പുതിയ സാമ്പത്തിക പരിഷ്കരണത്തെ കളിയാക്കിക്കൊണ്ട്മുന് പ്രധാനമന്ത്രി മന്മോഹന് സിങ്ങ് രാജ്യ സഭയില്‍ പ്രസംഗിച്ചതായി കണ്ടു.
ഇത്തരത്തില്‍ ഓര്‍മ്മകള്‍ രണ്ടര പതിറ്റാണ്ട് പിന്നിലേക്ക് ഒന്നെത്തിനോക്കി. നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്തേക്ക്. 1991ല്‍ ധനകാര്യ മന്ത്രിയായിരുന്ന മന്മോഹന് സിങ്ങ് അന്ന് ആദ്യമെടുത്ത നടപടി ഡോളറിനെതിരേ രൂപയുടെ മൂല്യം 40 ശതമാനത്തോളം കുറക്കുകയായിരുന്നു. നേരമിരുട്ടിവെളുത്തപ്പോള്‍ 16 രൂപയായിരുന്ന ഡോളറിന്റെ വില 28. അത് സാമ്പത്തിക രംഗത്ത് വലിയ ഉണര്വ്വാണുണ്ടാക്കിയതെന്നതും സത്യമാണ്.
അതീവ ദുര്‍ബ്ബലമായ ഒരു ന്യൂനപക്ഷ സര്‍ക്കാരിനെയായിരുന്നു അന്ന് നരസിംഹറാവു നയിച്ചിരുന്നത്. വാജ്പേയി, അദ്വാനി, മുരളീമനോഹര്‍ ജോഷി തുടങ്ങിയ മഹാരഥരുടെ നേതൃത്വത്തില്‍ അതിശക്തമായ പ്രതിപക്ഷമായി ബിജെപിയും. സര്‍ക്കാരിനെ എങ്ങിനെ വേണമെങ്കില്‍ ബ്ലാക്ക് മെയില്‍ ചെയ്യാവുന്ന അവസ്ഥ.
അയോധ്യ പ്രശ്നത്തില്‍ രാജ്യം മുള്‍മുനയില്‍ നില്ക്കുന്ന സമയത്ത് പാര്‍ലിമെന്റില്‍ ഭരണപക്ഷവും പ്രതിപക്ഷവും വാഗ്വാദങ്ങളുടെ അലമാലകള്‍ തീര്‍ത്തിരുന്ന കാലം. അടല്‍ ബിഹാരി വാജ്പേയിയുടെ വാഗ്ധോരണിയില്‍ പാര്‍ലമെന്റിലെ തൂണുകള്‍ പോലും കോരിത്തരിച്ചിരുന്ന കാലം.
പരസ്പരം അഭിപ്രായ വ്യത്യാസങ്ങളും വാക്കേറ്റങ്ങളും ഉണ്ടായിരുന്നങ്കിലും അതിനുപരി വ്യക്തിബന്ധങ്ങളും പരസ്പര ബഹുമാനവും കാത്ത് സൂക്ഷിക്കാന്‍ റാവുവിനും ബിജെപി നേതൃത്വത്തിനും കഴിഞ്ഞിരുന്നു.
ഭാരതത്തില്‍ പുകഞ്ഞു കൊണ്ടിരുന്ന ആഭ്യന്തര വിഷയങ്ങള്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ന്യൂനപക്ഷ സര്‍ക്കാര്‍ കുഴഞ്ഞ് മറിഞ്ഞ സാമ്പത്തിക രംഗം. .ഐക്യ രാഷ്ട്ര സഭയില്‍ നമ്മെ മലര്‍ത്തിയടിക്കാനുള്ള നല്ലൊരു അവസരമായി ഇതിനെ പാക്കിസ്ഥാന് മണത്തു. ജനീവയിലെ സമ്മേളനത്തില്‍ ഇന്ത്യക്കെതിരെ ഒരു കാശ്മീര്‍ പ്രമേയം പാസ്സാക്കാനുള്ള ഒരു ക്യാമ്പയിന് അവര്‍ തുടങ്ങി.
പതിവ് പോലെ നമ്മള് വിവരമറിയാന്‍ വൈകി. സംഗതി കുഴപ്പമാകും എന്ന അവസ്ഥയില്‍ എന്ത് ചെയ്യും എന്ന് തലപുകച്ച റാവു ഈ വെല്ലുവിളി കൈകാര്യം ചെയ്യാന്‍ ഒരാളെയുള്ളു എന്ന് തിരിച്ചറിഞ്ഞു. പാര്‍ലിമെന്റില്‍ തന്നെ മുള്‍മുനയില്‍ നിര്‍ത്തുന്ന സാക്ഷാല്‍ വാജ്പേയി. അടല്‍ജിയുടെ വിദേശകാര്യ നൈപുണ്യത്തിനും പുകഴ്പെറ്റ നയതന്ത്ര മികവിനും പകരം വെക്കാന്‍ ഒന്നുമില്ലായിരുന്നു.
സന്തോഷത്തോടെ അടല്‍ജി ദൗത്യം എറ്റെടുത്തു. തന്റെ ടീമിനെ തെരഞ്ഞെടുക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും റാവു അടല്‍ജിക്ക് വിട്ട് കൊടുത്തു. അങ്ങിനെ ഫാറൂഖ് അബ്ദുള്ളയെയും അന്ന് വിദേശകാര്യ സഹമന്ത്രിയായിരുന്ന സല്മാന് ഖുര്‍ഷിദിനെയും കൂട്ടി പ്രതിപക്ഷ നേതാവായ അടല്‍ജിയുടെ നേതൃത്വത്തില്‍ ചരിത്ര ദൗത്യവുമായി ഇന്ത്യന്‍ സംഘം ജനീവയില്‍ വിമാനമിറങ്ങി.
തീരുമാനിച്ചുറച്ച പോലെ പാക്കിസ്ഥാന് കശ്മീര്‍ വിഷയം എടുത്തിട്ടു. പ്രമേയം അവതരിപ്പിക്കാനുള്ള അനുമതിയിന്മേല്‍ ചര്‍ച്ച ആരംഭിച്ചു. കൃത്യമായ തയ്യാറെടുപ്പുകളോടെ കശ്മീര്‍ ജനതയുടെ ദയനീയ അവസ്ഥയെപ്പറ്റിയും ഇന്ത്യയുടെ സൈനിക സാനിധ്യത്തെപ്പറ്റിയും അവര്‍ വാചാലരായി. അടല്‍ജി നേരത്തെ പറഞ്ഞെല്പിച്ച പോലെ ഫാറൂഖ് അബ്ദുള്ള പാക്കിസ്ഥാന് സംഘത്തോട് ശുദ്ധമായ കശ്മീരിയില്‍ സംസാരിക്കാന്‍ തുടങ്ങി. ഇതൊരു അസാധാരണമായ നീക്കമായിരുന്നു.
പാക്കിസ്ഥാന് സംഘത്തില്‍ ഒറ്റ കശ്മീരി പോലുമുണ്ടായിരുന്നില്ല എന്നറിഞ്ഞുള്ള ചടുലമായ കരുനീക്കം. അടല്‍ജി പ്രസംഗിക്കാനെഴുനെറ്റപ്പൊഴെക്കും പാക്കിസ്ഥാന് ഇരുട്ടില്‍ തപ്പാന്‍ തുടങ്ങിയിരുന്നു . ഒറ്റ കശ്മീരി പോലുമില്ലാത്ത കശ്മീരി ഭാഷ പോലുമറിയാത്ത ഇവരാണോ കശ്മീരിനെക്കുറിച്ച് കണ്ണീരോഴുക്കുന്നത് എന്ന് പറഞ്ഞ് പാക്കിസ്ഥാന് സംഘത്തെ അദ്ദേഹം കശാപ്പ് ചെയ്തു. ആ ഒറ്റ നീക്കത്തില്‍ പാക്കിസ്ഥാന്റെ മാസങ്ങള്‍ നീണ്ട പ്രചാരണത്തെ അവഗണിച്ച് അംഗ രാജ്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമായി. പ്രമേയം അവതരിപ്പിക്കാന്‍ പോലുമാകാതെ പാക്കിസ്ഥാന് നാണം കെട്ട് കൊമ്പ് കുത്തി.
അടല്‍ജിയെയും സംഘത്തെയും സ്വീകരിക്കാന്‍ ,എല്ലാ പ്രോട്ടോക്കോളുകളും മാറ്റിവെച്ച് പ്രധാനമന്ത്രി എയര്‍ പോര്‍ട്ടില്‍ നേരിട്ടെത്തി. മറ്റൊരു ചരിത്ര മുഹൂര്‍ത്തം .
അപ്പോള്‍ പറഞ്ഞ് വന്നത് .മിസ്റ്റര്‍ മന്മോഹന് സിംഗ് രാഷ്ട്രവും രാഷ്ട്രീയവും എന്താണ് എന്ന് പത്ത് കൊല്ലം പ്രധാനമന്ത്രി കസേരയില്‍ അമര്‍ന്നിരുന്നിട്ടും നിങ്ങള്‍ക്ക് മനസ്സിലായില്ലല്ലോ. ഇപ്പോഴെടുത്തിരിക്കുന്ന ഈ തീരുമാനം കാരണം രാജ്യത്തിനുണ്ടാകാന്‍ പോകുന്ന സാമ്പത്തിക കുതിപ്പ് ധനകാര്യ വിദഗ്ദ്ധനും ധനകാര്യ മന്ത്രിയുമായിരുന്ന താങ്കള്‍ക്കറിയാന്‍ വയ്യാഞ്ഞിട്ടല്ലന്നുള്ളത് വ്യക്തമല്ലേ.
ഇത് മോദിക്കോ ബിജെപിക്കോ വീട്ടില്‍ അരിമേടിക്കാന്‍ ഉള്ളതല്ല .ഈ മഹാരാജ്യത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടി മാത്രമുള്ളതാണ്. ഒരു കുടുംബത്തിന്റെ പ്രീതിക്ക് വേണ്ടി ,ഒരു മഹാരാജ്യത്തിന്റെ ഭാഗധേയം വെച്ച് ബ്ലാക്ക് മെയില്‍ ചെയ്യുമ്പോള്‍ വല്ലപ്പോഴുമൊക്കെ ഒരു തിരിഞ്ഞു നോട്ടം നല്ലതാണ്. കുറഞ്ഞ പക്ഷം ,സ്വന്തം പേരക്കുട്ടികളെങ്കിലും അങ്ങയെ വെറുക്കാതിരിക്കാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: