കൊച്ചി: മാധ്യമപ്രവര്‍ത്തകരുടെ തൊഴിലവകാശവും ജനങ്ങളുടെ അറിയാനുള്ള അവകാശവും സംരക്ഷിക്കാന്‍ സംയുക്ത ട്രേഡ് യൂണിയന് സംഘടനകളുടെ നേതൃത്വത്തില്‍ ഡിസംബര്‍ 14ന് ഹൈക്കോടതിയിലേക്ക് ബഹുജനമാര്‍ച്ച് നടത്തും. കൊച്ചിയില്‍ വ്യാഴാഴ്ച നടന്ന സംയുക്ത ട്രേഡ് യൂണിയന് കണ്‍വെന്‍ഷനിലാണ് തീരുമാനം.
എം.കെ. സാനു സമരപ്രഖ്യാപന കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. അഭിപ്രായ സ്വതന്ത്ര്യത്തിനായി വാദിക്കേണ്ട അഭിഭാഷകര്‍ തന്നെ അതിന് തടയിടുന്നത് ഖേദകരമാണെന്ന് സാനുമാഷ് പറഞ്ഞു. ഇത് സ്വയം തിരുത്തിയില്ലെങ്കില്‍ അത് രാജ്യത്തിനു തന്നെ ആപത്താകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. തൊഴിലവകാശം മൗലികമാണെന്നും അത് സംരക്ഷിക്കേണ്ട ജുഡീഷ്യറി തന്നെ് അതിന് തടസമായി നില്‍ക്കുന്നത് തിരുത്തണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അഭിപ്രായപ്പെട്ടു.
ചില അഭിഭാഷകര്‍ക്കു മാത്രമല്ല ജുഡീഷ്യറിയുടെ തലപ്പത്തിരിക്കുന്നവര്‍ക്കും മാധ്യമപ്രവര്‍ത്തകരെ കോടതികളില്‍ പ്രവേശിപ്പിക്കാന്‍ താല്പര്യമില്ലെന്ന് കെ.വി. തോമസ് എംപി പറഞ്ഞു. മീഡിയ റൂം തുറക്കുക, മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള മാനദണ്ഡങ്ങള്‍ പിന്‍വലിക്കുക, മാധ്യമപ്രവര്‍ത്തകരെ തടയുന്നതില്‍ നിന്ന് അഭിഭാഷകര്‍ പിന്മാറുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഐക്യട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ നിരന്തര സമരം നടത്തുമെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി കെ. ചന്ദ്രന്‍പിള്ള പ്രഖ്യാപിച്ചു. കോടതികള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായുള്ള ആസൂത്രിത നീക്കമാണിതെന്ന് ഡോ. സെബാസ്റ്റിയന് പോള്‍ പറഞ്ഞു. കണ്വെന്ഷന് തീരുമാനം സിഐടിയു ജില്ലാ സെക്രട്ടറി സി.കെ. മണിശങ്കര്‍ പ്രഖ്യാപിച്ചു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി അധ്യക്ഷനായി. പത്രപ്രവര്ത്തകയൂണിയന് സംസ്ഥാന ജനറല്‍ സെക്രട്ടറി സി നാരായണന് സ്വാഗതം പറഞ്ഞു.
വിവിധ ട്രേഡ് യൂണിയന് നേതാക്കളായ കെ പി രാജേന്ദ്രന്, എം എം ലോറന്‍സ്, മനോജ് ഗോപി, കളത്തില്‍ വിജയന്, തോമസ് ജോസഫ്, വി പി ജോര്‍ജ്, അജ്മല്‍ ശ്രീകണ്ഠപുരം, എ കെ മുസ്തഫ, ചാള്‍സ് ജോര്‍ജ്, കെ എന്‍ ഗോപി, മനോജ് പെരുമ്പിള്ളി, എം എ ഷാജി, ബൈജു കൊട്ടാരക്കര, കെ വി മധുകുമാര്‍, രഘുനാഥ് പനവേലി, അബ്ദുള്‍ ഗഫൂര്‍, എം ഒ വര്‍ഗീസ്, ആര് ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: