കൊച്ചി: ജനുവരിയിലെ കേന്ദ്രകമ്മിറ്റി യോഗത്തിനു മുന്‍പു തന്നെ ഇ.പി. ജയരാജനെ പുകയ്ക്കാനാണു മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നീക്കം; അതുകൊണ്ടാണ്, ഇന്നത്തെ സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കണമെന്ന്, ജയരാജന് നിര്‍ദ്ദേശം. വല്ലാത്തൊരു കുരുക്കില്‍ കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും ജയരാജനെ പെടുത്തിക്കഴിഞ്ഞു. അതില്‍ നിന്നു രക്ഷപ്പെടുക എളുപ്പമല്ല.
സത്യത്തില്‍ ജയരാജന് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയുണ്ടായില്ല. പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും മനസ്സില്‍ നിന്നാണിറങ്ങിയത്. അദ്ദേഹത്തിന്റെ ഘടകം സംസ്ഥാന സെക്രട്ടേറിയറ്റാണ്; അതിന്റെ യോഗത്തില്‍ അദ്ദേഹം പങ്കെടുത്തു. സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഉണ്ടാവില്ലെന്ന് കോടിയേരിയെ അറിയിച്ചിരുന്നു. പക്ഷെ, പ്രശ്നം ഇറങ്ങിപ്പോക്കാണെന്നു വരുത്തിത്തീര്‍ത്ത പാര്‍ട്ടി നേതൃത്വത്തോടാണ്, ജയരാജന് ഇപ്പോള്‍ അമര്‍ഷം. ഇറങ്ങിപ്പോക്ക് ഗുരുതരമായ കുറ്റമാണ്. തന്നെ മുഖ്യമന്ത്രിയാക്കാത്തതില്‍ പ്രതിഷേധിച്ച് കെ.ആര്. ഗൗരിയമ്മ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ നിന്നിറങ്ങിപ്പോയപ്പോള്‍, ആ അധ്യായം അവസാനിച്ചു; സംസ്ഥാന സമ്മേളനത്തില്‍ നിന്ന് അച്യുതാനന്ദന് ഇറങ്ങിപ്പോയതാണ് ഇപ്പോള്‍ അച്ചടക്ക ലംഘനമായി കേന്ദ്രകമ്മിറ്റിക്കു മുന്പിലുള്ളത്. അതുകൊണ്ട്, ജയരാജനോട്, കയ്യോടെ ഇന്നു വിശദീകരണം ചോദിച്ചേക്കാം.
പി.കെ. ശ്രീമതിയുടെ മകന് സുധീര്‍ നമ്പ്യാരെ എംഡിയായി നിയമിക്കുന്ന കാര്യം പിണറായി വിജയനെ ജയരാജന് അറിയിച്ചിരുന്നു; ആ നിയമനം വിജിലന്‍സ് അന്വേഷണത്തെ ആശ്രയിച്ചിരിക്കുമെന്നു നിയമന ഉത്തരവില്‍ പറഞ്ഞിരുന്നു. എന്നാല്‍, വിജയന് നിയമസഭയില്‍ ഇതു പറഞ്ഞ് ജയരാജനെ മുക്തനാക്കിയില്ല. കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗത്തിലാകട്ടെ, വിജയന് അറിയാതെയാണ് നിയമനം നടന്നതെന്നു പറഞ്ഞ്, കോടിയേരി, വിജയനെ വെള്ളപൂശി. അപ്പോഴാണ്, അതല്ല, വിജയനറിഞ്ഞാണു നിയമനം നടന്നതെന്നു പറയാന്‍ ശ്രീമതി എണീറ്റത്. കോടിയേരി അവരെ അടിച്ചിരുത്തി.
ശ്രീമതി ഫേസ്ബുക്കില്‍ ഇതു പറഞ്ഞപ്പോഴും വിജയന് അടിച്ചിരുത്തി. ഇനി, കണ്ണൂര്‍ രാഷ്ട്രീയത്തില്‍ ജയരാജനും ശ്രീമതിയും ഇല്ല. നിയമനവിവാദം അടങ്ങുമ്പോള്‍ ജയരാജനെ തിരിച്ചുകൊണ്ടുവരും, തല്ക്കാലം മാറിനില്‍ക്കൂ എന്നതായിരുന്നു, വിജയന് നല്കിയ വാക്ക്. വിജിലന്‍സ് റിപ്പോര്‍ട്ട് ജയരാജന് അനുകൂലവുമാണ്. എന്നിട്ടും എം.എം. മണിയെ മന്ത്രിയാക്കിയതുകൊണ്ടാണ്, സത്യപ്രതിജ്ഞയ്ക്കു ജയരാജനെ കാണാതിരുന്നത്.
കണ്ണൂരില്‍ പിടിമുറുക്കിയ കോടിയേരി, ഇടുക്കിയിലെ പാര്‍ട്ടിയെയും റാഞ്ചിയതാണ് മണിയുടെ മന്ത്രിസ്ഥാനത്തില്‍ കാണുന്നത്; കോട്ടയം പാര്‍ട്ടി കൈവശമുള്ള തുകൊണ്ട്, സുരേഷ്കുറുപ്പിനെ മന്ത്രിയാക്കേണ്ടതില്ല. സീതാറാം യെച്ചൂരിക്ക് മണിയെ രുചിച്ചിട്ടില്ല എന്നതു വിജയനു പ്രശ്നമാവില്ല. മന്ത്രിസഭാ രൂപവല്‍ക്കരണ സമയത്ത്, തോമസ് ഐസക്കിനെ മന്ത്രിയാക്കാന്‍ വിജയന് ഉദ്ദേ്യശിച്ചിരുന്നില്ല. സ്പീക്കര്‍ സ്ഥാനത്തിരുത്തുകയായിരുന്നു ലക്ഷ്യം. യെച്ചൂരി ഇടപെട്ടാണ്, ഐസക്കിനെ മന്ത്രിയാക്കിയത്. അച്യുതാനന്ദനെ അകറ്റിയ സാഹചര്യത്തില്‍ ഐസക്കിനെക്കൂടി തഴയുന്നതിലെ ഭീകരതയാണ്, യെച്ചൂരി കണ്ടത്. ഐസക്കിന്റെ ഒന്നാം നമ്പര്‍ ശത്രുവാണ്, ജയരാജന്.
രവീന്ദ്രനാഥിനെയാണ്, വിജയന് ധനമന്ത്രിസ്ഥാനത്തു കണ്ടിരുന്നത്. എ.കെ. ബാലനെ മന്ത്രിയായി വിജയന് പരിഗണിച്ചിരുന്നില്ല; പി. ശ്രീരാമകൃഷ്ണനായിരുന്നു വിജയന്റെ പട്ടികയില്‍. ജയരാജന് രാജിവച്ചപ്പോഴും ശ്രീരാമകൃഷ്ണന് പരിഗണിക്കപ്പെട്ടു. അവിടെയാണ്, കോടിയേരിയുടെ ഇടപെടല്‍ കാണേണ്ടത്. ജയരാജന് കഴിഞ്ഞാല്‍, വല്ലാത്ത ഗതികേടിലാണ്, പാതാളത്തിലേക്ക് തള്ളപ്പെട്ട ഐസക്ക്. ഒരിറക്കമിറങ്ങിപ്പോവുകയാണ്, ഐസക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: