നോട്ട് നിരോധനത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ കാണാനാവാത്തതിലും ധനകാര്യമന്ത്രിയെ കാണാന്‍ നിര്‍ദ്ദേശിച്ചതിലും എല്‍ഡിഎഫ് സര്‍ക്കാരിനെ നയിക്കുന്നവര്‍ ക്ഷുഭിതരാണ്.
നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് ഫെഡറല്‍ സംവിധാനത്തെ അപമാനിക്കുന്ന നടപടികളാണ് കേരളത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ നിയമസഭ പ്രമേയം പാസ്സാക്കിയത് ഭരണഘടനാവിരുദ്ധമാണ്. പ്രതിഷേധം പ്രകടിപ്പിക്കാന്‍ ഇടതു പാര്‍ട്ടികള്‍ തിങ്കളാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് 500 ന്റെയും 1000ന്റെയും നോട്ടുകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ സഹകരണമേഖല നേരിടുന്ന പ്രതിസന്ധിയെപ്പറ്റി പറയാനാന് പ്രധാനമന്ത്രിയെ കാണണം എന്നാവശ്യപ്പെട്ടത്. വിഷയം ഇതായിരിക്കെ ധനമന്ത്രിയോടാണല്ലൊ ചര്‍ച്ച ചെയ്യേണ്ടത്. ഇതിനുപകരം അത്യധികം തിരക്കുള്ള പ്രധാനമന്ത്രിയെ തന്നെ കാണണം എന്ന് വാശിപിടിച്ചത് ബോധപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാനാണ്.
കേരളത്തിലാണ് സഹകരണ മേഖല ഏറ്റവും ശക്തമായി പ്രവര്‍ത്തിക്കുന്നത്. സാധാരണ ജനങ്ങള്‍ ആശ്രയിക്കുന്നതും സഹകരണ പ്രസ്ഥാനങ്ങളെയാണ്. സംസ്ഥാനത്ത് ഏറ്റവും പ്രചാരത്തിലുള്ളത് 500 ന്റെയും 1000 ന്റെയും നോട്ടുകളായിരുന്നു. കള്ളപ്പണം ശേഖരിച്ചതും ഇതേ നോട്ടുകള്‍ ഉപയോഗിച്ചായിരിക്കണം. ഈ നോട്ടുകളുടെ നിരോധനത്തിനെതിരെ പ്രതിഷേധം ഉയരാനുള്ള കാരണമിതാണ്.
ജനങ്ങള്‍ തന്നെ വിശ്വസിക്കണമെന്നും അവര്‍ക്ക് ഒരു രൂപപോലും നഷ്ടപ്പെടില്ലെന്നും നോട്ട് അസാധുവാക്കിക്കൊണ്ടുള്ള പ്രഖ്യാപനത്തില്‍ തന്നെ പ്രധാനമന്ത്രി മോദി വ്യക്തമാക്കിയിരുന്നു. നോട്ടുകള്‍ പിന്‍വലിച്ചതിലുള്ള പ്രതിഷേധം ഏറ്റവും ശക്തമായിരിക്കുന്നത് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. കേരള നിയമസഭയില്‍ പാസാക്കിയ പ്രമേയത്തില്‍ ആവശ്യപ്പെടുന്നതുതന്നെ സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്നും പിന്മാറണമെന്നാണ്. ഇത് കുപ്രചാരണമാണ്. നോട്ടു റദ്ദാക്കല്‍ കള്ളപ്പണത്തിനെതിരായ നടപടിയുടെ തുടക്കമാണെന്ന് പറഞ്ഞ മോദി രാജ്യത്തെ സാധാരണക്കാര്‍ ഈ നടപടിയെ എതിര്‍ക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടുകയുണ്ടായി.
മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങും നോട്ടുകള്‍ പിന്‍വലിച്ചതിനെതിരെ രംഗത്തുവന്നിരിക്കുകയാണ്. മന്മോഹന് സ്വന്തം ഭരണകാലം മറന്നിരിക്കുകയാണ്. മന്മോഹന്റെ ഭരണകാലത്താണ് കല്‍ക്കരി കുംഭകോണം, 2-ജി സ്പെക്ട്രം അഴിമതി, കോമണ്‍ വെല്‍ത്ത് ഗെയിംസ് അഴിമതി, പ്രതിരോധ സേനയ്ക്ക് ആയുധം വാങ്ങിയതിലുള്ള അഴിമതി മുതലായവ അരങ്ങേറിയത്. ഇതിനൊക്കെ കൂട്ടുനിന്ന ഒരു ഭരണാധികാരിയാണ് ഇപ്പോള്‍ അഴിമതിക്കെതിരെ അതിശക്തമായ നടപടികളെടുക്കുന്ന മോദിയെ വിമര്‍ശിക്കുന്നത്.
കള്ളപ്പണമില്ലാതാക്കി അഴിമതിരഹിത സമൂഹം സൃഷ്ടിക്കുകയെന്ന മഹത്തായ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സാധാരണ ജനങ്ങള്‍ കുറച്ചൊക്കെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവരും. അതിനവര്‍ സന്നദ്ധരുമാണ്. എന്നാല്‍ ഈ അവസ്ഥ മുതലെടുത്ത് കേന്ദ്ര സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുന്നത്. കേരള നിയമസഭയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രമേയം പാസ്സാക്കിയതും ഇതിന്റെ ഭാഗമാണ്.
കേരളത്തില്‍ കള്ളപ്പണ മേധാവിത്വം മാത്രമല്ല ഉള്ളത്, ബിനാമി ഇടപാടുകളും ശക്തമാണ്. ഇതിന് അടിവരയിടുന്നതല്ലേ വിജിലന്‍സ് കണ്ടുപിടിച്ച മുന്‍ എക്സൈസ് മന്ത്രി കെ.ബാബുവിന്റെ സാമ്പത്തിക ഇടപാടുകള്‍. സഹകരണ മേഖല കേരളത്തില്‍ പ്രബലമാണ്. ഇതിനുമേല്‍ നിയമപരമായ നിയന്ത്രണങ്ങള്‍ ശക്തമാക്കാനാണ് കേന്ദ്ര തീരുമാനം. സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ മേല്‍നോട്ട സമിതിയെ ചുമതലപ്പെടുത്താനും നീക്കമുണ്ട്.
സഹകരണ ബാങ്കുകളെ നിയമ വ്യവസ്ഥകള്‍ക്ക് വിധേയമാക്കാനും മോദി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഈ ബാങ്കുകളുടെ നിരീക്ഷണം നബാര്‍ഡിനെ ഏല്പ്പിക്കാനാണത്രെ ആലോചന. ഈ നടപടികള്‍ ചില മേഖലകളില്‍ ഉയര്‍ത്തുന്ന പരിഭ്രാന്തി സ്ഥിരീകരിക്കുന്നത് സഹകരണ ബാങ്കുകളില്‍ കള്ളപ്പണം ഉണ്ടെന്നുതന്നെയാണ്. സാധാരണ ജനങ്ങളുടെ ബാങ്ക് എന്ന പ്രതിഛായയുടെ മറവില്‍ കള്ളപ്പണക്കാര്‍ സഹകരണ ബാങ്കുകളെ ഉപയോഗിക്കുന്നതാണ് യഥാര്‍ത്ഥ പ്രശ്നം. ഇതിനെതിരായ നടപടിയില്‍ കേന്ദ്രസര്‍ക്കാര്‍ പിന്നോട്ടുപോവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: