പന്തളം: നൂറ്റാണ്ടുകളായി ഭക്തജനങ്ങള്‍ ആരാധിക്കുന്ന ശാസ്താ ചൈതന്യത്തെ ഉത്തരവിറക്കി മഹാക്ഷേത്രത്തിന്റെ പേരുമാറ്റാന്‍ തീരുമാനിച്ച ദേവസ്വം നടപടി അംഗീകരിക്കാന്‍ കഴിയില്ലന്ന് പന്തളം കൊട്ടാരം നിര്‍വ്വാഹകസംഘം. ഭക്തജനങ്ങളുടേയും, ഹൈന്ദവവിശ്വാസികളുടേയും പിന്തുണ ഈ നടപടിക്ക് ഉണ്ടാകില്ലെന്നും പന്തളം കൊട്ടാരം അറിയിച്ചു.
പന്തളത്തു കൊട്ടാരത്തില്‍ നിന്നും മകരവിളക്ക് ഉത്സവത്തിന് ചാര്‍ത്തുന്ന തിരുവാഭരണങ്ങളില് ശാസ്താവിന്റെ പത്നിമാരായ പൂര്‍ണ്ണ, പുഷ്ക്കല രൂപങ്ങള്‍ ശബരിമലയില്‍ ഇപ്പോഴും ചാര്‍ത്തുന്നുണ്ട്. ബോര്‍ഡ് നടപടി ക്ഷേത്ര സങ്കല്പത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് കാണിക്കുന്നത്. സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയില്‍ നടക്കുന്ന കേസ്സില്‍ ബോര്‍ഡിന്റെ വാദത്തിന് ഗുണം ലഭിക്കുമെന്ന ചിന്തയിലാണ് നടപടിയെങ്കില്‍ ഇത് ഗുണത്തിനു പകരം ദോഷമേ ഉണ്ടാക്കുകയുള്ളൂ. മാളികപ്പുറത്തമ്മക്ക് ഭക്തന്റെ വഴിപാടായ ജീവിത മകരവിളക്ക് ഉത്സവ എഴുന്നളളിപ്പിന് ഉപയോഗിക്കാനുള്ള തീരുമാനത്തില്‍ പന്തളം കൊട്ടാരം നിര്‍വ്വാഹകസംഘം പ്രതിഷേധിച്ചു. നൂറ്റാണ്ടുകളായി നടക്കുന്ന ആചാരാനുഷ്ഠാനങ്ങളുടെ ലംഘനമാണ് തീരുമാനം
ഭഗവാന് അയ്യപ്പന്റെ പിതൃസ്ഥാനീയരായ പന്തളം രാജകുടുംബത്തില്‍ നിന്നും കൊണ്ടുവരുന്ന തിരുവാഭരണങ്ങളും കൊടികളും ജീവിതയുമാണ് ഉപയോഗിച്ചു വരുന്നത്. ഈ ആചാരം അവസാനിപ്പിക്കുന്നത് കൊട്ടാരത്തോടും അയ്യപ്പനോടും കാണിക്കുന്ന അവഗണനയാണ്. മാളികപ്പുറത്ത് മണിമണ്ഡപത്തില്‍ ഭഗവാന്റെ രൂപം കളം വരച്ച് പൂജിച്ചശേഷം പന്തളത്തു നിന്നും തിരുവാഭരണത്തോടൊപ്പം കൊണ്ടുവരുന്ന ജീവിതയും കൊടികളും ആനച്ചമയങ്ങളും ഉപയോഗിച്ചാണ് മകരവിളക്ക് ഉത്സവത്തിന് ഭഗവാനെ എഴുെന്നളളിക്കുന്നത്.
ആചാരാനുഷ്ഠാനങ്ങള്‍ മാറ്റി മറിക്കാന്‍ ബോര്‍ഡിന് അധികാരമില്ല. ജനങ്ങള്‍ പ്രതികരിക്കണം.നിര്‍വ്വാഹകസംഘം പ്രസിഡന്റ് പി.ജി. ശശികുമാര്‍ വര്‍മ്മ ഭക്തജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: