സ്വന്തം ലേഖകന്‍
ശാസ്താംകോട്ട: സര്‍ക്കാര്‍ നിര്‍ദേശപ്രകാരം സര്‍വീസ് സഹകരണബാങ്കുകള്‍ വഴി വിതരണം ചെയ്ത ക്ഷേമപെന്‍ഷനുകളില്‍ വന്‍വെട്ടിപ്പ് നടന്നതായി കണ്ടെത്തി.
വിധവകളും വികലാംഗരുമടക്കമുള്ള അശരണരായ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന തുച്ഛമായ ക്ഷേമപെന്‍ഷനില്‍ നിന്നുമാണ് സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ വന്‍തുക കവര്‍ന്നെടുത്തത്.
മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലാണ് വെട്ടിപ്പ് പുറത്തായത്. മൈനാഗപ്പള്ളി സര്‍വീസ് സഹകരണബാങ്ക് വഴി വിതരണ ചെയ്ത നാലായിരം മുതല്‍ രണ്ടായിരം വരെയുള്ള തുകയാണ് ഗുണഭോക്താവിന്റെ കൈയിലെത്തിയപ്പോള് പകുതിയും മുക്കാലുമായി ചുരുങ്ങിയത്. മുന്‍പ് പോസ്റ്റോഫീസ് വഴി നേരിട്ട് വിതരണം ചെയ്തിരുന്ന ക്ഷേമപെന്ഷന് പുതിയ സര്‍ക്കാര്‍ വന്നതിനുശേഷമാണ് സര്‍വീസ് സഹകരണബാങ്ക് വഴി വീട്ടിലെത്തിക്കാനുള്ള പരിഷ്കാരത്തിന് തുടക്കമിട്ടത്.
‘ഡയറക്ട് ടു ഹോം’ എന്ന പദ്ധതിപ്രകാരം ബാങ്ക് ജീവനക്കാരും ബാങ്കിലെ ഡയറക്ടര്‍ ബോര്‍ഡംഗവും കൂടി വേണം പെന്ഷന് ഗുണഭോക്താവിന്റെ വീട്ടിലെത്തിക്കാന്‍. തുകയെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത വൃദ്ധരും വികലാംഗരും ഇവര്‍ കൊടുക്കുന്ന പണം വാങ്ങും. എന്നാല്‍ തിരിമറി ചിലരുടെ ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ് സംഭവം പുറത്താകുന്നത്. തുടര്‍ന്ന് എണ്‍പതോളം പേര് വെട്ടിപ്പിനിരയായെന്ന പരാതിയുമായി പഞ്ചായത്ത് ഓഫീസിലെത്തുകയായിരുന്നു. 15000, 8000, 4000 രൂപ വീതം ലഭിക്കേണ്ടവര്‍ക്ക് അതിന്റെ പകുതിയോളം മാത്രമാണ് ലഭിക്കുന്നത്. അന്വേഷിച്ചപ്പോള്‍ ബാങ്കില്‍നിന്നും ജീവനക്കാര്‍ക്കൊപ്പം തുകവിതരണത്തിനുപോയ എല്‍ഡിഎഫ് പ്രാദേശിക നേതാക്കള്‍ ഈ പണം അടിച്ചുമാറ്റിയെന്നാണ് അറിയുന്നത്.
എന്നാല്‍ പെന്ഷന് അപേക്ഷ വാങ്ങി ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റിയിലും ജനറല്‍ ബോഡിയിലുമായി പാസാക്കി ഡേറ്റാ എന്‍ട്രി ചെയ്യുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നാണ് പഞ്ചായത്ത് അധികൃതരുടെ വാദം. സര്‍ക്കാര്‍ ഏജന്‍സിയായ ഡിബിടി ആണ് ഇത് അനുവദിച്ച് ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കുന്നതെന്ന് അവര്‍ വിശദീകരിക്കുന്നു.
സംഭവം പുറത്തായതോടെ വെട്ടിപ്പിനിരയായവരുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. വെട്ടിപ്പിനിരകളായ എഴുപത്തഞ്ചോളം പേരില്‍ നിന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പരാതികള്‍ എഴുതിവാങ്ങി. തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിയെ നേരില്‍കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചു. രേഖാമൂലം പരാതിയും നല്കി. പഞ്ചായത്ത് ഡയറക്ടര്‍ക്കും പരാതി അയച്ചു.
പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരിയ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും ഭരണസമിതി അംഗങ്ങളായ സിപിഎം നേതാക്കള്‍ക്കുമെതിരെ ക്രിമിനല്‍ കെസെടുക്കണമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി വി.എസ്.ജിതിന്‍ദേവ് ആവശ്യപ്പെട്ടു. ഏഴു ലക്ഷം രൂപയോളം ഇത്തരത്തില്‍ തട്ടിയെടുത്തതായാണ് വിവരം. വെട്ടിപ്പിന്റെ വ്യാപ്തി ഇനിയും കണ്ടെത്താനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
യുവമോര്‍ച്ച കുന്നത്തൂര്‍ മണ്ഡലം പ്രസിഡന്റ് ആര്. രഞ്ജിത്ത്, ഗ്രാമപഞ്ചായത്തംഗം അമ്പിളി, ബിനോയ് ജോര്‍ജ്, വിജയന്‍പിള്ള, സന്തോഷ്, ഗണേഷ്, ജനാര്ദ്ദനന്, വി.മഹേഷ്, അജയന് കാക്കര, ജയകൃഷ്ണന്, നിഥിന്, അരുണ്‍, അമ്പാടി തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: