തിരുവനന്തപുരം: ഹൈസ്കൂളിനു മുന്നിലെ പോലീസിന്റെ ഫോട്ടോഎടുപ്പ് ചോദ്യംചെയ്ത ബിജെപിയുടെ വനിതാ കൗണ്‍സിലര്‍ക്കെതിരെ മ്യൂസിയം പോലീസിന്റെ കള്ളക്കേസ്. തിരുമല കൗണ്‍സിലര്‍ പി.വി. മഞ്ജുവിനെതിരെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥന്റെ ജോലി തടസ്സപ്പെടുത്തിയെന്നാരോപിച്ച് മ്യൂസിയം സിഐയുടെ നേതൃത്വത്തില്‍ ജാമ്യമില്ലാവകുപ്പു ചുമത്തി കേസെടുത്തിരിക്കുന്നത്. കേസിനാസ്പദമായ സംഭവത്തെക്കുറിച്ച് കൗണ്‍സിലര്‍ പറയുന്നത് ഇങ്ങനെ:
തിരുമല ഹൈസ്കൂളിന് മുന്നില്‍ നിന്ന് കണ്ട്രോള് റൂം വാഹനത്തിലെ പോലീസുദ്യോഗസ്ഥന് സ്ഥിരമായി ഫോട്ടോ എടുക്കുന്നെന്ന് മഞ്ജുവിനോട് ഒരു രക്ഷാകര്‍ത്താവ് പരാതിപ്പെട്ടു. മുമ്പും ഈ സ്കൂളിനു മുന്നില്‍ പോലീസുദ്യോസ്ഥര്‍ ഹെല്‍മറ്റ് ധരിക്കാത്ത ഇരുചക്ര വാഹനയാത്രക്കാരെ പിടികൂടാനെന്ന മട്ടില്‍ ഫോട്ടോ എടുക്കാറുണ്ട്. പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥിനികള്‍ പഠിക്കുന്ന സ്കൂളിന് മുന്നില്‍ മൊബൈല്‍ ഫോണിലടക്കമുള്ള ഫോട്ടോ എടുപ്പിനെതിരെ രക്ഷാകര്‍ത്താക്കളും നാട്ടുകാരും ശക്തമായ പ്രതിഷേധിച്ചിരുന്നു. പലപ്പോഴും പോലീസിനെ കണ്ട് ഹെല്‍മറ്റ് ധരിക്കാത്ത ഇരുചക്രവാഹന യാത്രികര്‍ വാഹനം വെട്ടിത്തിരിച്ച് പോകാന്‍ ശ്രമിച്ചതിന്റെ ഫലമായി അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസുദ്യോഗസ്ഥനെ നേരില്‍ കണ്ട് ഫോട്ടോഎടുപ്പ് ഒഴിവാക്കണമെന്ന് സ്ഥലം കൗണ്‍സിലര്‍ കൂടിയായ മഞ്ജു ആവശ്യപ്പെട്ടു. എന്നാല്‍ പൊതുജന മധ്യത്തില്‍ വച്ച് ജനപ്രതിനിധിയാണെന്നു പോലും പരിഗണിക്കാതെ ഈ ഉദ്യോഗസ്ഥന് തന്നെ അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്തതായി മഞ്ജു പറഞ്ഞു.
തുടര്‍ന്ന് നാട്ടുകാരും രക്ഷാകര്‍ത്താക്കളും സംഘടിച്ചെത്തി. പോലീസുദ്യോഗസ്ഥന്റെ ധിക്കാരപരമായ പെരുമാറ്റത്തിനെതിരെ പ്രതിഷേധവുമായി കൗണ്‍സിലര്‍ക്കൊപ്പം ചേര്‍ന്നതോടെ പ്രശ്നം പൂജപ്പുര സ്റ്റേഷനില്‍ വച്ച് ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്നു പറഞ്ഞ് മഞ്ജുവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. വലിയവിള കൗണ്‍സിലറും ബിജെപിയുടെ നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ അഡ്വ ഗിരികുമാറിനൊപ്പം സ്റ്റേഷനിലെത്തിയ മഞ്ജുവിനെതിരെ മ്യൂസിയം സിഐ മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.
അനധികൃതമായി ഫോട്ടോ എടുത്ത പോലീസുദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുന്നതിനു പകരം മഞ്ജുവിന്റെ പേരില്‍ പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന ജാമ്യമില്ലാ വകുപ്പു ചുമത്തി കേസെടുക്കുമെന്ന ഭീഷണിയാണ് സിഐ മുഴക്കിയത്. മഞ്ജുവിന്റെ പരാതി പരിഗണിക്കാനും കൂട്ടാക്കിയില്ല. ഇരുകൂട്ടര്‍ക്കും പരാതിയില്ലെന്ന് വാക്കാല്‍ ഒത്തുതീര്‍പ്പുണ്ടാക്കി മടക്കി അയച്ചു. സംസാരത്തിനിടെ വയസ്സെത്രയായെന്നും വീട്ടില്‍ പെണ്മക്കളുണ്ടോ എന്നും കാക്കിയിട്ട പോലീസുകാരെ എല്ലാവരെയും സാര്‍ എന്നാണ് വിളിക്കേണ്ടതെന്നും പറഞ്ഞ് സിഐയും അപമാനിച്ചു. വൈകുന്നേരത്തോടെയാണ് തനിക്കെതിരെ കേസെടുത്ത വിവരം അറിഞ്ഞതെന്നും മഞ്ജു പറഞ്ഞു.
വിവരമറിഞ്ഞ് കൗണ്‍സിലര്‍മാരായ അഡ്വ ഗിരികുമാറും തിരുമല അനിലും സിറ്റി പോലീസ് കമ്മീഷണറെ നേരില്‍ കണ്ട് മഞ്ജുവിന്റെ പരാതി കൈമാറി. മ്യൂസിയം സിഐയെ ഒഴിവാക്കി മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിച്ച് വേണ്ട നടപടി സ്വീകരിക്കാമെന്ന് കമ്മീഷണര്‍ നേതാക്കള്‍ക്ക് ഉറപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: