തന്റെ ബാങ്ക് അക്കൗണ്ടില്‍ തല്പരനും കഠിനഹൃദയനുമായ മനുഷ്യന് വ്യത്യാസങ്ങളും വിഭജനങ്ങളും-ജാതി, വര്‍ണം, വംശം, വര്‍ഗം ഇവയൊക്കെ വച്ചുപുലര്‍ത്തുന്നു. സത്യാന്വേഷകന് വിഭജനമില്ല. അവന് സക്രിയനും ജ്ഞാനിയും സ്നേഹിക്കുന്നവനുമാണ്. ഹൃദയം ഒഴിഞ്ഞതാകുമ്പോഴാണ് ജാതികളും വര്‍ണങ്ങളുമൊക്കെ പ്രധാനമാവുന്നത്.
കൃഷ്ണമൂര്‍ത്തി മുന്നോട്ടുവക്കുന്ന അനുമാനങ്ങള്‍ എല്ലാ തരക്കാരിലും ഒരുപോലെ സാധുവാണ്. മനുഷ്യരെല്ലാവരും ദുഃഖിക്കുന്നു. എല്ലാവര്ക്കും പ്രശ്നങ്ങളുണ്ട്; വേവലാതികളുണ്ട്; നിരന്തരം സംഘര്‍ഷങ്ങള്‍ നേരിടുന്നു. മരണവും ദുഃഖവും വേദനയും വ്യക്തിയുടെ സന്തതസഹചാരികളാണ്. മനുഷ്യനെ ഉയര്‍ന്നവനെന്നും താഴ്ന്നവനെന്നും തരംതിരിക്കുന്നത് അജ്ഞതയാണ്. ബോധമണ്ഡലത്തിന്റെ ഭിന്നതലങ്ങളില്‍ നാമെല്ലാവരും ദുഃഖമനുഭവിക്കുന്നവരാണല്ലോ. എല്ലാവരും ദുഃഖത്തില്‍നിന്ന് മോചനം ആഗ്രഹിക്കുന്നവരാണ്.
ദുഃഖം നമ്മുടെ പൊതുവായ ഭാഗധേയമാണ്. ദുഃഖത്തില്‍നിന്ന് ഓടിപ്പോവുകയല്ല, മറിച്ച് ദുഃഖത്തെ മനസ്സിലാക്കുകയാണ് വേണ്ടത്. ദുഃഖത്തെ ഒഴിവാക്കാന്‍ ഇടതടവില്ലാതെ ശ്രമിക്കാതെ അതിനെ അഭിമുഖീകരിക്കുമ്പോള്‍ മാത്രമാണ് അതിനെ ശരിക്കും മനസ്സിലാവുന്നത്. ദുഃഖം ഒഴിവാക്കാനുള്ള ആഗ്രഹത്തിന്റെ ഭാഗമായിട്ടാണ് ശ്രദ്ധാവ്യതിചലനത്തിന്റെ ചടങ്ങുകളോടും പൂജകളോടുംകൂടിയ സംഘടിതമതത്തിന്റെ സംസ്കാരം മനുഷ്യന് വളര്‍ത്തിയെടുത്തിരിക്കുന്നത്.
ജനങ്ങളെ ചൂഷണം ചെയ്ത് സ്വത്ത് കുന്നുകൂട്ടുന്നതും ദുഃഖം ഒഴിവാക്കാന്‍ ചെയ്യുന്ന പാഴ്വേലയാണ്. ദുഃഖത്തില്‍ ശ്രദ്ധ പതിപ്പിക്കാതെ, വിനോദങ്ങള്‍, ഒളിച്ചോട്ടങ്ങള്‍, വ്യതിചലനങ്ങള്‍, മിഥ്യാബോധങ്ങള്‍, മന്ത്രോച്ചാരണങ്ങള്‍ ഇവയിലൂടെ രക്ഷപ്പെടാന്‍ ആധുനിക നാഗരികത മനുഷ്യനെ ഒരുക്കുന്നു; നേരിടേണ്ട യാഥാര്‍ത്ഥ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.
എണ്ണമറ്റ ഈ പലായനപ്രസ്ഥാനങ്ങളെപ്പറ്റി നാം ബോധവാന്മാരായി അതില്‍നിന്ന് സ്വതന്ത്രനായാലോ, ദുഃഖവും അതിന്റെ കാരണവും നമുക്ക് അലിയിച്ചില്ലാതാക്കാന്‍ കഴിയും. ആനന്ദിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവന് വിഭാഗീയതകളില്ല. അയാള്‍ ബ്രാഹ്മണനോ ജര്‍മന്‍കാരനോ ഹിന്ദുവോ മുസ്ലിമോ അല്ല. സ്നേഹിക്കുമ്പോള്‍ ഐശ്വര്യബോധവും ജീവിതത്തിന്റെ പരിമളവും ഉണ്ടാകുന്നു. ഹൃദയം മറ്റുള്ളവരുമായി പങ്കുവക്കാന്‍ അയാള്‍ തയ്യാറാണ്. ഹൃദയം നിറയുമ്പോള്‍ മിഥ്യാകല്‍പനകളെല്ലാം അറ്റുവീഴുന്നു.
പ്രശ്നപരിഹാരം സമഗ്ര ജ്ഞാനം
പ്രശ്നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും സര്‍വതോമുഖവും സംഗ്രഥിതവുമായ സമ്പൂര്‍ണതയെന്ന നിലയില്‍ നമ്മുടെ സ്വന്തം ചിന്തയുടെയും വികാരത്തിന്റെയും പ്രവൃത്തിയുടെയും ഗതി നിരീക്ഷിക്കാനും ഏറെപ്പേരും തയ്യാറാകുന്നില്ല. മിക്കവര്‍ക്കും പെട്ടെന്നുള്ള പരിഹാരം വേണം. സാങ്കേതിക കാര്യങ്ങളില്‍ നമുക്ക് പുരോഗതിയുണ്ട്. കാളവണ്ടിയില്‍നിന്ന് ജെറ്റ് വിമാനത്തിലേക്കുള്ള വളര്‍ച്ചയുണ്ട്. വിത്ത് മുളച്ച് ചെടിയായി, പൂവായി, കായായിത്തീരുന്നു. അതേപോലെ നാം തനിയേ വളര്‍ന്നു മറ്റെന്തെങ്കിലുമായിത്തീരുമെന്ന്, ലക്ഷ്യം നേടുമെന്ന് വിചാരിക്കുന്നു. സാങ്കേതികമായ പുരോഗതിയും വിത്തിന്റെ വളര്‍ച്ചയും നിഷേധിക്കാവുന്നതല്ല.
എന്നാല്‍ ഇതേ രീതിയില്‍ വ്യക്തിയുടെ ബോധമണ്ഡലത്തിന് കാലത്തിലൂടെ സഞ്ചരിച്ച് പരമാര്‍ത്ഥത്തിലേക്ക് എത്താമെന്നും നാം വിചാരിക്കുന്നുവെങ്കില്‍; കാലപ്രക്രിയയിലൂടെ കടന്നുപോകുന്നതുകൊണ്ട് വ്യക്തി കൂടുതല്‍ വിവേകിയായി, സുന്ദരനായി ഗുണവാനായിത്തീര്‍ന്ന് യാഥാര്‍ത്ഥ്യത്തിലെത്തുമെന്ന് വിശ്വസിക്കുന്നുവെങ്കില്‍; അത് അബദ്ധധാരണയാണ്.
തൊഴില്‍ നേടാന്‍ പ്രത്യേക പരിശീലനം ആവശ്യമാണ്. ഇത്തരത്തിലുള്ള പരിശീലനംകൊണ്ടുമാത്രം ആദ്ധ്യാത്മിക ചര്യകളില്‍ ഉദ്ദേശിച്ച ഫലം കിട്ടുകയില്ല. വ്യക്തി സങ്കീര്‍ണനും സൂക്ഷ്മമായ അനേകം സ്വത്വങ്ങളാല്‍ നിര്‍മിതനുമാകയാല്‍ സമഗ്രമായ അവബോധമാണ് ആവശ്യം. തന്നത്താനറിയാന്‍ നല്ല വഴക്കം വേണം. എന്നാല്‍ ഭക്തിയിലോ കര്‍മത്തിലോ ജ്ഞാനത്തിലോ ഉള്ള പ്രത്യേക പരിശീലനംകൊണ്ട് വഴക്കം നിഷേധിക്കപ്പെടുന്നു. നമ്മെ നേരിടുന്ന എണ്ണമറ്റ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആത്മജ്ഞാനം കൂടിയേ തീരൂ. വിശേഷപരിശീലനം ചെയ്യുന്നതെന്തും വേഗത്തില്‍ വാടിക്കൊഴിഞ്ഞുപോകുന്നു. ഭക്തി, കര്‍മം, ജ്ഞാനം എന്നിങ്ങനെയൊന്നും മാര്‍ഗങ്ങളില്ല. ഇവയെ വെവ്വേറെയായി വിദഗ്ദ്ധനെന്ന നിലയില്‍ പിന്തുടരുന്നവന് സ്വയം നശിക്കുന്നു.
ഏതെങ്കിലും പ്രത്യേക സമീപനത്തിന് സമര്പ്പിക്കുന്നവന് വഴക്കം കിട്ടുകയില്ല. വഴക്കമില്ലാത്തത് പൊട്ടിത്തകര്‍ന്നുപോകുന്നു. വളയാത്ത മരം കാറ്റില്‍ പൊട്ടിവീഴുന്നതുപോലെ പ്രത്യേക പ്രാവീണ്യം നേടിയ മനുഷ്യന് സന്ദിഗ്ധഘട്ടങ്ങളില്‍ തകര്‍ന്നുപോകുന്നു. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന പരിതസ്ഥിതിയോട് വേഗത്തില്‍ ഇണങ്ങിച്ചേരാന്‍ നാം അശക്തരാണ്. വെല്ലുവിളിയോടുള്ള നമ്മുടെ പ്രതികരണം എപ്പോഴും വ്യവസ്ഥ ചെയ്യപ്പെട്ടിരിക്കുന്നു. തന്നിമിത്തം വെല്ലുവിളിയെ ഒരിക്കലും മനസ്സിലാക്കാന്‍ പറ്റുന്നില്ല. ആത്മജ്ഞാനം നേടാനാഗ്രഹിക്കുന്നവന് ആയിത്തീരുകയെന്ന ആശയം ഉപേക്ഷിക്കുകയും അനുനിമിഷം തന്നെത്തന്നെ മനസ്സിലാക്കുകയും വേണം. ആരെയെങ്കിലും മനസ്സിലാകുന്നത് നമ്മള് ആ ആളുടെ പൂര്‍വചരിത്രം അറിയാതിരിക്കുമ്പോള്‍ മാത്രമാണ്. നേരായി അറിയാന്‍ ഓരോ അനുഭവവും ഉടനടി മനസ്സിലാക്കണം. തന്നെത്തന്നെ പരീക്ഷിക്കുകയും നിരീക്ഷിക്കുകയും ചെയ്യാതെ ഒരു മാനുഷികപ്രശ്നവും മനസ്സിലാക്കാന്‍ കഴിയില്ല.
ഓര്‍മകള്‍ സഞ്ചരിക്കുമ്പോഴല്ല; മറിച്ച് ഓര്‍മകള്‍ പ്രവര്‍ത്തിക്കാതിരിക്കുമ്പോഴാണ് അറിവുദിക്കുന്നതെന്ന് മനസ്സിലാക്കിയാല്‍ തീര്‍ച്ചയായും അവനവനെ കണ്ടെത്താന്‍ കഴിയും. ‘ഞാന്‍’ ആഗ്രഹമായതിനാല്‍ അതെപ്പോഴും സജീവവും ചലിച്ചുകൊണ്ടിരിക്കുന്നതുമാണ്. ആഗ്രഹം അനുനിമിഷം ജനിക്കുമ്പോള്‍ നമ്മള് അതിനെ മനസ്സിലാക്കണം. ആഗ്രഹത്തെ വേഗത്തില്‍ പിന്തുടരാന്, പെട്ടെന്ന് അനുവര്‍ത്തിക്കാന്‍, ഉടനടി ദര്‍ശിക്കാന്‍ നമ്മുടെ മനസ്സുകള്‍ അപ്രാപ്തമാകയാല്‍ നമുക്ക് സുപരിചിതമായ മാതൃകയിലേക്ക് ആ ആഗ്രഹത്തെ നാം പരിവര്‍ത്തനം ചെയ്യുന്നു. ആഗ്രഹത്തെ നാം ഒരിക്കലും മനസ്സിലാക്കുന്നില്ല. ആഗ്രഹത്തെ മനസ്സിലാക്കണമെങ്കില്‍ അതിനെ മാറ്റുകയോ ഫലം നേടാനാലോചിക്കുകയോ ചെയ്തിരിക്കണം. ആഗ്രഹത്തിന്റെ പൊരുള്‍, ഉള്ളടക്കം അതുതന്നെ വെളിപ്പെടുത്തട്ടെ.
പാട്ടു കേള്‍ക്കുന്നതുപോലെ, മരങ്ങളിലടിക്കുന്ന കാറ്റിനെ ശ്രദ്ധിക്കുന്നതുപോലെ, ആഗ്രഹത്തിന്റെ സമഗ്രപ്രക്രിയയെയും അതിനെ നിയന്ത്രിക്കുകയോ മാറ്റുകയോ ചെയ്യാതെ ശ്രദ്ധിക്കുക. അപ്പോള്‍ ആഗ്രഹം അതിന്റെ മുഴുവന്‍ പൊരുളും പ്രകടമാക്കുന്നുവെന്ന് കാണാം. ആഗ്രഹത്തിന്റെ ഉള്ളടക്കം മനസ്സിലാക്കുമ്പോള്‍ മാത്രമേ നമ്മള് അതില്‍നിന്ന് സ്വതന്ത്രനാവൂ. ചുരുക്കത്തില്‍ മനോഘടനയുടെ വിശേഷപരിശീലനം മരണമാണ്. തനിക്ക് ഗുരുവും ശിഷ്യനും താന്‍ തന്നെയാണ്. നാം സ്വയം അറിയാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആ ധാരണ അനുനിമിഷം ഇന്നലെയുടെ തലേനിമിഷത്തിന്റെ സഞ്ചയം ഇല്ലാതെയിരിക്കുമ്പോള്‍ വന്നെത്തും. മനസ്സ് അതിനെത്തന്നെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും പൂര്‍ണമായി, മുഴുവനായി മനസ്സിലാക്കുമ്പോള്‍ മാത്രമേ യാഥാര്‍ത്ഥ്യം വെളിപ്പെടുകയുള്ളൂ. കാലത്തിന് മനുഷ്യനെ യാഥാര്‍ത്ഥ്യത്തിലെത്തിക്കാനാവില്ല.
ബഹുജനമെന്നത് തീര്‍ച്ചയായും മനഃകല്‍പിതമായ സത്വമാണ്. നിങ്ങളും ഞാനുമാണ് ബഹുജനം. ശരിയായ കര്‍മത്തെ നാം മനസ്സിലാക്കാതിരിക്കുമ്പോഴാണ് നാം ബഹുജനമെന്ന അമൂര്‍ത്തതയിലേക്ക് ശ്രദ്ധിക്കാതിരിക്കുകയും തന്മൂലം നിരുത്തരവാദികളായിത്തീരുകയും ചെയ്യുന്നത്. കര്‍മത്തില്‍ മാറ്റംവരുത്താന്‍ നാം വല്ല നേതാവിനെയോ സംഘടിതയത്നത്തെയോ ആശ്രയിക്കുന്നു. അതും ബഹുജന സംബന്ധിയായ കര്‍മം തന്നെയാണ്. നാം നേതാവിനെ തെരഞ്ഞെടുക്കുന്നത് നമ്മുടെ മനോവിഭ്രമം കൊണ്ടാകയാല്‍ നേതാവും സംഭ്രാന്തനായിരിക്കും.
അത്തരം നേതാക്കന്മാരും വഴികാട്ടികളും ആത്മീയഗുരുക്കന്മാരെന്നു വിളിക്കപ്പെടുന്നവരും അനിവാര്യമായി നമ്മെ കൂടുതല്‍ സംഭ്രാന്തിയിലേക്ക്, കൂടുതല്‍ കഷ്ടപ്പാടിലേക്ക്, നയിക്കുന്നു. നാം നമ്മെത്തന്നെ മനസ്സിലാക്കുന്നതുവരെ കര്‍മം അനിവാര്യമായി, കൂടുതല്‍ സംഘര്‍ഷത്തിലേക്കും ദുരിതത്തിലേക്കും നയിക്കും. നാം നമ്മുടെതന്നെ സ്വഭാവത്തെ മനസ്സിലാക്കുകയും നമുക്ക് അജ്ഞാതമായ ഏതെങ്കിലും അവസ്ഥയെ സങ്കല്പ്പിക്കാതിരിക്കുകയും ചെയ്യുമ്പോഴേ ശാന്തിയും സമാധാനവും കൈവരികയുള്ളൂ.
നമ്മുടെ ഒരൊറ്റ ഭാഗത്തെയല്ല, നമ്മെത്തന്നെ, നമ്മുടെ മുഴുവന്‍ ഉള്ളടക്കത്തെ, വിരുദ്ധ സ്വഭാവങ്ങളെ, നമ്മളെന്താണോ അത്, മനസ്സിലാക്കുന്നതില്‍നിന്നുണ്ടാകുന്നതാണ് ശരിയായ കര്‍മം. അതില്‍നിന്ന് ആനന്ദം ഉണ്ടാകുന്നു.
നമ്മില്‍ മിക്കവരും ആനന്ദം വിവിധ രൂപങ്ങളിലൂടെയും പലായനങ്ങളിലൂടെയും തേടുന്നു. സമൂഹപ്രവര്‍ത്തനം, ഉദ്യോഗാധിപത്യം, വിനോദം, ആരാധനാപദാവലിയുടെ ആവര്‍ത്തനം. ലൈംഗികത്വം തുടങ്ങി എണ്ണമറ്റ പലായനങ്ങളിലൂടെ എന്നാല്‍ ഇവ ശാശ്വതസുഖം തരുന്നില്ല. താല്‍ക്കാലിക ശമനം മാത്രം തരുന്നു. നമ്മെത്തന്നെ നാം മനസ്സിലാക്കുമ്പോള്‍ മാത്രമേ ആനന്ദം, നാം കണ്ടെത്തുകയുള്ളൂ എന്ന് ജെ. കൃഷ്ണമൂര്‍ത്തി പ്രസ്താവിക്കുന്നു. നമുക്ക് അത് സ്വയം പരീക്ഷിച്ച് മനസ്സിലാക്കി അനുഭവിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: