ആലപ്പുഴ: കള്ളപ്പണം കൈമാറ്റത്തിനിടെ മര്‍ദിച്ചു പണം തട്ടിയെടുത്ത സംഭവത്തില്‍ നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും സംഭവത്തിലെ ദുരൂഹത മറ നീക്കുന്നില്ല. പിടിയിലായവരില്‍ നിന്ന് കേവലം ആറായിരം രൂപ മാത്രമാണ് പിടിയ്യെടുത്തിട്ടുള്ളത്. ആറര ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി.
പണം നഷ്ടപ്പെട്ടവരുടെ സിപിഎം ബന്ധമാണ് അന്വേഷണത്തിന് വിലങ്ങു തടിയായിരിക്കുന്നത്. കഞ്ഞിക്കുഴി എസ്എന്‍ പുരം നികര്‍ത്തില്‍ വീട്ടില്‍ കെ.ദീപു(21), വനസ്വര്‍ഗം പള്ളിക്ക് സമീപം വനസ്വര്‍ഗം വെളി വീട്ടില്‍ ടി.ടിന്‍സോ(23), കണിച്ചുകുളങ്ങര തളിയനാട്ട് വീട്ടില്‍ എ.അമല്‍ജിത്(21), ചേര്‍ത്തല തെക്ക് കമ്പിയകത്ത് വീട്ടില്‍ എസ്.സന്ദു(21) എന്നിവരെയാണ് മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ അക്രമിസംഘത്തിലുള്പ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു.
ആകെ 12 പ്രതികളാണുള്ളത്. മറ്റുള്ളവര്‍ ഒളിവിലാണ്. പിടിയിലായ പ്രതികളില്‍ നിന്നു പിടിച്ചെടുത്ത രണ്ടായിരം രൂപയുടെ നോട്ടുകളിലെ സീരിയല്‍ നമ്പര്‍ ഉപയോഗിച്ച് ഏത് ബാങ്കില്‍ നിന്നു വിതരണം ചെയ്തതാണെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ബാക്കി പണം ഒളിവിലുള്ള പ്രതികളുടെ കൈവശമാണെന്നാണ് പിടിയിലായവര്‍ മൊഴി നല്‍കിയിരിക്കുന്നത്.
വിവാഹാവശ്യത്തിനായി പണം ആവശ്യമുണ്ടെന്നും ആറരലക്ഷം രൂപ നല്കിയാല് പകരം അസാധുവായ എട്ടരലക്ഷം രൂപ നല്‍കാമെന്ന ഉറപ്പിലാണ് കഴിഞ്ഞ ദിവസം മണ്ണഞ്ചേരി സ്വദേശി എ.റഷീദ്, മുന്‍ എസ്എഫ്ഐ മാരാരിക്കുളം ഏരിയാ സെക്രട്ടറി വരകാടി സ്വദേശി ബോബസ് ലിസാന്റോ എന്നിവര്‍ പണം കൈമാറുവാന്‍ തിരുവിഴയ്ക്ക് സമീപത്തെ വീട്ടില്‍ എത്തിയത്. എന്നാല്‍ മാരകായുധങ്ങളുമായി കാത്തു നിന്ന പ്രതികള്‍ ഇവരെ ആക്രമിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. അക്രമി സംഘത്തിലെ നാല് പേരാണ് പിടിയിലായിരിക്കുന്നത്.
അതേസമയം റഷീദിന് ആറരലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ നല്‍കിയത് മണ്ണഞ്ചേരിയിലെ സിപിഎം നേതാവാണെന്ന് വിവരം ലഭിച്ചിട്ടും അന്വേഷണം ആ വഴിക്ക് നീങ്ങുന്നില്ല. സംഭവത്തില്‍ ദുരൂഹത തുടരുകയാണ്. കള്ളപ്പണം കൈമാറുന്നതിനിടെ പണം തട്ടിയെടുക്കപ്പെട്ട വിവരം ഇവര്‍ പുറത്തു പറയാതെ ഒളിക്കുകയായിരുന്നു, എന്നാല്‍ സിപിഎമ്മിലെ കടുത്ത വിഭാഗീയതയെ തുടര്‍ന്ന് മറുപക്ഷം പോലീസിന് വിവരം ചോര്‍ത്തി നല്‍കിയതാണ് സംഭവം പുറത്തറിയാന്‍ കാരണം.
പ്രദേശത്തെ ചില സിപിഎം നേതാക്കളുടെ പെട്ടന്നുള്ള സാമ്പത്തിക വളര്‍ച്ചയ്ക്ക് പിന്നില്‍ ഇത്തരം സാമ്പത്തിക ഇടപാടുകളും, മതതീവ്രവാദ സംഘടനകളുമായുള്ള രഹസ്യ ഇടപാടുകളുമാണെന്നത് പരസ്യമായ രഹസ്യമാണ്. എന്നാല്‍ അന്വേഷണം പണം തട്ടിയെടുത്തവരില്‍ അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: