കണ്ണൂര്‍: കണ്ണൂരില്‍ പോലീസ്-സിപിഎം കൂട്ടുകെട്ടിന്റെ സമാന്തരഭരണം. പോലീസിലെ ഒരു വിഭാഗത്തേയും ആഭ്യന്തരവകുപ്പിനേയും ഉപയോഗിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകരെയും നേതാക്കളേയും കളളക്കേസില്‍ കുടുക്കി ജയിലിലടക്കാന്‍ ആസൂത്രിത നീക്കം. ഇത്തരത്തിലുളള നീക്കത്തിന്റെ ഭാഗമാണ് കഴിഞ്ഞ ദിവസം ഒരു കേസിലും പ്രതിയല്ലാത്ത ചെമ്പ്രയിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ സുബീഷിനെ അകാരണമായി അറസ്റ്റ് ചെയ്ത് അയാളുടേതായ മൊഴി എന്ന രൂപത്തില്‍ പോലീസും സിപിഎമ്മും നടത്തുന്ന വ്യാജ പ്രചാരണം. മാത്രമല്ല, പയ്യന്നൂരില്‍ കൊല്ലപ്പെട്ട ധനരാജ് എന്ന സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറ്റിങ്ങല്‍ സ്വദേശിയായ ആര്‍എസ്എസ് നേതാവിനെ കളളക്കേസ് ചുമത്തി അറസ്റ്റ് ചെയ്തതുമെല്ലാം സിപിഎം പോലീസിനെ ഉപയോഗിച്ച് ജില്ലയില്‍ സംഘപ്രസ്ഥാനങ്ങള്‍ക്ക് നേരെ നടത്തുന്ന ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്ന് വ്യക്തമാവുകയാണ്.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുകയും പിണറായി വിജയന് മുഖ്യമന്ത്രിയായി ആഭ്യന്തരവകുപ്പ് ഏറ്റെടുത്തതോടെ സംഘപ്രസ്ഥാനങ്ങള്‍ക്ക് നേരെ ആരംഭിച്ച കടന്നാക്രമങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ നീക്കങ്ങളെന്ന് വ്യക്തമാണ്. അധികാരത്തിലെത്തിയ അന്നു മുതല്‍ സംഘപ്രസ്ഥാനങ്ങളെ ഇല്ലായ്മ ചെയ്യാന്‍ പ്രവര്‍ത്തകരെയും നേതാക്കളേയും ഭീഷണിപ്പെടുത്തിയും പ്രവര്‍ത്തകരുടെ വീടുകളാക്രമിച്ചും കൊലപാതകം നടത്തിയും ഭീഷണിപ്പെടുത്തി വരികയായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ വളരെ വ്യക്തമായ അജണ്ട തയ്യാറാക്കി നടത്തുന്ന നീക്കങ്ങളാണ് ജില്ലയില്‍ സംഘപ്രസ്ഥാനങ്ങള്‍ക്ക് നേരെ സിപിഎം നടപ്പില്‍ വരുത്തുന്നത്.
എല്‍ഡിഎഫിന് ഭൂരിപക്ഷം വിവരം പുറത്തുവന്ന ദിവസം മുഖ്യമന്ത്രിയുടെ നാട്ടിലെ 20 ഓളം സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ത്ത് ആരംഭിച്ച സിപിഎം അഴിഞ്ഞാട്ടം ഏറ്റവുമൊടുവില്‍ പിണറായിയില്‍ രമിത്തെന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊല്ലുന്നതില്‍ വരെ എത്തി. പയ്യന്നൂരിലും തില്ലങ്കേരിയിലും ചക്കരക്കല്ല്, തലശ്ശേരി, അഞ്ചരക്കണ്ടി ,പടുവിലായി, പാതിരിയാട് മേഖലയിലെല്ലാം നിരവധി അക്രമങ്ങളാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നേരെ കഴിഞ്ഞ ആറ് മാസക്കാലമായി സിപിഎം അക്രമം നടത്തിയത്. കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി. മൂന്ന് സംഘ പ്രവര്‍ത്തകരുടെ ജീവനും സിപിഎമ്മുകാരാല്‍ ജില്ലയില്‍ നഷ്ടമായി. ഇതെല്ലാം വളരെ ആസൂത്രിതമായി സിപിഎം നേതൃത്വം ആസൂത്രണം ചെയ്ത് നടത്തിയതാണ്. ആസൂത്രിതമായി അക്രമങ്ങള്‍ നടത്തി പോലീസിനെ ഉപയോഗിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകരെ കളളക്കേസില്പ്പെടുത്തുന്നത് ജില്ലയില്‍ പതിവായിരിക്കുകയാണ്. ചെയ്യാത്ത കുറ്റത്തിന് നിരവധി സംഘപരിവാര്‍ പ്രവര്‍ത്തകരാണ് കേസും ജയിലുമായി കഴിയുന്നത്.
ബിജെപിയുള്‍പ്പെടെയുളള സംഘ പ്രസ്ഥാനങ്ങള്‍ക്ക് ജില്ലയിലുണ്ടായ അഭൂതപൂര്‍വ്വമായ വളര്‍ച്ചയും സിപിഎമ്മില്‍ നിന്നും അണികള്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ട് സംഘപ്രസ്ഥാനങ്ങളില്‍ ചേക്കേറുന്നതില്‍ വിഭ്രാന്തി പൂണ്ടുമാണ് അക്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സമാധാന തീരുമാനങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ഭരണകക്ഷിയെന്ന ഉത്തരവാദിത്വം പോലും മറന്നു കൊണ്ട് സിപിഎം അക്രമം നടത്തുന്നത്. വരും ദിവസങ്ങളിലും പോലീസിനെ നിഷ്ക്രിയമാക്കി നിര്‍ത്തി ജില്ലയില്‍ സംഘപ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും നേരെ അക്രമം നടത്താനും കൊലപാതകം ഉള്‍പ്പെടെ നടത്താനും ആസൂത്രിത നീക്കങ്ങള്‍ സിപിഎം നേതൃത്വം നടത്തിയിട്ടുണ്ടെന്നാണ് സൂചന.
ഇപ്പോഴും ജില്ലയുടെ പല ഭാഗങ്ങളിലും ദിനംപ്രതി സംഘപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം സംഘം പോലീസിന്റെ സഹായത്തോടെ അക്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. സിപിഎമ്മിന്റെ അക്രമ-കൊലപാതക രാഷ്ട്രീയത്തിനെതിരെ ജനാധിപത്യപരമായി പ്രതിഷേധ പരിപാടികളും ഗൃഹസമ്പര്ക്കമടക്കമുളള പരിപാടികളും സംഘടിപ്പിക്കാനുളള തയ്യാറെടുപ്പിലാണ് സംഘപരിവാര്‍ സംഘടനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: