കൊച്ചി: ജല ഗതാഗതരംഗത്ത് പുതിയ കാല്വെപ്പിന് തുടക്കമിട്ട് സൗരോര്‍ജ്ജ ഫെറി യാത്രക്കൊരുങ്ങി. രാജ്യത്തെ ആദ്യ സോളാര്‍ ഫെറിയുള്ള സംസ്ഥാനമെന്ന ഖ്യാതി ഇനി കേരളത്തിന്.
ജല ഗതാഗത വകുപ്പിനുവേണ്ടി നിര്‍മ്മിച്ച ഈ സൗരോര്‍ജ്ജ ഫെറി തവണക്കടവ് – വൈക്കം റൂട്ടില്‍ അടുത്തമാസം ഓടിത്തുടങ്ങും. അരൂരിലെ നിര്‍മ്മാണ യൂണിറ്റില്‍നിന്നാണ് കന്നിയാത്ര പുറപ്പെട്ടത്. എഴുപത്തഞ്ച് യാത്രികരെ വഹിക്കാന്‍ ശേഷിയുള്ള ഈ ഭീമന് സോളാര്‍ ഫെറിക്ക് ഏകദേശം നാല് ബസ്സിന്റെ വലുപ്പം വരും. ഫൈബര്‍ ഗ്ലാസ്സ് ഉപയോഗിച്ചാണ് നിര്‍മ്മിതി. ഏഴ് മീറ്റര്‍ വീതിയും, ഇരുപത് മീറ്റര്‍ നീളവുമുണ്ട്. സോളാര്‍ പാനലുകള്‍ ഘടിപ്പിച്ച മേല്‍ക്കൂരയാണ് ഇതിനുള്ളത്. 7.5 നോട്ടിക്കല്‍ ആണ് വേഗത. യാത്രക്കാരെ വഹിച്ചുകൊണ്ടുള്ള ആദിത്യയുടെ
കന്നിയാത്ര ഫെറിയുടെ നിര്‍മ്മാതാവും മലയാളിയുമായ സന്തിത് തണ്ടാശ്ശേരിക്ക് അഭിമാനിക്കാവുന്ന നേട്ടമായി.
ഇന്‍ഡോ ഫ്രഞ്ച് സംരംഭമായ നവാള്‍ട്ടിന്റെ എംഡിയായ സന്തിത് പ്രമുഖ ഷിപ്പ് ഡിസൈനറാണ്. ചെന്നൈ ഐഐറ്റിയില്‍ നിന്നും ഷിപ്പ് ടെക്നോളജി ബിരുദത്തിനുശേഷം സൗത്ത് കൊറിയയില്‍ എത്തിയ സന്തിത് ഹ്യുണ്ടായ് ഹെവി ഇന്‍ഡസ്ട്രീസിന്റെ കീഴില്‍ ഇരുപത്തഞ്ചോളം ഓയില്‍ ടാങ്കറുകളുടെ നിര്‍മ്മാണത്തില്‍ പ്രധാന പങ്ക് വഹിച്ചു. പിന്നീട് ഫ്രാന്‍സിലെ ഇന്‍സീഡില്‍ നിന്ന് എംബിഎ കരസ്ഥമാക്കി ഡ്രഡ്ജര്‍, വീഡ് ഹാര്‍വെസ്റ്റര്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകഴിയുമ്പോഴാണ് സന്തിത് മലിനീകരണമില്ലാത്ത സോളാര്‍ ബോട്ടുകളുടെ നിര്‍മ്മിതിയില്‍ ആകൃഷ്ടനാകുന്നത്. ശക്തമായ ലിഥിയം ബാറ്ററി, മോട്ടോര്‍ കണ്‍സോള്‍ എന്നീ കടമ്പകള്‍ കടക്കാന്‍ തുണയായ ഫ്രഞ്ച് കമ്പനിയായ ആള്ട്ടനുമായി ചേര്‍ന്ന് നവാള്‍ട്ട് സ്ഥാപിക്കുന്നതങ്ങിനെയാണ്.
ആറ് മണിക്കൂര്‍ തുടര്‍ച്ചയായി സഞ്ചരിക്കാന്‍ ആദിത്യയ്ക്ക് കഴിയുമെന്ന് സന്തിത് പറഞ്ഞു. കൂടുതല്‍ ശക്തമായ ബാറ്ററി ഉപയോഗിച്ചാല്‍ ദീര്‍ഘദൂര യാത്രകള്‍ക്കും പ്രയോജനപ്പെടുത്താം. സാമ്പത്തിക ലാഭത്തിനു പുറമെ ജല, വായു, ശബ്ദ മലിനീകരണമില്ല, യാത്രയില്‍ വൈബ്രേഷന്‍ അനുഭവപ്പെടില്ല എന്നിങ്ങനെ എടുത്തു പറയാവുന്ന നേട്ടങ്ങളുമുണ്ട്. രണ്ട് വര്‍ഷത്തെ പ്രയത്നംകൊണ്ടാണ് ഫെറിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
ട്രയല്‍ റണ്ണിന് നേതൃത്വം നല്കാന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന് എത്തി. എംഎല്‍എമാരായ എ.എം. ആരിഫ്, വൈക്കം എംഎല്‍എ സി.കെ.ആശ, കേരളാ സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് ഡയറക്ടര്‍ ഷാജി വി നായര്‍, അരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബി. രത്നമ്മ എന്നിവരും ചടങ്ങില്‍ എത്തി.
മലിനീകരണമുണ്ടാക്കുന്ന ഡീസല്‍ എഞ്ചിനുകളില്‍ നിന്ന് ചിലവുകുറഞ്ഞതും, പരിസ്ഥിതി സൗഹാര്‍ദ്ദപരവുമായ സോളാര്‍ യാത്രാബോട്ടുകളിലേക്കുള്ള പരിവര്‍ത്തനത്തിന്റെ തുടക്കമാണിതെന്ന് മന്ത്രി ശശീന്ദ്രന് പറഞ്ഞു. സൗരോര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നല്ല പിന്തുണയുണ്ട്. അടുത്ത ഘട്ടത്തില്‍ അന്‍പതോളം സൗരോര്‍ജ്ജ യാത്രാബോട്ടുകള്‍ നിര്‍മ്മിച്ച് പ്രവര്‍ത്തനസജ്ജമാക്കാനുള്ള പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: