തിരുവനന്തപുരം: മുസ്ലീം ലീഗിന്റെ ഭീഷണിക്ക് കീഴടങ്ങിയാണ് അഞ്ചാംമന്ത്രിയെ അനുവദിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിന് അയച്ച കത്തില്‍നിന്ന് വ്യക്തമാകുന്നു. മുസ്ലീം ലീഗിന്റെ കടുംപിടിത്തം തന്നെ വിഷമിപ്പിച്ചുവെന്നും മന്ത്രിമാരെ പിന്‍വലിക്കുമെന്ന് അവര്‍ പറഞ്ഞതായും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് എഴുതിയ കത്തില്‍ ഉമ്മന്‍ചാണ്ടി വിശദീകരിക്കുന്നു. സോണിയയുടെ നിര്‍ദ്ദേശമനുസരിച്ച് പരിശോധിച്ച അവരുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ അഞ്ചാംമന്ത്രിയെ നല്‍കാനും മന്ത്രിസഭ പുനഃസംഘടനക്കും അനുവാദം നല്‍കുകയായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
അഞ്ചാം മന്ത്രിപദം മന്ത്രിസഭയ്ക്കു സാമൂഹിക അസന്തുലിതാവസ്ഥ നല്കുമെന്നു വന്നപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വയം കണ്ടെത്തിയതാണ് ആഭ്യന്തരമന്ത്രിപദം തിരുവഞ്ചൂര്‍ രാധാകൃഷ്ണനു കൈമാറുക എന്ന ഒറ്റമൂലി. അധികമാരോടും പറയാതെ ഇത് രഹസ്യമാക്കിവച്ചു.
സ്പീക്കര്‍ ജി.കാര്‍ത്തികേയനെ മന്ത്രിസഭയിലേക്ക് ആനയിച്ചുള്ള പ്രശ്നപരിഹാര സാധ്യത അടഞ്ഞപ്പോള്‍ തന്നെ മുഖ്യമന്ത്രി ചിന്തിച്ചു തുടങ്ങിയ പോംവഴികളിലൊന്നാണ് യാഥാര്‍ഥ്യമായത്. കാര്ത്തികേയന് വൈമനസ്യം പറഞ്ഞപ്പോള്‍ പിന്നെയും ചില മാര്‍ഗങ്ങള്‍ ഇരുപാര്‍ട്ടികളും ആരാഞ്ഞു. ഏറ്റവുമൊടുവില്‍ ലീഗിന്റെ വിദ്യാഭ്യാസമോ മരാമത്തോ കോണ്‍ഗ്രസ് ഏറ്റെടുത്തു നേരത്തെ ടി.എം.ജേക്കബ് കൈകാര്യം ചെയ്തുപോന്ന ഭക്ഷ്യവകുപ്പ് തിരിച്ചു നല്കിയാലോ എന്ന ആലോചന മുറുകി.
ഈ അഴിച്ചുപണി മുഖ്യമായും ഉമ്മന്‍ ചാണ്ടി തന്നെ എടുത്ത തീരുമാനമാണ്. മന്ത്രിസഭയില്‍ താന്‍ വരുത്താന്‍പോകുന്ന മാറ്റങ്ങളെക്കുറിച്ചു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയോടു പോലും അദ്ദേഹം വെളിപ്പെടുത്തിയതു രാവിലെ രാജ്ഭവനില്‍ വച്ചു മാത്രമാണ്. അതു മുഖ്യമന്ത്രിയുടെ അധികാരപരിധിയില്‍ വരുന്ന കാര്യമാണല്ലോ എന്നു രമേശും പ്രതികരിച്ചു.
തിരുവഞ്ചൂര്‍ അടക്കമുള്ള മന്ത്രിമാര്‍ മുഖ്യമന്ത്രിയുടെ നാവില്‍ നിന്ന് ഇത് അറിയുന്നതും ഇതേ രാജ്ഭവന് പന്തലിലാണ്. ഇവരോടു തന്റെ തീരുമാനം പറയുന്നതിനു മുമ്പാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, എഐസിസി രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍, കേന്ദ്രമന്ത്രി എ.കെ.ആന്റണി എന്നിവരുടെ അനുവാദം ഉമ്മന്‍ചാണ്ടി വാങ്ങിയത്.
ലീഗും കോണ്‍ഗ്രസും തമ്മില്‍ ബുധനാഴ്ച കോണ്‍ഗ്രസ് ആസ്ഥാനത്തു നടന്ന ചര്‍ച്ച ഒടുവില്‍ എത്തിയത് യുഡിഎഫ് എന്ന സംവിധാനം നിലനില്ക്കണമോ അതോ അഞ്ചാം മന്ത്രിസ്ഥാനം ലീഗിനു കൊടുക്കണമോ എന്നീ രണ്ടു ചോദ്യങ്ങളിലാണ്. അഞ്ചു മന്ത്രിസ്ഥാനം ലീഗിനു നല്കുന്നതു സാമുദായിക സന്തുലിതത്വത്തിനു പോറലേല്‍പ്പിക്കുമെന്ന കെപിസിസിയുടെ കൂട്ടായ വികാരത്തിനൊപ്പം തന്നെയാണു മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ഒടുവില്‍ വരെ നിലകൊണ്ടത്. പക്ഷേ അനൂപ് ജേക്കബ് സത്യപ്രതിജ്ഞ ചെയ്യുന്നുവെങ്കില്‍ അക്കൂട്ടത്തില്‍ അലി കൂടി ഒപ്പമുണ്ടാകണം എന്നതില്‍ ലീഗ് ഉറച്ചുനിന്നു. മന്ത്രിസഭയുടെ നിലനില്‍പ്പിന് അപ്പുറം കോണ്‍ഗ്രസും ലീഗും തമ്മില്‍ വേര്‍പിരിയേണ്ടി വരുമെന്ന അന്തരീക്ഷം വരെ സംജാതമായി.
സ്പീക്കര്‍ സ്ഥാനത്തു നിന്നു മാറി മന്ത്രിപദം ഏറ്റെടുക്കുന്നതില്‍ കാര്ത്തികേയന് നേരത്തെ വിമുഖത പറഞ്ഞതിനാല്‍ ആ വഴിക്കും കൂടുതല്‍ നീങ്ങാന്‍ കഴിയാതെ വന്നു. കാര്‍ത്തികേയനെ കെപിസിസി പ്രസിഡന്റ് പദത്തിലേക്കു കൊണ്ടുവന്ന് രമേശ് ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രിപദം എന്ന ഫോര്‍മുലയും കോണ്‍ഗ്രസിലെ ശാക്തിക സമവാക്യങ്ങള്‍ തകര്‍ത്തിരുന്നു. ലീഗില്‍ തന്നെയുള്ള ഉള്‍പ്പിരിവുകള്‍ അവരുടെ വകുപ്പുകള്‍ വച്ചുമാറ്റുന്നതിനും തടസ്സമായി. അഞ്ചാം മന്ത്രി എന്ന ലീഗിന്റെ ആവശ്യം നിറവേറ്റുക, അതുണ്ടാക്കിയ പരുവക്കേട് കോണ്‍ഗ്രസ് സ്വയം തീര്‍ക്കുക എന്ന നിലയിലാണ് ഒടുവില്‍ കാര്യങ്ങള്‍ എത്തിച്ചേര്‍ന്നത്.
അറ്റകൈക്ക് ചെയ്യാന്‍ നിനച്ചിരുന്ന തീരുമാനങ്ങളിലേക്കു മുഖ്യമന്ത്രി കടക്കുന്ന കാഴ്ചയായിരുന്നു പിന്നീട്. ഉമ്മന്‍ചാണ്ടിയുടെ പ്രത്യേകതകള്‍ അറിയാവുന്ന ഏറ്റവും അടുത്ത വിശ്വസ്തവൃന്ദത്തിന് അദ്ദേഹം ചെയ്യാന്‍പോകുന്ന നീക്കങ്ങളെക്കുറിച്ചു ചില സംശയങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും വ്യക്തമായ സൂചനകളൊന്നും അവര്‍ക്കും ലഭിച്ചില്ല. അഴിച്ചുപണിക്ക് ഹൈക്കമാന്റിന്റെ അനുമതി തേടിയ മുഖ്യമന്ത്രി അതു രാവിലെ ലഭിക്കുവോളം എല്ലാം ഉള്ളില്‍ കാത്തു. ആഭ്യന്തരം മുഖ്യമന്ത്രി വിട്ടുകൊടുത്തതില്‍ സന്ദേഹിക്കുന്നവരുണ്ട്. എന്നാല്‍ എല്ലാ വകുപ്പുകളിലും കൂടുതല്‍ ശ്രദ്ധിക്കാനും അതിനടക്കം സമയം കണ്ടെത്താനും ഇനി കഴിയുമെന്ന മറുപടിയാണ് ഉമ്മന്‍ ചാണ്ടിക്ക്.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: