെ തമിഴ്നാട്ടിലെ ഹിന്ദു സംഘടനകള്‍ സംസ്ഥാന വ്യാപകമായി ഏകദിന നിരാഹാര സമരം നടത്തി. രാവിലെ 10 മണി മുതല്‍ 5 വരെയായിരുന്നു സമരം. സംസ്ഥാനത്തെ 32 ജില്ലാ ആസ്ഥാനങ്ങളിലും സമരം സംഘടിച്ചു. സ്ത്രീകളടക്കം 25,000 ത്തോളം പ്രവര്‍ത്തകര്‍ ഉപവാസ സമരത്തില്‍ പങ്കെടുത്തു. സംസ്ഥാനത്താകെ മുസ്ലീം തീവ്രവാദം വര്‍ധിച്ചതോടെ ഇതുവരെ 130 ജീവനാണ് പൊലിഞ്ഞതെന്ന് വിവിധ ഹൈന്ദവ സംഘടനകളുടെ നേതാക്കള്‍ കുറ്റപ്പെടുത്തി.
ചെന്നൈയില്‍ ബിജെപി സംസ്ഥാന അധ്യക്ഷ ഡോ. തമിഴിസൈ സൗന്ദര രാജന്, ഈറോഡില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതലയുള്ള കേശവ വിനായകന്, നാഗര്‍കോവിലില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം.ആര്.ഗാന്ധി, അയ്യാവൈകുണ്ഡ സ്വാമി ഗായകന് ശിവചന്ദ്രന് എന്നിവര്‍ ഉപവാസ സമരത്തിന് നേതൃത്വം നല്കി.
നാഗര്‍കോവിലില്‍ വടശ്ശേരിക്ക് സമീപമുള്ള സ്റ്റേഡിയത്തിലാണ് കന്യാകുമാരി ജില്ലയുടെ ഉപവാസ സമരം നടന്നത്. വെള്ളിമലൈ ഹിന്ദുധര്‍മ്മ വിദ്യാപീഠത്തിന്റെ മഠാധിപതി ചൈതന്യാനന്ദ ഉദ്ഘാടനം ചെയ്തു. ഹിന്ദുമുന്നണി സംസ്ഥാന അധ്യക്ഷന്‍ അരശുരാജ, വിശ്വഹിന്ദു പരിഷത്ത് വിഭാഗ് ഇന്‍ ചാര്‍ജ്ജ് നാഗേന്ദ്രകുമാര്‍, ഹിന്ദു മുന്നണി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കുഴിച്ചല്‍ ചെല്ലന്, ബിജെപി വിഭാഗ് ഇന്‍ ചാര്‍ജ്ജ് സി. ധര്‍മ്മരാജ്, ഹിന്ദു മുന്നണി ജില്ലാ പ്രസിഡന്റ് മിസാ സോമന്, ലായേഴ്സ് ഫോറം ജില്ലാ മേധാവി ഷണ്മുഖാനന്ദ കാര്ത്തീസ്, ധര്‍മ്മ സംരക്ഷണ സമിതി ദക്ഷിണ മേഖലാ സംഘാടകന്‍ സെല്വരംഗം, സേവാഭാരതി സംസ്ഥാന സെക്രട്ടറി സുമതി മനോഹരന്, കിസാന്‍ മോര്‍ച്ച സംസ്ഥാന അധ്യക്ഷനും മുന്‍ എംഎല്‍എയുമായ പൊന്‍ വിജയരാഘവന് , ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ഉമാഭാരതി രാജന്, നാഗര്‍ കോവില്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ മീനാദേവ്, ബിജെപി ജില്ലാ പ്രസിഡന്റ് മുത്തുകൃഷ്ണന്, ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മരുകേശന്, മഹിളാ മോര്‍ച്ച ദേശീയ ജനറല്‍ സെക്രട്ടറി വിക്ടോറിയാ ഗൗരി തുടങ്ങിയവര്‍ സംസാരിച്ചു.
ഹിന്ദുമതവിശ്വാസികളെ മറ്റുമതങ്ങളിലേക്ക് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നതായി വിക്ടോറിയാ ഗൗരി ആരോപിച്ചു. കന്യാകുമാരി പോലീസ് മേധാവി ഹിന്ദുവിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ആര്‍എസ്എസ് വിഭാഗ് പ്രചാരക് പ്രശോഭ്കുമാര്‍ കുറ്റപ്പെടുത്തി. രാത്രി 10 ന് ശേഷമുള്ള ഹിന്ദുമതാഘോഷങ്ങള്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ജില്ലാ പോലീസ് മേധാവി എ. ധര്‍മമരാജന്‍ ക്രിസ്മസ് ദിനത്തിലും പുതുവത്സരത്തിനും അര്‍ധരാത്രി നടക്കുന്ന ചടങ്ങുകള്‍ നിയന്ത്രിക്കാന്‍ ധൈര്യമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: