പത്തനാപുരം: ഭക്തജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരുപോലെ കൗതുകമുണര്‍ത്തി പറക്കുളം ക്ഷേത്രം.
കോന്നി ഫോറസ്റ്റ് ഡിവിഷനിലെ നടുവത്തുമൂഴി റേഞ്ചില്‍പ്പെട്ട പറക്കുളത്തെ ക്ഷേത്രവും ക്ഷേത്രാവശിഷ്ടങ്ങളുമാണ് വിനോദസഞ്ചാരികളെയും ഹൈന്ദവവിശ്വാസികളേയും ഒരുപോലെ ആകര്‍ഷിക്കുന്നത്. കല്ത്തറയും വിവിധ ആകൃതിയിലുള്ള കല്ലുകളുമാണ് ഇപ്പോള്‍ ഇവിടെയുള്ളതെങ്കിലും ക്ഷേത്രത്തിന്റെ പഴക്കം ഇതുവരെ കൃത്യമായി നിര്‍ണയിക്കാന്‍ സാധിച്ചിട്ടില്ല. രാജഭരണകാലം മുതല്‍ ഈ ക്ഷേത്രം ഇവിടെ ഉണ്ടായിരുന്നുവെന്നാണ് പഴമക്കാര്‍ പറയുന്നത്.
പാടം ഫോറസ്റ്റ് റേഞ്ച് ചെക്ക്പോസ്റ്റില്‍ നിന്ന് കാനനപാതയിലൂടെ 8.5 കിലാമീറ്റര്‍ ദൂരം സഞ്ചരിച്ച് വേണം കാനനമധ്യത്തില്‍ സ്ഥിതിചെയ്യുന്ന പറക്കുളം ക്ഷേത്രത്തില്‍ എത്താന്‍. റോഡിന്റെ ഇരുവശങ്ങളിലായി ഔഷധഗുണമുള്ള സസ്യങ്ങളും പുല്ലുകളും മരങ്ങളും പാറകളുമുണ്ട്. രണ്ട് അരുവികള്‍ താണ്ടിയാണ് യാത്ര. കാട്ടാനകളും മറ്റ് വന്യമൃഗങ്ങളും സൈ്വര്യവിഹാരം നടത്തുന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിന് ചുറ്റും പൂവണ്ണ്, ഏഴിലംപാല, കണിക്കൊന്ന, ഇലവ്, ഉറാവ്, കാഞ്ഞിരം തുടങ്ങിയ വൃക്ഷങ്ങളുണ്ട്. കല്ലുകൊണ്ടുള്ള അടിത്തറയും വിഗ്രഹങ്ങളും പടികളും പടികള്‍ക്കു കൈവരിയും മാത്രമാണ് ഇപ്പോഴുള്ളത്. 50 മീറ്റര്‍ അകലെ മറ്റൊരു ക്ഷേത്ര അവശിഷ്ടവുമുണ്ട്. പ്രധാന ക്ഷേത്രത്തിനോട് ചേര്‍ന്ന് കുളവുമുണ്ട്. ഈ കുളത്തിലേക്ക് ഇറങ്ങാന്‍ കല്പ്പടികള് കാണാം.
കൈവരികളില്‍ വിവിധ കൊത്തുപണികളും കല്ത്തറയും കുറെ കല്ലുകളും മാത്രമാണ് ഇപ്പോള്‍ ക്ഷേത്രത്തില്‍ ഉള്ളതെങ്കിലും പണ്ട് മേല്‍ക്കൂരയുള്ള ക്ഷേത്രമായിരുന്നതായും കാട്ടാനകള്‍ ഇവ തകര്‍ത്തതാകാമെന്നും പറയുന്നു. ക്ഷേത്രത്തിനു സമീപം വീടുകളുടെ അവശിഷ്ടങ്ങളും കാണാന്‍ കഴിയും. ഈ ഭാഗങ്ങളില്‍ പണ്ടുകാലത്ത് ആള്‍താമസമുണ്ടായിരുന്നതായി പഴമക്കാര്‍ പറയുന്നു.
പുരാവസ്തു ഗവേഷണവകുപ്പ് നിരവധിതവണ ഇവിടെ എത്തുകയും ഇതിന്റെ ഐതിഹ്യവും പഴക്കവും കണ്ടെത്തുകയും ചെയ്തിരുന്നു . ചരിത്രാന്വേഷകര്‍ക്ക് ഏറെ പഠിക്കാന്‍ കഴിയുന്ന ഒന്നാണ് പറക്കുളത്തെ ഈ ക്ഷേത്രം. ഞായറാഴ്ചകളിലും മലയാളമാസം ഒന്നിനും ഇപ്പോഴും വിശ്വാസികള്‍ ഇവിടെവന്ന് പൊങ്കാല നിവേദ്യം അര്‍പ്പിക്കാറുണ്ട്. മണ്ഡലകാലം ആരംഭിച്ചതോടെ നിരവധി ഭക്തജനങ്ങളാണ് കാനനഹൃദയത്തില് സ്ഥിതിചെയ്യുന്ന വനദേവതാ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തുന്നത്. അച്ചന്‍കോവില്‍-കോന്നി വനപാതയുടെ നിര്‍മ്മാണം പൂര്‍ത്തിയായതും ഭക്തര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഇവിടെ എത്താന്‍ എളുപ്പമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: