ജറുസലേം: ഇസ്രയേലില്‍ കാട്ടു തീ പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്ന് ആയിരക്കണക്കിനാളുകള്‍ ഭവനരഹിതരായി. ഇസ്രയേലിലെ പ്രധാന നഗരമായ ഹൈഫയ്ക്കടുത്താണ് തീ പടര്‍ന്ന് പിടിച്ചത്. പിന്നീട് അത് ജനവാസകേന്ദ്രങ്ങളിലേക്ക് പടര്‍ന്ന് പിടിക്കുകയായിരുന്നു. എണ്ണായിരത്തിലധികം ആളുകളെ പ്രദേശത്ത് നിന്നും മാറ്റിപ്പാര്‍പ്പിച്ചതായാണ് വിവരം. സംഭവത്തെ തുടര്‍ന്ന് ഹൈഫയില്‍ സൈന്യം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കാട്ടു തീ വെസ്റ്റ്ബാങ്കിലേയും ജറുസലേമിലെയും ജനജീവിതത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് രാജ്യം.
മൂന്നു ദിവസമായി ആളിപ്പടരുന്ന തീ ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ല. വരണ്ട കാലാവസ്ഥയായതിനാല്‍ കാട്ടുതീ അതിവേഗം പടരുകയാണ്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പുക ശ്വസിച്ച് നിരവധി പേര്‍ക്ക് ശ്വാസതടസം അനുഭവപ്പെട്ടു. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
കാട്ടുതീയ്ക്ക് പിന്നില്‍ അട്ടിമറിയുണ്ടോ എന്ന അന്വേഷണം ആരംഭിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാഷ്ട്രീയ വൈരാഗ്യം മൂലം ആരെങ്കിലും മനഃപൂര്‍വം തീയിട്ടതാണോ എന്ന കാര്യവും ഇസ്രയേല്‍ പരിശോധിക്കുന്നുണ്ട്. തീയിട്ടു നശിപ്പിക്കാന്‍ ശ്രമിക്കുന്നത് ഭീകരപ്രവര്‍ത്തനത്തിന് തുല്യമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്രയേലിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നു റഷ്യ, ഗ്രീസ്, തുര്‍ക്കി, ഇറ്റലി, ക്രൊയേഷ്യ എന്നീ രാജ്യങ്ങള്‍ സഹായത്തിനെത്തിയിട്ടുണ്ട്. തീയണക്കാന്‍ തുര്‍ക്കി ഇസ്രയേലിലേക്ക് വിമാനം അയച്ചു. രണ്ടു മാസമായി രാജ്യം കടുത്ത വരള്‍ച്ചയെ നേരിടുകയാണ്. ഇത് തീ പടര്‍ന്നു പിടിക്കുന്നതിന്റെ ആക്കം കൂട്ടിയെന്നാണ് വിലയിരുത്തല്‍.
സംഭവവുമായി ബന്ധപ്പെട്ട് എട്ടു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ചിലയിടങ്ങളില്‍ നിന്ന് തീ കത്തിക്കാന്‍ ഉപയോഗിക്കുന്ന സാധനങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
2010ല്‍ മൗണ്ട് കാര്മലില് ഉണ്ടായ തീയില്‍ 42 പേര് മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: