ന്യൂദല്‍ഹി: കേരളത്തില്‍ ക്വാറി ഉടമകളും സര്‍ക്കാരും ഒത്തുകളിക്കുകയാണെന്ന് സുപ്രീംകോടതി വിമര്‍ശിച്ചു. ക്വാറികള്‍ക്ക് ലൈസന്‍സ് പുതുക്കി നല്കാന് പരിസ്ഥിതി പഠനം വേണ്ടെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം സുപ്രീംകോടതി തള്ളി. കേസ് അടുത്ത വെള്ളിയാഴ്ച വിശദമായി പരിശോധിക്കും.
ലൈസന്‍സ് പുതുക്കി നല്കാന് പരിസ്ഥിതി അനുമതി നിര്‍ബന്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേരളത്തിന്റെ നിലപാട് തെറ്റാണെന്നും അഞ്ച് ഹെക്ടര്‍ വരെയുള്ള ഭൂമിയിലെ ഖനനത്തിന് സംസ്ഥാനങ്ങളില്‍ വിദഗ്ധ സമിതിയുടെ അനുമതി വേണമെന്നും അതിന് മുകളിലുള്ളവയാണ് കേന്ദ്ര സര്‍ക്കരിന്റെ പരിധിയില്‍ വരികയെന്നും പരിസ്ഥിതി മന്ത്രാലയം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് അഞ്ച് ഹെക്ടര്‍ വരെയുള്ള ക്വാറികള്‍ക്ക് ലൈസന്‍സ് പുതുക്കി നല്കാന് പരിസ്ഥിതി അനുമതി നിര്‍ബന്ധമാക്കി കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്ത് നിരവധി ക്വാറി ഉടമകള്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. പരിസ്ഥിതി അനുമതി നിര്‍ബന്ധമാക്കിയാല്‍ നിര്‍മാണ മേഖല സ്തംഭിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. ഇതോടെയാണ് ക്വാറി ഉടമകളുമായി സംസ്ഥാന സര്‍ക്കാര്‍ ഒത്തുകളിക്കുകയാണോയെന്ന് സുപ്രീംകോടതി വിമര്‍ശിച്ചത്.
എല്ലായിടത്തും ഇതാണ് സ്ഥിതി. കേരളത്തിന് മാത്രമായി ഇളവ് നല്കിയാല് മറ്റ് സംസ്ഥാനങ്ങളിലെ ക്വാറി ഉടമകളും സര്‍ക്കാരും രംഗത്ത് എത്തും. അതിനാല്‍ അഞ്ച് ഹെക്ടറായാലും ലൈസന്‍സ് പുതുക്കി നല്കാന് പരിസ്ഥിതി അനുമതി വേണമെന്നും കോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: