കൊല്ലം: നേതാക്കള്‍ ആസൂത്രണം ചെയ്ത കൊലപാതകം ഭംഗിയായി നിറവേറ്റിയതിന്റെ പ്രതിഫലമാണ് മാക്സണിന് ലഭിച്ച മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് പദവി. കൊലചെയ്യപ്പെട്ട രാമഭദ്രനുമായി യാതൊരു ബന്ധമോ വിരോധമോ ഇല്ലാത്ത മാക്സണിന്റെ സാന്നിദ്ധ്യം വെളിവാക്കുന്നത് കൊല ചെയ്തത് ‘പാര്‍ട്ടിക്കോടതി’യുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നുവെന്നാണ്.
കൊല ചെയ്യപ്പെട്ട രാമഭദ്രന് താമസിച്ചിരുന്ന നെട്ടയവും പ്രതിയായ മാക്സണ്‍ താമസിക്കുന്ന പേരയവും തമ്മില്‍ 25 കിലോമീറ്ററോളം ദൂരമാണുള്ളത്.
കൊല നടക്കുന്ന 2010ല്‍ പേരയത്ത് ഡിവൈഎഫ്ഐയുടെ പ്രാദേശിക ചുമതലയാണ് മാക്സണുണ്ടായിരുന്നത്. അതിന്റെ ഭാഗമായാണ് ഇയാള്‍ അഞ്ചലില്‍ നടന്ന പഠനക്ലാസില്‍ പങ്കെടുക്കാനെത്തിയത്. പേരയത്തെ കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ ജനിച്ച മാക്സണ്‍ കൊല്ലം ഫാത്തിമാ കോളേജില്‍ എസ്എഫ്ഐയിലൂടെയും തുടര്‍ന്ന് ഡിവൈഎഫ്ഐയിലൂടെയും പാര്‍ട്ടിയില്‍ സജീവമായി. പാര്‍ട്ടി ഏല്‍പ്പിക്കുന്ന എന്ത് ഉത്തരവാദിത്തവും ഭംഗീയായി നിറവേറ്റുമെന്നതിനാല് മാക്സണിനെ സംരക്ഷിച്ചു നിര്‍ത്താന്‍ ഭരണതലത്തില്‍ ആളുണ്ടായിരുന്നു.
മുന്‍മന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ എം.എ. ബേബിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം ഓക്സ്ഫോണ്, ഡ്രൈവര്‍ ഹാലി എന്നിവരുടെ ഉറ്റചങ്ങാതിയാണ് മാക്സണ്‍. കുണ്ടറയിലെ പേരയം പഞ്ചായത്തില്‍ പോലീസ് പോലും കയറാന്‍ ഭയക്കുന്ന കുമ്പളം, പടപ്പക്കര എന്നീ സ്ഥലങ്ങളിലെ പാര്ട്ടിക്രിമിനലുകളുടെ സംരക്ഷകനായി മാക്സണ്‍ പിന്നീട് മാറുകയായിരുന്നു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയുടെ ഓഫീസ് സെക്രട്ടറിയായി മാക്സണ്‍ അവതരിച്ചു. സിപിഎം മുന്‍ ഏരിയാ സെക്രട്ടറി ജോസ്കുട്ടിയുടെ അടുത്തയാളായിരുന്ന മാക്സണ്‍ പിന്നീട് വന്ന സെക്രട്ടറി എസ്.എല്‍. സജികുമാറിന്റെയും അടുപ്പക്കാരനായി. മേഴ്സിക്കുട്ടിയമ്മ മന്ത്രിയായതോടെ മാക്സണിനെ പേഴ്സണല്‍ സ്റ്റാഫിലേക്ക് പാര്‍ട്ടി നിര്‍ദ്ദേശിക്കുകയായിരുന്നു.
അതേസമയം കാഷ്യു കോര്പ്പറേഷന് ചെയര്‍മാനും മുന്‍ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ എസ്. ജയമോഹന് രാമഭദ്രന് വധത്തിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന ആരോപണം ബലപ്പെട്ടതോടെ ജില്ലയില്‍ സിപിഎം കടുത്ത പ്രതിസന്ധിയിലായി. ജയമോഹന്റെ വീടിന്റെ തൊട്ടടുത്ത് നടന്ന കൊലപാതകം ഇദ്ദേഹം അറിയാതെയാകാന്‍ ഇടയില്ലെന്നതാണ് സംശയം ബലപ്പെടുത്തുന്നത്. മാക്സണിന് പുറമെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ബാബുപണിക്കര്‍, ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റിയംഗം റിയാസ് എന്നിവരാണ് കഴിഞ്ഞദിവസം സിബിഐ കസ്റ്റഡിയിലായത്. മുന്‍എംഎല്‍എ പി.എസ്. സുപാലിന്റെ ജ്യേഷ്ഠനും സിപിഎം ഏരിയാ സെക്രട്ടറിയുമായ സുമന് സിബിഐ പ്രതിപ്പട്ടികയില്‍ പ്രമുഖനാണ്.
അതിനിടയില്‍, മാന്യനാണെന്ന് നാട്ടുകാര്‍ ഇതുവരെ കരുതിപ്പോന്ന മുന്‍എംപി കൂടിയായ ബാലഗോപാല്‍ പ്രതികളെ സംരക്ഷിക്കാന്‍ പ്രസ്താവനയുമായി രംഗത്തിറങ്ങിയത് പാര്‍ട്ടിക്കാര്‍ക്കിടയില്‍ ഭിന്നതയ്ക്ക് കാരണമായിട്ടുണ്ട്. സിബിഐ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കാത്തതും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും കൊലയാളികളെ വെള്ളപൂശാനുമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ് പ്രതികരിച്ചു. ജില്ലയില്‍ സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന കൊലപാതകങ്ങളെ ബിജെപിയെയും കേന്ദ്രസര്‍ക്കാരിനെയും മറയാക്കി നിസാരവത്കരിക്കാനുള്ള ശ്രമം അപലപനീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: