കണ്ണൂര്‍: സഹകരണ മേഖലയിലെ പിന്‍വാതില്‍ നിയമനങ്ങളിലും ഇടത്-വലത് ഐക്യം. യുഡിഎഫ് ഭരണകാലത്തെ അനധികൃത നിയമനങ്ങള്‍ പരിശോധിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ നിന്ന് കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷണിലെ (കേപ്പ്) പിന്‍വാതില്‍ നിയമനങ്ങള്‍ ഒഴിവാക്കി
റാങ്ക് ലിസ്റ്റ് നിലവിലിരിക്കെ യുഡിഎഫ് നടത്തിയ നിയമനങ്ങളില്‍ അന്വേഷണത്തിന് സര്‍ക്കാരിന് താത്പര്യമില്ല. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെയും യുഡിഎഫ് സര്‍ക്കാരിന്റെയും കാലത്ത് കേപ്പില്‍ സ്ഥിര നിയമനം നേടിയതു മുഴുവന്‍ സിപിഎം- കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്.
താത്ക്കാലിക നിയമനങ്ങള്‍ പിന്നീട് മാനദണ്ഡങ്ങള്‍ മറികടന്ന് സ്ഥിരപ്പെടുത്തി. എല്‍ഡിഎഫ് ഭരണത്തില്‍, അന്നത്തെ സഹ. മന്ത്രി ജി.സുധാകരന് നിയമിച്ച സിപിഎം പ്രവര്‍ത്തകരെ അനധികൃതമായി സ്ഥിരപ്പെടുത്തിയതില്‍ യുഡിഎഫ് സര്‍ക്കാര്‍ ഇടപെട്ടില്ല. യുഡിഎഫ് ഭരണകാലത്ത് 2016 ഫെബ്രുവരി 5ന് സഹ. മന്ത്രി സി.എന്‍.ബാലകൃഷ്ണന് ചെയര്‍മാനായ എക്സിക്യൂട്ടീവ് കമ്മറ്റിയാണ് താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചത്. ഫെബ്രുവരി 25ന് ഡയറക്ടറുടെ ഉത്തരവിറങ്ങി.
ഈ തീരുമാനത്തിന് മാസങ്ങള്‍ക്ക് മുന്‍പ് ഈ തസ്തികളിലേക്ക് സഹകരണ വകുപ്പ് പരീക്ഷ സംഘടിപ്പിച്ചിരുന്നു. അഭിമുഖവും നടത്തി. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് തൊട്ടുമുന്‍പാണ് താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയത്. 16 തസ്തികളിലായി 150 ലേറെ ഒഴിവുകളിലേക്കാണ് അപേക്ഷ സ്വീകരിച്ചത്. ഈ റാങ്ക് ലിസ്റ്റില്‍ നിന്ന് ഒരാള്‍ക്ക് മാത്രമാണ് നിയമനം നല്‍കിയത്. റാങ്ക് ലിസ്റ്റ് നിലനില്‍ക്കെ താത്കാലിക നിയമനത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ നീക്കമാരംഭിച്ചപ്പോള്‍ അതു പ്രതിരോധിച്ചും യുഡിഎഫ് സര്‍ക്കാര്‍ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയത് ചോദ്യം ചെയ്തും ഉദ്യോഗാര്‍ഥികള്‍ കോടതിയെ സമീപിച്ചു. തുടര്‍ന്ന് താത്കാലിക നിയമനം നിര്‍ത്തി വെച്ചു. എന്നാല്‍ അന്തിമവിധി വന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: