തിരുവനന്തപുരം: മന്ത്രിസ്ഥാനത്തു നിന്നു രാജിവച്ചശേഷം നേതൃത്വവുമായി ഉടക്കി നിന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന് പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് ഇടപെട്ട് ജയരാജനെ അനുനയിപ്പിക്കുകയായിരുന്നു.
കോടിയേരിക്കെതിരെ തുറന്ന പോരിന് തയ്യാറായ ജയരാജനെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി സെക്രട്ടേറിയറ്റ് ജയരാജനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചര്‍ച്ചയ്ക്കെടുത്തില്ല. നിയമനവിവാദവും ജയരാജന്റെ പ്രതിഷേധവും ജനുവരിയില്‍ ചേരുന്ന കേന്ദ്രകമ്മിറ്റിയില്‍ ചര്ച്ചയ്ക്കുവരട്ടെ എന്ന നിലപാടാണ് പിണറായി സ്വീകരിച്ചത്. സെക്രട്ടേറിയറ്റില്‍ വിഷയം ചര്‍ച്ചചെയ്ത് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കരുതെന്ന് പിണറായി കോടിയേരിയോട് നിര്‍ദ്ദേശിച്ചിരുന്നു. തലേന്ന് രാത്രിവരെ സെക്രട്ടേറിയറ്റില്‍ പങ്കെടുക്കില്ലെന്ന് ഉറച്ച നിലപാടെടുത്ത ജയരാജനെ പിണറായി ഫോണില്‍ വിളിച്ച് അനുനയിപ്പിച്ചു.
സിപിഎം മന്ത്രിമാര്‍ അവരവരുടെ വകുപ്പുകളില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ രണ്ടുമാസം കൂടുമ്പോള്‍ പാര്‍ട്ടി സെക്രട്ടേറിയറ്റിന് നല്‍കണമെന്നും തീരുമാനിച്ചു. പ്ലീനത്തില്‍ പറഞ്ഞകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലാ കമ്മിറ്റികള്‍ വിളിച്ചുചേര്‍ക്കാനും രാമഭദ്രന് വധക്കേസ് നിയമപരമായും രാഷ്ട്രീയമായും നേരിടാനും തീരുമാനിച്ചു. ഏതെങ്കിലും തരത്തില്‍ പാര്‍ട്ടി ഘടകങ്ങള്‍ക്ക് ജാഗ്രതക്കുറവുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: