ന്യൂദല്‍ഹി: കള്ളപ്പണം കുമിഞ്ഞുകൂടിയത് മന്‍മോഹന്‍സിങിന്റെ ഭരണകാലത്തായിരുന്നെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. നോട്ട് നിരോധനത്തിനെതിരായ മന്‍മോഹന്‍സിങിന്റെ എതിര്‍പ്പില്‍ ആശ്ചര്യമില്ലെന്നും ജെയ്റ്റ്ലി രാജ്യസഭയില്‍ പറഞ്ഞു. കേന്ദ്ര നടപടിക്കെതിരെ മുന്‍പ്രധാനമന്ത്രിയുടെ സഭാ പ്രസംഗത്തിന് മറുപടി നല്‍കുകയായിരുന്നു അരുണ്‍ ജെയ്റ്റ്ലി.
നോട്ട് നിരോധനം മൂലം രാജ്യത്തിന്റെ വളര്‍ച്ചാ നിരക്കില്‍ രണ്ടു ശതമാനം കുറവുണ്ടാകുമെന്ന മന്‍മോഹന്‍സിങിന്റെ ആരോപണം ജെയ്റ്റ്ലി തള്ളി. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിഴല്സമ്പദ്ഘടനയില് നിന്ന് മുഖ്യധാരയിലേക്കെത്താനുള്ള ശ്രമങ്ങള്‍ക്ക് കരുത്ത് പകരുന്നതാണ് നോട്ട് നിരോധനം. കള്ളപ്പണത്തിനും ശതകോടികളുടെ അഴിമതിക്കും കാരണക്കാരായവരാണ് കള്ളപ്പണത്തിനെതിരായ നടപടിയെ വിഡ്ഢിത്തമെന്ന് വിശേഷിപ്പിക്കുന്നത്.
2004-2014 കാലത്താണ് വന്‍തോതില്‍ കള്ളപ്പണം എത്തിയത്. 2ജി, കല്‍ക്കരി അഴിമതികളുടെ ഭാഗമായിരുന്നു കള്ളപ്പണവരവ്. അന്നു ഭരിച്ചവര്‍ക്ക് കള്ളപ്പണത്തിനെതിരെ നടപടി സ്വീകരിക്കുന്നതില്‍ അനിഷ്ടം ഉണ്ടാകുന്നത് മനസ്സിലാക്കാം. പത്തുവര്‍ഷത്തെ യുപിഎ ഭരണത്തിലെ നയരാഹിത്യം കൊണ്ട് തകര്‍ന്ന രാജ്യത്തെ ശക്തമായ നടപടികളിലൂടെ മോദി സര്‍ക്കാര്‍ മുന്നോട്ടുകൊണ്ടുപോകുകയാണ്.
അധികാരത്തിലിരുന്ന കാലത്ത് അഴിമതികള്‍ക്ക് മൗനാനുവാദം നല്കിയ മന്‍മോഹന്‍സിങിന്റെ രാജ്യസഭയിലെ പ്രസംഗത്തെ ഭരണ പക്ഷ അംഗങ്ങള്‍ അപഹസിച്ചു. നോട്ട്നിരോധനം നടപ്പാക്കിയതില്‍ വലിയ പാകപ്പിഴകളുണ്ടായെന്നും സംഘടിത കൊള്ളയാണ് കേന്ദ്രനടപടിയെന്നുമാണ് മന്‍മോഹന്‍സിങ് സഭയില്‍ ആരോപിച്ചത്.
രാജ്യസഭയില്‍ നടന്ന ചര്‍ച്ച ശ്രവിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം എത്തിയില്ല എന്നാരോപിച്ച് പ്രതിപക്ഷം സഭാ നടപടികള്‍ തടസ്സപ്പെടുത്തി. സഭയില്‍ ചര്‍ച്ച നടക്കുന്നത് അപകടമാണെന്ന് തിരിച്ചറിഞ്ഞാണ് പ്രതിപക്ഷം ബഹളം വെയ്ക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ ആരോപിച്ചു.
നോട്ട്നിരോധന തീരുമാനം മോദി ജെയ്റ്റ്ലിയെപ്പോലും അറിയിച്ചില്ലെന്നും അറിയിച്ചിരുന്നെങ്കില്‍ ഞങ്ങളോട് അദ്ദേഹം പറഞ്ഞേനെയെന്നുമുള്ള സമാജ് വാദി പാര്‍ട്ടി എംപി നരേഷ് അഗര്‍വാളിന്റെ പ്രസ്താവന മോദിയിലും ജെയ്റ്റ്ലിയിലും ചിരിയുണര്‍ത്തി. തീരുമാനം മൂലം ഉത്തര്‍പ്രദേശില്‍ ഉറപ്പായും ബിജെപി സുരക്ഷിതമായെന്ന് തെരഞ്ഞെടുപ്പ് വിജയം സൂചിപ്പിച്ച് അഗര്‍വാള്‍ പറഞ്ഞതും പ്രധാനമന്ത്രിയിലും ധനമന്ത്രിയിലും ചിരിയുണര്‍ത്തി.
കേന്ദ്രധനമന്ത്രി അറിയാതെയാണ് നോട്ട്നിരോധനം നടപ്പാക്കിയതെന്ന പ്രചാരണത്തിന് കഴിഞ്ഞ ദിവസം അരുണ്‍ ജെയ്റ്റ്ലി നല്കിയ മറുപടി ഇപ്രകാരമായിരുന്നു. കേന്ദ്രധനമന്ത്രി പോലും അറിഞ്ഞിട്ടില്ലെന്ന് പറയുന്ന അതേ പ്രതിപക്ഷം ആരോപിക്കുന്നത്, ബിജെപി അവര്‍ക്ക് വേണ്ടവര്‍ക്കെല്ലാം നോട്ട്നിരോധന കാര്യം ചോര്‍ത്തിനല്‍കിയെന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: