ആയിടയ്ക്കാണ് ഞങ്ങള്‍ ചേക്കോട്ട് കോളനിയില്‍നിന്ന് നിട്ടംമാനി കോളനിയിലേക്ക് മാറിത്താമസിച്ചത്. അവിടെയും എനിക്ക് ചെറുതായി കൂലിപ്പണികള്‍ ലഭിച്ചുവന്നു. കൂട്ടുകാരികള്‍ക്കൊപ്പമാണ് പലപ്പോഴും പണിക്കുപോവുക.
വിശാലമായ പാടങ്ങളില്‍ കള പറിക്കാനും നെല്ലിന്റെ ഇട ഇളക്കാനും മറ്റുമാണ് പോയിരുന്നത്. ഉച്ചക്ക് കഴിക്കാനുള്ള കഞ്ഞി മുതലാളിമാര്‍ തരും. വൈകുന്നേരം വരെ ആ കഞ്ഞിയിലായിരുന്നു ജീവിതം. പൊതുവെ പട്ടിണിയിലായിരുന്ന ജീവിതം പലപ്പോഴും കൂലിപ്പണിയിലൂടെ ലഭിക്കുന്ന കഞ്ഞിക്കുവേണ്ടി മോഹിച്ചിരുന്നു. വൈകുന്നേരം വീട്ടിലെത്തിയാല്‍ നെല്ല് കുത്തി അരിയാക്കി കഞ്ഞിവെക്കുകയാണ് ചെയ്യുക. മരച്ചീനി ചുവടുകള്‍ ആരുംകാണാതെ പോയി മാന്തി പച്ച കപ്പപറിച്ചുതിന്ന് വിശപ്പുമാറ്റാറുമുണ്ട്. കട്ടന്‍ കപ്പയായതിനാല്‍ വൈകാതെ ഛര്ദിയുമുണ്ടാകും. വിശപ്പ് (കത്തല്) മാറിയുള്ള സന്തോഷത്തിനൊടുവിലുണ്ടാകുന്ന ഛര്‍ദി അക്കാലത്ത് പലരും അനുഭവിച്ചിരുന്നു. ഒരുവര്‍ഷം അഞ്ചും ആറും തവണയാണ് ഒരു മരച്ചീനി ചുവട് മാന്തുക. ഇത് ദാരിദ്ര്യത്തിന്റെ അടയാളം കൂടിയായിരുന്നു.
സന്ധ്യയായാല്‍ കോളനിയില്‍നിന്ന് ഗോത്ര പാട്ടുകള്‍ ഉയരും. ഇടയ്ക്കൊക്കെ ഗദ്ദികയും മറ്റും നടക്കും. ഒരേ തരക്കാരായ പതിനാറോളം പെണ്‍കുട്ടികള്‍ കോളനിയില്‍ ഉണ്ടായിരുന്നു. വീടിന്റെ താഴ്ന്നുനില്‍ക്കുന്ന മുളംകഴുക്കോലില്‍ ദ്വാരങ്ങളുണ്ടാക്കി കരിവണ്ടുകള്‍ പാര്‍ത്തിരുന്നു. രാത്രികാലങ്ങളില്‍ തമാശക്കുവേണ്ടി കുട്ടികള്‍ മത്സരിച്ച് കരിവണ്ടിന്റെ പൊത്തില്‍ വിരലിടും.
പലര്‍ക്കും വണ്ടിന്റെ കുത്തുമേറ്റിട്ടുണ്ട്. എനിക്ക് വലിയ പേടിയായിരുന്നു. ഒരുദിവസം കൂട്ടുകാരികളുടെ നിര്‍ബന്ധത്തിന് വഴങ്ങി വലതുകൈയിലെ ചൂണ്ടുവിരല്‍ ഒരു വണ്ടിന്റെ പൊത്തിലിട്ടു. കുത്തും കിട്ടി. വേദന കാരണം രണ്ടുമൂന്ന് ദിവസം വയലില്‍ ഇടയിളക്കാന്‍ പോയില്ല. അമ്മയുടെ നല്ല ശകാരവും ആ വകയില്‍ കേട്ടു. ഇടിയും മിന്നലുമായാണ് തുലാവര്‍ഷം വയനാട്ടിലെത്തുക. അക്കാലത്ത് വൈകുന്നേരം മൂന്ന് മണിയോടെ മഴ തുടങ്ങും.
മഴ തുടങ്ങിയാല്‍ പണി അവസാനിപ്പിക്കും. വയല്‍ക്കരകളിലുള്ള മുളംകൂട്ടങ്ങളുടെ ചുവട്ടിലും വന്‍ മരങ്ങളുടെ ചുവട്ടിലും മഴ കൊള്ളാതെ കൂനിക്കൂടിയിരിക്കും. മഴ തോര്ന്നാല് നരിനിരങ്ങി മലയില്‍ വലിയ മഴവില്ല് പ്രത്യക്ഷമാകും. ആ മഴ വില്ലുകള്‍ ഇന്നും മറയാതെ ഓര്‍മ്മയിലുണ്ട്.
ഇതിനിടയിലാണ് അനുജത്തി മുത്തയും അനിയനും സ്കൂളില്‍ പോയി തുടങ്ങിയത്. അവന് ഒരു സ്ലേറ്റും പാഠപുസ്തകവും ഉണ്ടായിരുന്നു. പിന്നെ പൊന്നുപോലെ അവന് സൂക്ഷിച്ച സ്ലേറ്റ് പെന്‍സിലും. സ്ലേറ്റില്‍ തറ, പറ എന്ന് അവന് എഴുതും, ഉറക്കെ വായിക്കും. അവന്റെ വായന കേട്ട് ഞാനും പഠിച്ചു. സ്ലേറ്റും പെന്‍സിലും തരില്ലെങ്കിലും മഷിത്തണ്ട് ചെടിയുടെ ഇലകൊണ്ടും കരിക്കട്ട കൊണ്ടും തറ പറ എഴുതാന്‍ ഞാനും പഠിച്ചു. അങ്ങനെ പല അക്ഷരങ്ങളും അവനില്‍നിന്നാണ് ഞാന്‍ പഠിച്ചത്. പിന്നീട് സാക്ഷരതാ ക്ലാസുകളുടെ വരവായി.
കോളനിക്കടുത്തുള്ള ഒരു വാര്യര്‍ പെണ്‍കുട്ടിയും കുറച്ചാളുകളും വന്ന് അക്ഷരം പഠിക്കാന്‍ ചെല്ലണമെന്ന് പറഞ്ഞു. കാന്‍ഫെഡ് ആയിരുന്നു സാക്ഷരതാ പരിപാടി സ്പോണ്സര് ചെയ്തിരുന്നത്. കോളനിയിലെ ഒരു വീട്ടിലെ മണ്ണെണ്ണ വിളക്കിന് ചുറ്റും ഞങ്ങളിരുന്ന് സ്ലേറ്റും പെന്‍സിലുമായി പഠിച്ചു. വാര്യര്‍ പെണ്‍കുട്ടിക്ക് എന്നെ വലിയ കാര്യമായിരുന്നു. ഞാന്‍ ധാരാളം സംശയങ്ങള്‍ ചോദിക്കും. എല്ലാത്തിനും അവള് മറുപടി പറയും. എനിക്ക് അത്യാവശ്യം വായിക്കാമെന്ന നിലയിലായിരുന്നു. ആഴ്ച്ചപ്പതിപ്പിലെ കഥകള്‍ ഞങ്ങള്‍ ഒന്നിച്ചിരുന്ന് വായിക്കും. എനിക്ക് അറിയാത്ത വാക്കുകള്‍ മറ്റുള്ളവര്‍ വായിക്കും. ചുരുക്കത്തില്‍ ഞങ്ങള്‍ കൂട്ടായി കഥ വായിച്ചു എന്നുപറയുന്നതാകും ശരി.
അതായിരുന്നു, കൂട്ടായ്മയുടെ തുടക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: