നിലമ്പൂര്‍: കഴിഞ്ഞ ദിവസം തണ്ടര്‍ബോള്‍ട്ടുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് മാവോയിസ്റ്റുകളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി പെരിന്തല്‍മണ്ണ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഒരു മെഡിക്കല്‍ സംഘം രാവിലെ തന്നെ സംഭവ സ്ഥലത്തേയ്ക്ക് പോയി.
കൊല്ലപ്പെട്ട കുപ്പു ദേവരാജിന്റെയും അജിതയുടെ മൃതദേഹങ്ങള്‍ കാടിന് പുറത്ത് പടുക്ക ഫോറസ്റ്റ് ഓഫീസില്‍ എത്തിച്ച ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കൊണ്ടു പോകും. പടുക്കയില് നിന്നും ഏഴ് കിലോമീറ്റര്‍ ഉള് വനത്തിലാണ് ഇപ്പോള്‍ മൃതദേഹങ്ങള്‍ ഉള്ളത്. വെടിവയ്പില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍. മാവോയിസ്റ്റ് നേതാവ് സോമനാണ് കൊല്ലപ്പെട്ടത്.
മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ അറസ്റ്റിന് ശേഷമാണ് കുപ്പു ദേവരാജ് കേരളത്തില്‍ എത്തുന്നത്. മാവോയിസ്റ്റ് ദക്ഷിള ദളം വിപുലമാക്കുകയായിരുന്നു ലക്ഷ്യം. ആന്ധ്രാ സ്വദേശിയായ ദേവരാജ് ഏറെ സാങ്കേതിക പരിജ്ഞാനം ഉള്ള ആളാണ്. സായുധ പരിശീലനവും നേടിയിട്ടുണ്ട്. വടക്കേ ഇന്ത്യയില്‍ വിവിധ പ്രദേശങ്ങളില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്.
വെടിവയ്പിനിടെ രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്കെതിരെ പോലീസ് ശക്തമായ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. നിലമ്പൂര്‍ വനത്തിനോട് ചേര്‍ന്ന് കിടക്കുന്ന വയനാടന്‍ കാടുകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ബോംബ് സ്ക്വാഡ് അടക്കമുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കരുളായി-പടുക്ക മേഖലയില്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിന്തുണയോടെയും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
കരുളായി പടുക്ക ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.വനപ്രദേശത്ത് മാവോയിസ്റ്റുകള്‍ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് മലപ്പുറം എസ്പി ദേബേഷ് കുമാര്‍ ബെഹ്റയുടെ നേതൃത്വത്തിലുള്ള 60 അംഗ സംഘം പുലര്‍ച്ചെ നാല് മണി മുതല്‍ തെരിച്ചില്‍ ആരംഭിച്ചിരുന്നു. തെരച്ചിലിനിടെ പതിനഞ്ചംഗ മാവോയിസ്റ്റ് സംഘം തണ്ടര്‍ ബോള്‍ട്ടിന് മുന്നില്‍ അകപ്പെട്ടു. ഏറ്റുമുട്ടല്‍ ആരംഭിച്ചപ്പോള്‍ ഇവര്‍ ചിതറിയോടി. ഏഴ് പേര് പോലീസിന് നേരെ തിരിച്ചടിച്ചു. ഇതില്‍ രണ്ടുപേരാണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: