ശബരിമല: ശുദ്ധജലക്ഷാമം രൂക്ഷം; സന്നിധാനത്ത് വെളളത്തിന്റെ ഉപയോഗത്തിന് നിയന്ത്രണം. ടാപ്പുകളില്‍നിന്നു കുളിക്കാനോ കൈകാല്‍ കഴുകാനോ പല്ലുതേക്കാനോ മറ്റാവശ്യങ്ങള്‍ക്കോ വെള്ളം ഉപയോഗിക്കരുതെന്ന് ബോര്‍ഡ് നിര്‍ദ്ദേശിച്ചു.
മഴ കുറഞ്ഞതിനാല്‍ കുന്നാര്‍ ഡാമില്‍ വെളളം പകുതിയായി കുറഞ്ഞതാണ് കാരണം.പമ്പയില്‍നിന്നു കൂടുതല്‍സമയം പമ്പുചെയ്താണ് വെളളത്തിന്റെ ലഭ്യത ഉറപ്പുവരുത്തുന്നത്. അതിനാല്‍ സന്നിധാനം ശുചീകരിക്കാന്‍ അഗ്നിശമനസേനക്ക് നല്കുന്ന വെളളത്തിന്റെ അളവ് പകുതിയായി കുറച്ചു. ഭസ്മക്കുളത്തില്‍ വെളളം മാറുന്നതും കുറച്ചു. സന്നിധാനത്ത് പ്രതിദിനം ഒരുകോടി ലിറ്റര്‍ വെളളമാണ് വേണ്ടിവരുന്നത്.
എട്ടിഞ്ചിന്റെ രണ്ട് ഇരുമ്പ് പൈപ്പ് വഴിയാണ് ് കുന്നാറില്‍ നിന്ന് യന്ത്രത്തിന്റെ സഹായമില്ലാതെ പാണ്ടിത്താവളത്തിലെ വാട്ടര്‍ടാങ്കില്‍ വെളളമെത്തുന്നത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് പകുത വെള്ളമേ ഇപ്പോള്‍ എത്തുന്നുള്ളൂ.
കുപ്പിവെളളത്തിന് നിരോധനം ഏര്‍പ്പെടുത്തിയതോടെ ശബരിതീര്‍ത്ഥം എന്നപേരില്‍ പമ്പമുതല്‍ സന്നിധാനം വരെ 132 ഇടങ്ങളില്‍ ശുദ്ധജല വിതരണ ടാപ്പുകള്‍ സ്ഥാപിച്ചിരുന്നു. വെളളത്തിന്റെ ദൗര്‍ലഭ്യം കുടിവെളള വിതരണത്തേയും ബാധിക്കുമെന്ന ആശങ്കയിലാണ് ബോര്‍ഡ്. വാട്ടര്‍ അതോറിറ്റി പമ്പയില്‍ നിന്നു പ്രതിദിനം 50 ലക്ഷം ലിറ്റര്‍ വെളളമാണ് ശരംകുത്തിയിലെ ടാങ്കിലേക്ക് എത്തിക്കുന്നത്. മണിക്കൂറില്‍ 2,90,000 ലിറ്റര്‍ വെളളം എത്തിക്കാനുളള ശേഷിയെയുള്ളു. ഇത് ഉപഭോഗത്തിന്റെ പകുതിയില്‍ താഴെയാണ്. കുന്നാറിലെ വെളളം പൂര്‍ണ്ണമായി നിലച്ചാല്‍ പമ്പയില്നിന്നുവേണം എത്തിക്കേണ്ടത്.
വെളളത്തിന്റെ ലഭ്യത കുറഞ്ഞതോടെ നടപ്പന്തല്‍ കഴുകുന്നത് വിലക്കി. മാളികപ്പുറം ക്ഷേത്ര പരിസരവും സോപാനവും പതിനെട്ടാം പടിയും മാത്രമാണ് കഴുകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: