അഞ്ചല്‍: കോണ്‍ഗ്രസ് നേതാവ് ഏരൂര്‍ നെട്ടയം ശ്രീരാമചന്ദ്രവിലാസത്തില്‍ രാമഭദ്രനെ വധിച്ച കേസിലെ സൂത്രധാരന്‍ കശുവണ്ടി വികസന കോര്പ്പറേഷന് ചെയര്‍മാനും സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ എസ്. ജയമോഹന് കുരുക്ക് മുറുകുന്നു. ജയമോഹന്റെ അയല്‍വാസിയായ രാമഭദ്രനെ 2010 ഏപ്രില്‍ 10ന് രാത്രി 10 മണിയോടെയാണ് വീടിനുള്ളില്‍ കടന്ന് സിപിഎം സംഘം വെട്ടിക്കൊന്നത്.
നേതൃത്വം നല്‍കിയത് ജയമോഹന്റെ അടുത്ത അനൂയായികളായ സിപിഎമ്മുകാരാണ്. പോലീസ് കേസെടുത്തപ്പോള്‍ ജയമോഹനെയും ഇപ്പോള്‍ പിടിയിലായ ബാബുപണിക്കരെയും ഉള്‍പ്പെടുത്തിയിരുന്നില്ല. സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും നേതാക്കളാണ് ക്രൈംബ്രാഞ്ചിന്റെ കേസ് പട്ടികയിലുള്‍പ്പെട്ട് ജയിലിലായിരുന്നത്. കൊലപാതകത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന ഭാര്യ ബിന്ദുവിന്റെ പരാതിയിലാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
കിഴക്കന്‍മേഖലയിലെ അക്രമങ്ങളുടെ ബുദ്ധികേന്ദ്രമാണ് സിബിഐ അന്വേഷണത്തിലൂടെ വലയിലായത്. അഞ്ചല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, പുനലൂര്‍ ഏരിയാസെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിരുന്നപ്പോഴും ജയമോഹന് സംഘര്‍ഷങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നു. ഏറം ജോയി, കെ.എസ്. ബാബുരാജ്, ശശിധരന്, വേണുഗോപാല്‍, ശിവപ്രസാദ്, അഡ്വ. സജീവന് തുടങ്ങിയ നേതാക്കള്‍ ജയമോഹനന്റെ അക്രമരാഷ്ട്രീയത്തിനും വിഭാഗീയതയക്കും എതിരെ ശബ്ദിച്ച് പാര്‍ട്ടിക്ക് പുറത്തുപോയവരാണ്. ഒരു ഗ്രാമപഞ്ചായത്തംഗം അനാശാസ്യത്തിന് പിടിയിലായപ്പോള്‍ സംരക്ഷിച്ചതിന് ജയമോഹന് പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടിരുന്നു. ബാബു പണിക്കരും സുമനുമടക്കമുള്ളവരാണ് ജയമോഹനനെ അനുകൂലിച്ച് രംഗത്ത് വന്നത്. കൊല നടത്താന്‍ പരിശീലനം കൊടുക്കാന്‍ നേതൃത്വം നല്‍കിയത് ജയമോഹനാണ്.
വിവിധ ലോക്കല്‍ കമ്മിറ്റികളിലെ തെരഞ്ഞെടുത്ത ക്രിമിനലുകളെ ‘യൂത്ത് ബ്രിഗേഡ്’ എന്ന പേരില്‍ സംഘടിപ്പിച്ച് അഞ്ചല്‍ കേന്ദ്രമാക്കി സജ്ജരാക്കിയിരുന്നു. ഇവരെ നിര്‍ദ്ദേശങ്ങള്‍ നല്കി കൊലപാതകത്തിന് പ്രേരിപ്പിച്ചത് ജയമോഹനും ബാബുപണിക്കരുമായിരുന്നു. ചെറുമീനുകളെ നിയമത്തിന് മുന്നില്വിട്ട് വന്‍ സ്രാവുകള്‍ തിരശ്ശീലയ്ക്ക് പിന്നിലൊളിക്കുന്നതിനിടയിലാണ് ആറു വര്‍ഷത്തിന് ശേഷം സിബിഐ കുരുക്കിട്ടത്. രാമഭദ്രനെ കൊന്ന ശേഷം അക്രമികള്‍ക്ക് അഞ്ചല്‍, കോവളം പ്രദേശങ്ങളില്‍ താമസമൊരുക്കിയത് ജയമോഹനും അഞ്ചലിലെ പ്രാദേശിക സിപിഎം നേതൃത്വവുമായിരുന്നു. 49 സിപിഎമ്മുകാരില്‍ നിന്നു തെളിവെടുത്തതിന് ശേഷമാണ് ജയമോഹനെ കേസില്‍ പ്രതിയാക്കാന്‍ സിബിഐ തീരുമാനിച്ചത്.
ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘട്ടനത്തില്‍ ഉള്‍പ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വേണ്ടി പോലീസ് സ്റ്റേഷനില്‍ പോയതിന് രാമഭദ്രനെ വിലക്കിയ സിപിഎം നേതൃത്വം ‘നിന്റെ അഹങ്കാരം തീര്‍ത്തു തരാം’ എന്ന് വെല്ലുവിളിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: