തിരുവനന്തപുരം: ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ പിച്ചുകളൊരുങ്ങുന്നു. സ്റ്റേഡിയത്തിന്റ മധ്യഭാഗത്തായി അഞ്ച് വിക്കറ്റുകളാണ് ഒരുങ്ങുന്നത്. ഇതിനായി ഫില്ലിങ്ങ് പ്രവര്‍ത്തികള്‍ തുടങ്ങിക്കഴിഞ്ഞു. വിവിധതട്ടുകളായി അതീവ ശ്രദ്ധയോടെയാണ് പിച്ച് നിര്‍മ്മിക്കുന്നത്. നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ കനം കുറഞ്ഞതും കൂടിയതുമായ മണല്‍ ഉപയോഗിച്ച് വിവിധ പാളികളായാണ് പിച്ചിന്റെ നിര്‍മാണം. നിലവില്‍ ഔട്ട്ഫീല്‍ഡില്‍ ഫുട്ബാള്‍ കളിക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ 22 മില്ലി മീറ്റര്‍ വലിപ്പത്തില്‍ പുല്ല് പതിപ്പിച്ചിട്ടുണ്ട്. നിലവില്‍ ഇത് 11 സെന്റീ മീറ്ററിലേക്ക് കുറച്ചിട്ടുണ്ട്. ക്രമേണ ഇത് ക്രിക്കറ്റിന് ഉപയോഗിക്കാന്‍ പ്രാപ്തമായ രീതിയില്‍ 6 മുതല്‍ 7 മില്ലീ മീറ്റര്‍ വലിപ്പത്തിലേക്ക് മാറ്റും. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ മേല്‍നോട്ടത്തില്‍ കെസിഎയുടെ വിദഗ്ധരായ ക്യൂറേറ്റര്‍മാരാണ് പിച്ച് നിര്‍മിക്കുന്നത്. ഡിസംബര്‍ അവസാനവാരത്തോടെ പിച്ചിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുകയും ജനുവരി പകുതിയോടെ മത്സരങ്ങള്‍ക്കായി സജ്ജമാക്കുവാനുമാണ് ലക്ഷ്യമിടുന്നത്. പിച്ചിന് പുറത്ത് പ്രാക്ടീസിനായി ആറുപിച്ചുകളും നിര്‍മിക്കുന്നുണ്ട്.
ഫഌഡ്ലിറ്റ് സംവിധാനമുള്ള സ്റ്റേഡിയം ദേശീയ- അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ക്കും ബിസിസിഐ നടത്തുന്ന ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ക്കും പുറമെ ഐപിഎല്‍ മത്സരങ്ങള്‍ക്കും വേദിയാകും. അത്യാധുനിക സൗകര്യങ്ങളോടെയാണ് 50,000 കാണികളെ ഉള്‍ക്കൊള്ളാവുന്ന സ്പോര്‍ട്ട്സ് ഹബ്ബ് നിര്‍മ്മിച്ചിരിക്കുന്നത്. വിശാലമായ മീഡിയാറൂം, പ്ലെയേഴ്സ് ഡ്രസിംഗ് റൂമുകള്‍, വിഐപി എന്‍ക്ലോഷറുകള്‍, ഇന്‍ഡോര്‍ കോര്‍ട്ടുകള്‍, സ്വിമ്മിംഗ് പൂളുകള്‍, സ്ക്വാഷ് കോര്‍ട്ടുകള്‍, ഔട്ട്ഡോര്‍ ക്രിക്കറ്റ്നെറ്റുകള്, ഔട്ട്ഡോര്‍ ഗെയിമുകള്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവയ്ക്കു പുറമെ കണ്വെന്ഷന്-കോണ്‍ഫറന്‍സ് സെന്ററുകള്‍, അതിഥി സത്ക്കാര കേന്ദ്രങ്ങള്‍, കാറ്ററിംഗ് സൗകര്യങ്ങള്‍, വിശാലമായ പാര്‍ക്കിംഗ് സൗകര്യം, ഹോട്ടല്‍ സൗകര്യം എന്നിവയും മറ്റു പ്രത്യേകതകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: