കൊച്ചി: മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ മകളുടെ മൃതദേഹത്തോട് അനാദരവ് കാണിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എറണാകുളം ഗവ. മെഡിക്കല്‍ കോളേജിലെ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയായിരുന്ന ഷംന തസ്നിമിന്റെ പിതാവ് കണ്ണൂര്‍ ശിവപുരം പടുപാല ഐഷ മന്‍സിലില്‍ അബൂട്ടി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കൈപ്പിഴ കൊണ്ട് അതേ കോളേജിലെ വിദ്യാര്‍ത്ഥിനിയായ രോഗി മരിച്ചുവെന്ന് ഉറപ്പായിട്ടും വിദഗ്ദ്ധ ചികിത്സയ്ക്കെന്ന് പറഞ്ഞ് സ്വകാര്യആശുപത്രിയിലേക്ക് മാറ്റി. ചികിത്സയുടെ പേരില്‍ സ്വകാര്യ ആശുപത്രി അധികൃതര്‍ 8986 രൂപ ഈടാക്കിയതായും അബൂട്ടി പറഞ്ഞു.
സ്വകാര്യ ആശുപത്രിയിലെ സൂപ്രണ്ട് മകളെ അങ്ങോട്ടു കൊണ്ടുപോകുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് ഗവ. മെഡിക്കല്‍ കോളേജിലെത്തിയതായി സമ്മതിച്ചിട്ടുണ്ട്. മരണം മറച്ചുവയ്ക്കാനാണ് കുട്ടിയെ തിടുക്കത്തില്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ആതുര സേവന മേഖലയെ അപമാനിക്കുന്ന വിധത്തില്‍ ഈ വഞ്ചനയ്ക്ക് കൂട്ടുനിന്ന സ്വകാര്യ ആശുപത്രി അധികൃതര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.
പനിക്ക് ചികിത്സ തേടിയാണ് ഷംന ജൂലായ് 18ന് ഉച്ചയ്ക്ക് രണ്ടിന് ഡോക്ടറെ കാണാനെത്തിയത്. കുത്തിവയ്പ്പിന് ശേഷം കുട്ടിയുടെ ആരോഗ്യനില വഷളായി. അന്വേഷണം നടത്തിയ മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ ഡോ. കെ ശ്രീകുമാരിയും ചികിത്സയില്‍ വീഴ്ച ഉണ്ടായതായി കണ്ടെത്തി. രണ്ട് ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്ത് അന്വേഷണം അവസാനിപ്പിക്കാനുളള മെഡിക്കല്‍ കോളേജ് അധികൃതരുടെ ശ്രമം വിജയിച്ചില്ല. ഷംനയുടെ കുടംബത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. നിലവിലെ അന്വേഷണത്തില്‍ തൃപ്തനാണെന്ന് അബൂട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: