തിരുവനന്തപുരം: നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് സഹകരണ സംഘങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണത്തില്‍ ഇളവ് വരുത്തണമെന്ന് സഹകാര്‍ ഭാരതി ദേശീയ സെക്രട്ടറി അഡ്വ. കെ.കരുണാകരന് ആവശ്യപ്പെട്ടു. കള്ളപ്പണത്തിന്റെ പേരില്‍ മുഴുവന്‍ സഹകരണ പ്രസ്ഥാനങ്ങളെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് ശരിയല്ല.
സാധാരണക്കാരുടെ ആശ്രയമായ പ്രാഥമിക സഹകരണ സംഘങ്ങളില്‍ ചെറു നിക്ഷേപകര്‍ക്ക് ഇടപാട് നടത്താനുള്ള സൗകര്യം ഏര്‍പ്പെടുത്തണം. ജില്ലാ സഹകരണബാങ്കുകളില്‍ നിന്ന് സഹകരണ സംഘങ്ങള്‍ക്ക് പിന്‍വലിക്കാവുന്ന തുകയുടെ തോത് വര്‍ദ്ധിപ്പിക്കണം.
പ്രാഥമിക സഹകരണ സംഘങ്ങള്‍ സംസ്ഥാന സഹകരണ രജിസ്ട്രാറുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
ത്രിതല സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പ്രായോഗിക പരിഹാരം കണ്ടെത്തുവാനുള്ള ഉത്തരവാദിത്വം സഹകരണ രജിസ്ട്രാര്‍ക്കാണ്. ഇതില്‍ നിന്നു സംസ്ഥാന സര്‍ക്കാരും രജിസ്ട്രാറും ഒഴിഞ്ഞുമാറുന്നത് ശരിയല്ല. നവംബര്‍ 10ന് സഹകരണ രജിസ്ട്രാര്‍ ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകള്‍ അസാധുവാക്കിയ നോട്ടുകള്‍ വ്യാപകമായി സ്വീകരിച്ചത്.
റിസര്‍വ്വ് ബാങ്ക് ആവശ്യപ്പെടുന്ന വിവരങ്ങളും രേഖകളും നല്കാന് സഹകരണ വകുപ്പും സഹകരണ സ്ഥാപനങ്ങളും തയ്യാറാകണം. പ്രതിസന്ധി പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ നേരിട്ട് ഇടപെട്ട് പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ റിസര്‍വ് ബാങ്കിന് സമര്‍പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.ബി. ജയരാജ്, സംഘടനാ സെക്രട്ടറി കെ.ആര്. കണ്ണന് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: