ഗുര്‍ഗാവ്: ഒന്നര വയസുകാരിയായ പെണ്‍കുഞ്ഞിനെ ഗുര്ജോണിലെ സിവില്‍ ആശുപത്രിയില്‍ മാതാപിതാക്കള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.
കാണാന്‍ സാമാന്യം നല്ല നിലയില്‍ ജീവിക്കുന്ന കുടുംബത്തില്‍നിന്നുള്ള ദമ്പതികളാണ് സിവില്‍ ആശുപത്രിയുടെ പരിസരത്തുണ്ടായിരുന്ന ഒരു പ്രായമായ സ്ത്രീയുടെ കയ്യില്‍ കുഞ്ഞിനെ ഏല്‍പ്പിച്ച് മുങ്ങിയത്.
കുഞ്ഞിനെ തിരികെ എടുക്കാന്‍ മാതാപിതാക്കള്‍ വരാത്തതിനെത്തുടര്‍ന്ന് ആ സ്ത്രീ ആശുപത്രി അധികൃതരെ അറിയിക്കുകയും അവര്‍ കുഞ്ഞിനെ ഏറ്റെടുക്കുകയും പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. കുട്ടി പൂര്‍ണ ആരോഗ്യവതിയാണെന്നും കുട്ടിയുടെ ശരീരത്ത് യാതൊരു വിധത്തിലുള്ള മുറിവുകളുടെ പാടുകളോ പൊള്ളലേറ്റതിന്റെ പാടുകളോ ഇല്ലെന്ന് കുട്ടിയെ പരിപാലിക്കുന്ന സിവില്‍ ആശുപത്രിയിലെ പ്രിന്‍സിപ്പല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. അസറുദ്ദീനും നഴ്സുമാരും അറിയിച്ചു. മെഡിക്കല്‍ ലീഗല്‍ (എംഎല്‍ആര്‍) റിപ്പോര്‍ട്ടനുസരിച്ച് കുട്ടിക്ക് യാതൊരു അസുഖങ്ങളില്ലെന്നും ഒരാണ്‍കുട്ടിയെ പ്രതീക്ഷിച്ചിരുന്ന ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് ഉണ്ടായതിനെത്തുടര്ന്നായിരിക്കും അവര്‍ പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ചതായി കരുതുന്നതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ആശുപത്രി അധികൃതരുടെ പരാതിയെത്തുടര്‍ന്ന് പോലീസ് എഫ്ഐആര്‍ തയ്യാറാക്കുകയും കേസ് ഫയല്‍ ചെയ്യുകയും ചെയ്ത് ദമ്പതികള്‍ക്കായി അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
മരുന്ന് വാങ്ങി വരാം എന്ന് പറഞ്ഞ് കുട്ടിയെ തന്റെ കയ്യില്‍ ഏല്‍പ്പിച്ച് കുട്ടിയുടെ അമ്മ പോയെന്നും കുറച്ച് മിനിറ്റുകള്‍ക്കുശേഷം കാര്‍ മാറ്റിനിര്‍ത്തി വരാമെന്ന് പറഞ്ഞ് പിതാവും പോയെന്നും പക്ഷേ ഒരു മണിക്കൂര്‍ കഴിഞ്ഞും കുട്ടിയെ കൊണ്ടുപോകാന്‍ മാതാപിതാക്കള്‍ എത്താത്തിനെതുടര്‍ന്ന് ആശുപത്രി അധികൃതരെ വിവരമറിയിച്ചതെന്ന് സ്ത്രീ വ്യക്തമാക്കി. പോലീസ് അവരെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് ഡോ. അഭയ്റാവു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: