ഇടുക്കി: കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയും ഇടുക്കി ജില്ലാസഹകരണ ബാങ്ക് പ്രസിഡന്റുമായ അഡ്വ. ഇ.എം ആഗസ്തിയുടെ ഉടമസ്ഥതയിലുള്ള ഏലം കമ്പനിയുടെ 28 ലക്ഷത്തിന്റെ കള്ളപ്പണം കമ്പംമെട്ട് ചെക്ക് പോസ്റ്റില്‍ പിടികൂടി. ബുധനാഴ്ച രാത്രിയാണ് ഇടുക്കി എസ്.പി നല്കിയ രഹസ്യവിവരത്തെത്തുടര്‍ന്ന് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം, തമിഴ്നാട്ടില്‍ നിന്നു പിക്ക് അപ്പ് വാനില്‍ കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച കള്ളപ്പണം പിടികൂടിയത്.
ഏലച്ചാക്കുകള്ക്കിടയില് തുണി സഞ്ചിയിലാണ് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ കണ്ടെടുത്തത്. പണത്തിന്റെ ഉറവിടം വ്യക്തമാക്കുന്ന രേഖയും വാഹനത്തിലുണ്ടായിരുന്നില്ല. കെ.എല്‍-45 കെ 3987 പിക്ക് വാന്‍ കസ്റ്റഡിയില്‍ എടുത്തു.
വാനിലുണ്ടായിരുന്ന കല്ലാര്‍ താന്നിമൂട് ക്രോറ്റുകുന്നേല്‍ ബൈജു (35), പാമ്പാടുംപാറ അന്യാര്‍തൊളു ജ്യോതിഭവനില്‍ നിഷാന്ത് (22) എന്നിവരെ പിടികൂടി. ഇവര്‍ക്കെതിരെ 102 സി.ആര് പിസി പ്രകാരം കേസെടുത്തു. പ്രതികളെ ദേവികുളം കോടതിയില്‍ ഹാജരാക്കി.
പിക്ക് അപ്പ് വാന്‍ ഷെഫീഖ് എന്നയാളുടേതാണ്. സുഗന്ധഗിരി സ്പൈസസ് പ്രമോട്ടിങ് ആന്റ് ട്രേഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കള്ളപ്പണമാണ് പിടിച്ചെടുത്തതെന്ന് പോലീസ് പറഞ്ഞു.
പണത്തിന്റെ രേഖകള്‍ കോടതിയില്‍ ഹാജരാക്കുമെന്നാണ് കമ്പനി അധികൃതര്‍ പോലീസില്‍ അറിയിച്ചത്. ആഗസ്തി സ്പൈസസ് ബോര്‍ഡ് ദേശീയ വൈസ് ചെയര്‍മാനാണ്. സ്പൈസസ് ബോര്‍ഡ് ഏലം ലേലം ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്ന 12 കമ്പനികളില്‍ ഒന്നാണ് ആഗസ്തി ഡയറക്ടറായ ഈ കമ്പനി.
ഇടത് പക്ഷത്തിനൊപ്പം നില്ക്കുന്ന ഒരു ജനപ്രതിനിധിക്ക് ഈ കമ്പനിയില്‍ ഇപാടുകളുണ്ട്. ഈ ജനപ്രതിനിധിയുടെ ഭാര്യ മുന്‍പ് ഈ ലേല കേന്ദ്രത്തിന്റെ ഡയറക്ടറായിരുന്നു. പിന്നീട് ബിനാമികളെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. പൈലി ജോസഫ്, റോഹന്‍ തമ്പി, പൂന്നൂസ് മാത്യു, ബോബി സ്കറിയ, ദിലീപ് സരസന്, ജിജി സ്കറിയ,സ്റ്റീഫിന്‍ ജോസ്, മാത്യു എന്നിവരും കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: