തിരുവനന്തപുരം: സര്‍വ്വേ വകുപ്പില്‍ നിലവിലെ എല്ലാ ജോലി ക്രമീകരണങ്ങളും റദ്ദാക്കി റവന്യൂ വകുപ്പിന്റെ ഉത്തരവ്. ഇതോടെ സര്‍വ്വേ വിജിലന്‍സ്, ഭൂമി കേരളം പദ്ധതി എന്നിവയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലയ്ക്കും. കേരളത്തിലെ ദേശീയ പാതാ വികസനമടക്കമുള്ള സുപ്രധാന പദ്ധതികളില്‍ ഉത്തരവ് തിരിച്ചടിയാകും.
സര്‍വേ, ഭൂരേഖാ വകുപ്പിന് കീഴിലുള്ള നിലവിലെ എല്ലാ ജോലി ക്രമീകരണങ്ങളും റദ്ദാക്കി 18നാണ് റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന് ഉത്തരവിറക്കിയത്. 2888 പേരുള്ള സര്‍വേ വകുപ്പിന് കീഴിലെ 258 പേരാണ് ജോലി ക്രമീകരണ വ്യവസ്ഥയില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇവരില്‍ ബഹുഭൂരിപക്ഷവും സുപ്രധാന പദ്ധതികളുടെ കീഴിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇവരെല്ലാം നവംബര്‍ 30 നകം തങ്ങളുടെ ലാവണ ഓഫീസില്‍ ജോലിയില്‍ പ്രവേശിക്കണമെന്നാണ് ഉത്തരവ്. ഇല്ലാത്തപക്ഷം ഡിസംബര്‍ മാസത്തെ ശമ്പളം പിടിച്ചുവയ്ക്കുമെന്നും ഉത്തരവില്‍ പറയുന്നു.
സര്‍വ്വേ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ അഴിമതി അന്വേഷിക്കുന്ന സര്‍വേ വിജിലന്‍സില്‍ നാളിതുവരെ എല്ലാവരും ജോലിക്രമീകരണ വ്യവസ്ഥയിലാണ് ജോലി ചെയ്തിരുന്നത്. സര്‍വ്വേ വകുപ്പ് ഡയറക്ടറുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സര്‍വേ വിജിലന്‍സ്. ഭരണകക്ഷിയുടെ സംഘടനാ നേതാക്കളടക്കമുള്ളവര്ക്കെതിരായ 150 ഓളം കേസുകള്‍ പരിഗണിക്കാനിരിക്കെയാണ് സര്‍വ്വേ വിജിലന്‍സ് തന്നെ ഇല്ലാതാവുക.
കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് കേരളത്തില്‍ ആധുനിക രീതിയില്‍ സര്‍വ്വേ നടത്തുന്ന ഭൂമി കേരളം പദ്ധതിയിലുള്ളവരെല്ലാം ജോലി ക്രമീകരണ വ്യവസ്ഥയില്‍ വന്നവരാണ്. പദ്ധതിക്ക് കീഴിലുള്ള ജിപിഎസ് ടീം പോയിന്റ് ചെയ്യുന്നതനുസരിച്ചാണ് സര്‍വേ മാപ്പ് തയ്യാറാക്കുന്നത്. പുതിയ ഉത്തരവോടെ പദ്ധതിയും നിലയ്ക്കും.
ഇതിനുപരിയായി ദേശീയ പാതാവികസനം, ഗെയ്ല് പൈപ്പ് ലൈന്‍ പദ്ധതി, എയര്‍പോര്‍ട്ട് വികസനം തുടങ്ങിയ പ്രത്യേക മിഷനുകളിലും ജോലി ക്രമീകരണം വഴിയാണ് ഉദ്യോഗസ്ഥരെ വിനിയോഗിച്ചിട്ടുള്ളത്. സുപ്രധാന പദ്ധതികളില്‍ നിന്നുള്ള ഇവരുടെ പിന്മാറ്റം പദ്ധതികള്‍ അനിശ്ചിതത്തിലാക്കും.
സ്പെഷ്യല്‍ ക്യാമ്പ് തുടങ്ങി ജോലി ക്രമീകരണം വഴി റീസര്‍വേ പൂര്‍ത്തിയാകാറായ വില്ലേജുകളുടെ കാര്യത്തിലും ഉത്തരവ് തിരിച്ചടിയാകും. ഉത്തരവിലെ മറ്റൊരു വസ്തുത ജീവനക്കാര്‍ ഉടന്‍ ലാവണ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ ശമ്പളം തടയുമെന്നാണ്. ബന്ധപ്പെട്ട സ്ഥാപനമേധാവികളുടെ അനുവാദത്തോടെ മാത്രമേ ജീവനക്കാര്‍ക്ക് വിടുതല്‍ ഉത്തരവ് ലഭിക്കൂ എന്നിരിക്കെയാണ് ജീവനക്കാര്‍ നവംബര്‍ 30 നകം ലാവണ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന ഉത്തരവ് ഇറക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: