ന്യൂദല്‍ഹി: കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ രാജ്യത്തുണ്ടായതായി ആരോപിക്കപ്പെടുന്ന വ്യാജ ഏറ്റുമുട്ടല്‍ സംഭവങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ നിലപാട് അറിയിക്കാന്‍ കേണ്ട-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്കി.
എല്ലാ വ്യാജ ഏറ്റുമുട്ടല്‍ കേസുകളും ഒരേ രീതിയില്‍ കൈകാര്യം ചെയ്യാന്‍ നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് സര്‍ക്കാര്‍ നല്കിയ ഹര്‍ജിയിലാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസയക്കാന്‍ ജസ്റ്റിസുമാരായ അഫ്താബ് ആലം, രഞ്ജന പ്രകാശ് ദേശായ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടത്.
ഏറ്റുമുട്ടലിനെത്തുടര്ന്നുള്ള മരണങ്ങളുടെ പേരില്‍ ചില നിക്ഷിപ്ത സംഘങ്ങള്‍ സംസ്ഥാന പോലീസ് സേനയെ താറടിക്കാന്‍ ശ്രമിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് ഗുജറാത്ത് സുപ്രീംകോടതിയെ സമീപിച്ചത്. വ്യാജ ഏറ്റുമുട്ടലുകള്‍ അവസാനിപ്പിക്കാനും ഭീകരസംഘടനകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്നത് തടയാനും ഇക്കാര്യത്തില്‍ ഏകീകരണം ദേശവ്യാപകവുമായ നയരൂപീകരണത്തിന് നിര്‍ദ്ദേശിക്കണമെന്നും ഗുജറാത്ത് ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്തെ ഭീകരബാധിത മേഖലകളെക്കുറിച്ചുള്ള വിശദമായ വിവരങ്ങളും ഗുജറാത്ത് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഭീകരാക്രമണങ്ങളില്‍ 72,000 ത്തോളം സിവിലിയന്മാരും 12,000 ത്തിലേറെ സുരക്ഷാ ജീവനക്കാരുടെയും ജീവന് നഷ്ടപ്പെട്ടിട്ടുണ്ടെന്നും അതില്‍ പറഞ്ഞിരിക്കുന്നു. വ്യാജ ഏറ്റുമുട്ടലുകളുമായി ബന്ധപ്പെട്ട 22 കേസുകള്‍ പരിശോധിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ രൂപീകരിച്ച നിരീക്ഷണ അതോറിറ്റിയുടെ ചെയര്‍മാനായി റിട്ട. ജസ്റ്റിസ് എച്ച്.എസ്. ബേദിയെ സുപ്രീംകോടതി നിയോഗിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: