കണ്ണൂര്‍: ഇടത്തരം തുറമുഖങ്ങളില്‍ മണല്‍ ഖനനം നടത്തി വില്ക്കാന്, ഖനനം നടത്തുന്ന സഹകരണ സംഘങ്ങളെ ഒഴിവാക്കി സ്വകാര്യ കമ്പനികള്‍ക്കായി ആഗോള ടെണ്ടര്‍ വിളിക്കാന്‍ നീക്കം. സഹകരണ മേഖലക്ക് വേണ്ടി മുന്നണികള്‍ മുറവിളി കൂട്ടുന്നതിനിടെയാണ് തുറമുഖ വകുപ്പ് ഇത്തരമൊരു വിജ്ഞാപനം പുറപ്പെടുവിച്ചത്.
തുറമുഖങ്ങളില്‍ മണല്‍ ഖനന, ശുദ്ധീകരണ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ എട്ടിനാണ് ടെണ്ടര്‍ വിളിച്ച് പോര്‍ട്ട് ഡയറക്ടര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇന്ത്യന്‍ തുറമുഖങ്ങളില്‍ നിക്ഷേപം നടത്താന്‍ യോഗ്യതയുള്ള കമ്പനികള്‍ക്കോ കണ്‍സോര്‍ഷ്യത്തിനോ ലേലത്തില്‍ പങ്കെടുക്കാം. യന്ത്രങ്ങള്‍ സ്ഥാപിക്കാനും ഖനനത്തിനും സഹായം ലഭിക്കില്ലെന്നും, പ്രോജക്ട് നന്നായി നടക്കുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തുകയേ ചെയ്യുകയുള്ളു എന്നും വിജ്ഞാപനത്തിലുണ്ട്. 26,250 രൂപയാണ് അപേക്ഷാ ഫീസ്. ലേലം പിടിക്കുന്ന കമ്പനികള്‍ ഇഎംഡി ആയി 8 ലക്ഷവും പിഎസി ആയി 8 കോടിയുടെ ബാങ്ക് ഗ്യാരണ്ടിയും നല്‍കണം. ഇത്രയും ഭീമമായ തുകയുടെ ഗ്യാരണ്ടിനല്കാന് ചെറുകിട സഹകരണ സംഘങ്ങള്‍ക്ക് കഴിയില്ല.
കാസര്‍കോട്, അഴീക്കല്‍, തലശ്ശേരി, വടകര, ബേപ്പൂര്‍, കൊടുങ്ങല്ലൂര്‍ തുടങ്ങിയ ഇടത്തരം തുറമുഖങ്ങളിലെ കടവുകളില്‍ നിന്ന് 1,34,0000 ടണ്‍ മണല്‍ ഖനനം ചെയ്യുന്നുവെന്നാണ് ഔദ്യോഗികമായ കണക്ക്. എല്ലാ പ്രദേശങ്ങളിലും സഹകരണ സംഘങ്ങളാണ് ഇപ്പോള്‍ ഖനനം നടത്തുന്നതും വില്‍ക്കുന്നതും. സഹകരണ സംഘങ്ങളെ ഒഴിവാക്കി സ്വകാര്യകുത്തകകള്‍ക്ക് തുറമുഖങ്ങള്‍ നല്‍കാനുള്ള നീക്കമാണ് പിന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: