തിരുവനന്തപുരം: മുന്‍മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി.ജയരാജന് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ അന്ത്യശാസനം. കഴിഞ്ഞ ദിവസം സംസ്ഥാന സമിതി യോഗവും സഭാസമ്മേളനവും എംഎം മണിയുടെ സത്യപ്രതിജ്ഞാ ചടങ്ങും ബഹിഷ്കരിച്ച ജയരാജനെതിരെ തികഞ്ഞ അസംതൃപ്തിയാണ് സംസ്ഥാന നേതൃത്വത്തിനുള്ളത്. ഇന്ന് നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കണമെന്ന അന്ത്യശാസനം സംസ്ഥാന നേതൃത്വം നല്‍കിയിട്ടുണ്ട്.
സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനില്ല എന്ന നിലപാടാണ് ജയരാജന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കാതിരിക്കുന്നത് തന്റെ നിലപാടുകള്‍ ഉന്നയിക്കുന്നതിന് തിരിച്ചടിയാവുമെന്ന് അടുപ്പമുള്ളവരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടേറിയറ്റില്‍ പങ്കെടുത്തുകൊണ്ട് പാര്‍ട്ടി നേതൃത്വത്തിനെതിരെ തുറന്ന പോരിനൊരുങ്ങാനാണ് ജയരാജന് ലക്ഷ്യമിടുന്നത്.
പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയാണ് ജയരാജന് ഉന്നം വയ്ക്കുന്നത്. തനിക്ക് മുഖം വീണ്ടെടുക്കാനുള്ള അവസരം തച്ചുടച്ചത് കോടിയേരിയാണെന്ന തിരിച്ചറിവാണ് കാരണം. കോടിയേരിയുമായി അടുത്ത ബന്ധമുള്ള സിഡ്കോ എംഡിക്കെതിരെ ജയരാജന് നീങ്ങിയത് ഇരുവരും തമ്മില്‍ അകല്‍ച്ചയുണ്ടാക്കി. പിണറായി വിജയന്റെ പ്രതിച്ഛായാമോഹം മുതലെടുത്ത് കോടിയേരി ജയരാജനെ വീഴ്ത്തിയത് ഈ അകല്‍ച്ച മൂലമായിരുന്നു. എന്നാല്‍ ബന്ധുനിയമന വിവാദത്തില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് വരുമ്പോള്‍ തനിക്ക് പിടിച്ചുനില്‍ക്കാനാവുമെന്ന ശുഭപ്രതീക്ഷയായിരുന്നു ജയരാജന്റേത്. എന്നാല്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുത്ത സെക്രട്ടേറിയറ്റ് യോഗത്തില്‍ യെച്ചൂരിയെപ്പോലും അമ്പരപ്പിച്ച് കോടിയേരി മണിയാശാനെ മന്ത്രിയായി അവതരിപ്പിക്കുകയായിരുന്നു. പിണറായിയുടെ മൗനാനുവാദത്തോടെയായിരുന്നു ഇത്.
കോടിയേരിയുമായി ബന്ധമുള്ള ഒരു വ്യവസായപ്രമുഖന് വേണ്ടപ്പെട്ട വ്യവസായം, ടൂറിസം വകുപ്പുകളില്‍ ഇഷ്ടപ്പെട്ടവരെ നിയമിക്കണമെന്ന താല്പര്യവും കോടിയേരിയുടെ നീക്കത്തിന് പിന്നിലുണ്ടായിരുന്നുവെന്നാണ് അണിയറ സംസാരം. പാര്‍ട്ടിക്കുവേണ്ടി ഇക്കാലമത്രയും ആരെയും കൂസാതെ, എല്ലാ വിവാദ ഇടപാടുകളിലും ഒപ്പം നിന്ന തന്നെ പൊതുജനമധ്യത്തില്‍ എന്നെന്നേക്കുമായി അപഹാസ്യനാക്കി മാറ്റിനിര്‍ത്താനുള്ളതായിരുന്നു കോടിയേരിയുടെ ഈ നീക്കമെന്നാണ് ജയരാജന്റെ വിലയിരുത്തല്‍. ഇതിനുള്ള അതൃപ്തിയാണ് ജയരാജന് പ്രകടിപ്പിച്ചതും കേന്ദ്രനേതൃത്വത്തിന് പരാതിയായി നല്കിയതും.
ഇന്ന് നടക്കുന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ ജയരാജനെതിരെ രൂക്ഷവിമര്ശനമുന്നയിക്കാന് തന്നെയാണ് നേതൃത്വത്തിന്റെ തീരുമാനം. എന്നാല്‍ കേന്ദ്രകമ്മിറ്റി അംഗമായ ജയരാജനെതിരെയും വിഷയത്തില്‍ അതൃപ്തിയുള്ള പി.കെ. ശ്രീമതിക്കുമെതിരെ ഒരു നടപടിയും സെക്രട്ടേറിയറ്റിന് കൈക്കൊള്ളാനാവില്ല. അടുത്ത ആഴ്ച ആദ്യം വരുന്ന വിജിലന്‍സ് റിപ്പോര്‍ട്ടിലാണ് ജയരാജന്റെ പ്രതീക്ഷയത്രയും. വിജിലന്‍സ് റിപ്പോര്‍ട്ട് അനുകൂലമാവുകയാണെങ്കില്‍ തന്നെ ഒതുക്കിയവര്‍ക്കെതിരെ പരസ്യപോരാട്ടത്തിനിറങ്ങാനാണ് തീരുമാനവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: