തിരുവനന്തപുരം: ഏരൂരിലെ കോണ്‍ഗ്രസ് നേതാവ് രാമഭദ്രനെ കൊന്ന കേസില്‍ കശുവണ്ടി വികസന കോര്പ്പറേഷന് ചെയര്‍മാനും സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റംഗവുമായ എസ്. ജയമോഹനെ സിബിഐ ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തിയ ശേഷം അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടു. പ്രതികളെ സഹായിച്ചു എന്ന കുറ്റമാണ് ജയമോഹന്റെ പേരിലുള്ളത്.
അതേസമയം കഴിഞ്ഞദിവസം അറസ്റ്റിലായ, മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം മാക്സണ്‍, ജില്ലാ കമ്മറ്റി അംഗം കെ. ബാബു പണിക്കര്‍, പുനലൂര്‍ സ്വദേശിയായ ഡിവൈഎഫ്ഐ നേതാവ് റിയാസ് എന്നിവരെ തിരുവനന്തപുരം സിബിഐ കോടതി റിമാന്‍ഡ് ചെയ്തു.
ചൊവ്വാഴ്ചയും ജയമോഹനെ സിബിഐ ചോദ്യം ചെയ്തിരുന്നു. കൂടുതല്‍ ചോദ്യംചെയ്യലിനായി ഇന്നലെ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്നാണ് അറസ്റ്റു രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടത്. തിരുവനന്തപുരം സിബിഐ യൂണിറ്റാണ് അറസ്റ്റു ചെയ്തത്. കേസില്‍ ആകെ പത്തു പ്രതികളുണ്ടെന്നാണ് സിബിഐ വൃത്തങ്ങള്‍ നല്കുന്ന സൂചന. 2010 ഏപ്രില്‍ 10 ന് രാത്രി 10 മണിയോടെ വീട്ടില്‍ ആഹാരം കഴിക്കുകയായിരുന്ന രാമഭദ്രനെ ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് അക്രമിസംഘം വെട്ടിക്കൊന്നെന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: