ബോധോദയം നേടിയ ധാരാളം ഗുരുക്കന്മാരുടെ നാടാണ് ഭാരതം. പക്ഷേ എന്താണ് ബോധോദയം എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ ആധുനിക തലമുറയ്ക്കുണ്ടോ എന്ന് സംശയമാണ്. എന്ലൈറ്റന്മെന്റ് എന്ന പരിഭാഷ തന്നെ അതിനുദാഹരണായി പറയാം. ‘കൂടുതല്‍ പ്രകാശിപ്പിക്കുക’ എന്നാണല്ലൊ ഈ വാക്കിനര്‍ത്ഥം. അതുതന്നെയാണതിന്റെ ന്യൂനത. ബോധോദയം എന്നത് കൂടുതല്‍ പ്രകാശിപ്പിക്കലല്ല. സ്വാഭാവിക നില കൈവരിക്കല്‍ മാത്രമാണ്. നമ്മള് ഇരുട്ടില്‍ നില്‍ക്കുന്നതുകൊണ്ടാണ് അത് ‘സാധാരണയില്‍ കവിഞ്ഞ’ ഒന്നായിതോന്നുന്നത്.
ഓഷോ പറയുന്നു: ബോധപ്രാപ്തനാവാന് ശ്രമിക്കുക എന്നത് മുഴുവനും നിരര്‍ത്ഥകമാണ്. കാരണം നാം ബോധപ്രാപ്തിയോടുകൂടിത്തന്നെ ജനിച്ചവരാണ്. ഇപ്പോള്‍ കൈവശമുള്ള ഒന്നിനെ വീണ്ടും നേടിയെടുക്കേണ്ടതില്ലല്ലൊ. ബോധപ്രാപ്തി നമ്മുടെ സ്വരൂപാവസ്ഥ തന്നെയാണ്. അതെന്നും നമ്മോടൊപ്പമുണ്ട്. അത് തിരിച്ചറിയുകയേ വേണ്ടൂ.
”ബോധോദയം വെറും സാധാരണ സംഗതിയാണ്.” ഞാന്‍ ബോധപ്രാപ്തനായിത്തീര്ന്ന നിമിഷം അല്ലെങ്കില്‍ ”ബുദ്ധന് ബോധോദയം ഉണ്ടായ നിമിഷം” സാക്ഷാത്കരിക്കുവാനായി ഒന്നുമില്ല. നാം പൂര്‍ണരാണെന്ന് തിരിച്ചറിഞ്ഞ നിമിഷം എന്നേ അതിനര്‍ത്ഥമുള്ളൂ.
ബോധോദയത്തിനുവേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നത് ബോധോദയത്തിന് തടസ്സമാകും. കാരണം അന്വേഷണം എന്നത് ദ്വൈതമാണ്. എല്ലാ അന്വേഷണവും അവസാനിക്കുമ്പോള്‍ നിങ്ങളുടെ അത്യന്ത നിസ്സഹായതയില്‍ പെട്ടെന്ന് അസ്ഥിത്വം മുഴുവന്‍ നിങ്ങളില്‍ പ്രവേശിക്കുന്നു. നിങ്ങള്‍ അതായിത്തിരുന്നു. ബോധോദയം നേടിയെടുക്കേണ്ടതായ ഒന്നല്ല. നിങ്ങള്‍ സ്വയം നിശ്ശബ്ദനായിത്തീരുന്നതിന്റെയും നിശ്ചലനായത്തീരുന്നതിന്റെയും അഹംബോധത്തിനും കാമനകള്ക്കുമതീതനായിത്തീരുന്നതിന്റെയും ഫലമാണത്. പ്രകൃതിയുമായി പാരസ്പര്യത്തിലാവുകയാണത്.”
സിദ്ധാര്ത്ഥന് പ്രബുദ്ധനായതിനെക്കുറിച്ച് ഓഷോ പറയുന്നു: ”ആറുകൊല്ലം കഠിനമായി ശ്രമിച്ചിട്ടും ഒരു ഫലവുമുണ്ടായില്ല. നിങ്ങള്‍ പൂര്‍ണമായും പരാജയപ്പെടുന്നിടത്തുവച്ചാണ് ബോധോദയം സംഭവിക്കുന്നത്. നിങ്ങള്‍ വിജയിക്കുകയാണെങ്കില്‍ അഹവും അവശേഷിക്കും.
എല്ലാ ശ്രമവും പരാജയപ്പെട്ടപ്പോള്‍ ഒരു സന്ധ്യയില്‍ മനുഷ്യപ്രയത്നത്തിന്റെ നിഷ്ഫലത അദ്ദേഹം കണ്ടു. ആറുകൊല്ലത്തിലാദ്യമായി അദ്ദേഹം വെറുതെ ഒരിടത്തിരുന്നു. ഒന്നുംതന്നെ നേടിയെടുക്കാനല്ലാതെ, വെറുതെ ധ്യാനിക്കുകപോലും ചെയ്യാതെ ശുദ്ധശൂന്യമായി അദ്ദേഹമിരുന്നു. പ്രഭാതമായപ്പോഴേക്കും അദ്ദേഹം ഒരു പുതിയ മനുഷ്യനായി. ആറുകൊല്ലക്കാലത്തെ വിഡ്ഢിത്തമോര്‍ത്ത് അദ്ദേഹം ചിരിച്ചു. അദ്ദേഹം പ്രബുദ്ധനായി.” (ഓഷോ മരണത്തിനു മുന്‍പ് ജീവിതമുണ്ടോ)
ഇതേ കാര്യം തന്നെ സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പ് വാല്മീകി മഹര്‍ഷിയാല്‍ വിരചിതമെന്ന് കരുതപ്പെടുന്ന യോഗവാസിഷ്ഠത്തിലും കാണാം.
സത്യം അന്വേഷിച്ചറിയാനായി മാളവ ദേശത്തെ രാജാവായ ശിഖിധ്വജന്‍ കാട്ടില്‍ ചെന്നു തപസ്സുതുടങ്ങി. ആഴ്ചകളും മാസങ്ങളും കടന്നുപോയി. ശരീരം എല്ലുംതോലും മാത്രമായി. സത്യം വെളിപ്പെട്ടു കിട്ടിയതുമില്ല. അങ്ങനെയിരിക്കെ ഒരു ദിവസം അതിതേജസ്വിയായ ഒരു ബ്രഹ്മര്‍ഷി ശിഖിധ്വജനെ കാണാന്‍ വന്നു. ഉപചാരങ്ങളില്‍ സന്തുഷ്ടനായ മുനി ചോദിച്ചു.
അല്ലയോ മഹാരാജാവേ, അങ്ങയുടെ സത്യാന്വേഷണം എവിടം വരെയായി? സത്യം വെളിപ്പെട്ടുവോ? ശിഖിധ്വജന്‍ ബഹുമാനം വര്‍ധിച്ചു. വന്നയാള്‍ ത്രികാല ജ്ഞാനിതന്നെ, സംശയമില്ല. പറയാതെ തന്നെ എല്ലാം മനസ്സിലാക്കിയിരിക്കുന്നു, അദ്ദേഹം പറഞ്ഞു:
മഹാത്മന്, അങ്ങ് കാണുന്നില്ലെ ശരീരം ക്ഷീണിച്ചതല്ലാതെ ഒരു ഫലവുമുണ്ടായില്ല. എവിടെയോ എന്തോ ഒരു തടസ്സം. അങ്ങയ്ക്ക് മാത്രമേ എന്നെ സഹായിക്കാന്‍ കഴിയൂ. ഞാനിതാ അങ്ങയെ ശരണം പ്രാപിക്കുന്നു.
മഹര്‍ഷി പറഞ്ഞു,
ത്യാഗം പൂര്‍ണമാവാതെ സത്യം അറിയാനാവില്ല. ആട്ടെ എന്തൊക്കെയാണ് അങ്ങ് ഉപേക്ഷിച്ചത്?
രാജാവ് പറഞ്ഞു,
ഞാന്‍ രാജ്യം ഉപേക്ഷിച്ചു. പ്രജകളെ ഉപേക്ഷിച്ചു, പ്രാണനെപ്പോലെ സ്നേഹിക്കുന്ന സ്വന്തം പത്നിയെ ഉപേക്ഷിച്ചു. കൊട്ടാരവും എല്ലാ സുഖങ്ങളും ഉപേക്ഷിച്ചു. ഇനി ഈ ശരീരം മാത്രമേ ബാക്കിയുള്ളൂ. അതും ഉപേക്ഷിക്കാന്‍ ഞാന്‍ തയ്യാറാണ്. ശിഖിധ്വജന്‍ വലിയ കുഴിയിലേക്ക് ചാടാനൊരുങ്ങി. മഹര്‍ഷി തടുത്തു. മഹാരാജന് വിഡ്ഢിത്തം കാണാതിരിക്കൂ. അങ്ങയ്ക്ക് സത്യം അറിയണ്ടേ? അത് അത്ര പ്രയാസമുള്ള കാര്യമൊന്നുമല്ല. പക്ഷെ അങ്ങയുടെ ത്യാഗം പൂര്‍ണമായില്ല. അതാണ് കാരണം. ഒരിക്കലും സ്വന്തമല്ലാത്ത, ഏത് നിമിഷവും കൈവിട്ടുപോകാവുന്ന കുറെ വസ്തുക്കള്‍ ഉപേക്ഷിച്ചതുകൊണ്ടുമാത്രം ത്യാഗം പൂര്‍ണമാവില്ല.
ശിഖിധ്വജന്‍ പറഞ്ഞു: ഞാനിനി
എന്തുചെയ്യണം.
അങ്ങുതന്നെ പറയൂ.
മഹര്‍ഷി പറഞ്ഞു,
ഈ പറഞ്ഞതെല്ലാം സ്വന്തമാകുന്നത് മനസ്സിലായത്. മനസ്സിനെ ഉപേക്ഷിക്കുന്നതാണ് സര്‍വസംഗപരിത്യാഗം. മനസ്സിനെ ഉപേക്ഷിച്ചാല്‍ അങ്ങയ്ക്ക് ഇപ്പോള്‍ തന്നെ സത്യത്തെ സാക്ഷാത്കരിക്കാം.
ശിഖിധ്വജന്‍ അദ്ഭുതപരതന്ത്രനായി. ഇത്രയും ചെറിയൊരു കാര്യത്തിനാണല്ലൊ ഞാനിത്രനാളും കഷ്ടപ്പെട്ടത്. അഭൗമമായൊരു തേജസ്സ് ശിഖിധ്വജനെ വലയം ചെയ്തു. മുഖം പ്രസന്നമായി. അദ്ദേഹം പറഞ്ഞു; മഹാത്മാവേ അങ്ങയ്ക്ക് നമസ്കാരം. ഞാനിതാ സത്യം സാക്ഷാത്കരിച്ചിരിക്കുന്നു. (ശിഖിധ്വജന്റെ പ്രിയ പത്നി ചൂഡാലയാണ് മഹര്‍ഷിയുടെ വേഷത്തില്‍ വന്ന് ശിഖിധ്വജനെ ബോധവല്ക്കരിച്ചത്!)
കുറെക്കാലമായി തപസ്സ് അനുഷ്ഠിച്ചതുകൊണ്ട് ശിഖിധ്വജന്‍ മനസ്സ് ഉപേക്ഷിക്കാന്‍ വലിയ പ്രയാസമുണ്ടായില്ല എന്നു കരുതാം. പക്ഷെ സാധാരണക്കാരായ നമുക്ക് മനസ്സിനെ അത്ര പെട്ടെന്ന് ഉപേക്ഷിക്കാനാവില്ല. കാരണം മനസ്സ് ഉപേക്ഷിച്ചാല്‍ അഹം ഉപേക്ഷിക്കുക എന്നാണ് പ്രായോഗികമായ അര്‍ത്ഥം. അപ്പോള്‍ നമ്മള് ഇല്ലാതാവും. വ്യക്തിത്വം ഇല്ലാതാവും.
മനസ്സുമായി നാം അത്രയധികം താദാത്മ്യം പ്രാപിച്ചിരിക്കുന്നു. പക്ഷേ ഓരോ രാത്രിയിലും നാം മനസ്സിനെ ഉപേക്ഷിക്കുന്നുണ്ട്. മുഴുവന്‍ അറിവും അഹംഭാവവും മാറ്റി നിര്‍ത്തിയാലേ നമുക്ക് ഉറങ്ങാന്‍ കഴിയൂ. പ്രകൃതിയുടെ ഒരു സംരക്ഷണമാണിത്. അതുകൊണ്ട് സുഷുപ്തിയില്‍ അനുഭവിച്ചറിയുന്നതാണ് സത്യം എന്ന് വേദോപനിഷത്തുകള്‍ പറയുന്നു.
”മായാമാത്രമിദം ദ്വൈതം, അദ്വൈതം പരമാര്‍ത്ഥത
ഇതിബ്രൂതേ ശ്രുതി: സാക്ഷാത് സുഷുപ്താവനുഭൂയതേ”
രണ്ടുണ്ടെന്ന് തോന്നുന്നത് മായകൊണ്ടാണ്. സത്യത്തില്‍ എല്ലാം ഒന്നാണെന്ന് ശ്രുതി വ്യക്തമായി പറയുന്നു. ആയത് എല്ലാവരും സുഷുപ്തിയില്‍ അനുഭവിക്കുകയും ചെയ്യുന്നു. (വിവേകചൂഡാമണി, ശ്രീശങ്കരാചാര്യര്‍)
ഈ സത്യം അറിയാനാണ് സിദ്ധാര്‍ത്ഥനും, ശിഖിധ്വജനും ഒക്കെ കാട്ടിലേക്ക് പോയത്. അഹം ഇല്ലാതായാല്‍ എന്താണോ ബാക്കിയാവുന്നത്, അതാണ് യഥാര്‍ത്ഥ നമ്മള്. ഒരു സാധാരണ ജന്തു. ്യൂഞാന്‍ ബ്രഹ്മമാണെന്നും ആത്മാവാണെന്നുമൊക്കെ തത്വജ്ഞാനികള്‍ പറയും. സര്‍വസാധാരണമായി ചത്തുപോവുകയും ചെയ്യും. മനുഷ്യര്‍ എന്നൊരു പ്രത്യേക ജീവി ലോകത്തിലില്ല എന്നറിയുന്നതാണ് ബോധോദയം അഥവാ മോക്ഷം.
ഓഷോയിലേക്ക് മടങ്ങാം. നിങ്ങള്‍ ആത്യന്തികമായി പരാജയപ്പെടുന്നിടത്താണ് ബോധോദയം സംഭവിക്കുന്നത്. കാമനകളെ തിരിച്ചറിയുകയും അതിന്റെ നിരര്‍ത്ഥകത ബോധ്യപ്പെടുകയും ചെയ്യുമ്പോള്‍ കാമനകളില്ലാതാവുന്നു. അപ്പോള്‍ മാത്രമാണ് ബോധോദയത്തിലെത്തുക. നിങ്ങളുടെ പ്രതീക്ഷയില്ലായ്മയില്‍ തന്നെയാണ് ഒരേയൊരു പ്രതീക്ഷയുള്ളത്. കാമനയില്ലായ്മയില് തന്നെയാണ് സാക്ഷാല്ക്കാരമുള്ളത്. കഠോപനിഷത്തില്‍ പറയുന്നു,
”എപ്പോളിവന്റെ ഹൃദയാശ്രിതങ്ങളായ സര്വകാമനകളും തീരെ നശിക്കുന്നുവോ അപ്പോള്‍ മര്ത്യന് അമൃതനായി ഭവിക്കുന്നു. ഇവിടെ വച്ചുതന്നെ ബ്രഹ്മത്തെ പ്രാപിക്കുന്നു.” എന്തെന്നാല്‍ ഭൗതികമുക്തിയാണ് സ്വരൂപപ്രാപ്തി.
പക്ഷേ ഇന്ന് ബ്രഹ്മജ്ഞാനികള്‍ എന്നഭിമാനിക്കുന്നവരില്‍ ഏറെയും തങ്ങള്‍ക്ക് മരണമില്ലെന്നും പുനര്ജന്മം ഇല്ലാതാക്കാനുള്ളതാണ് ബ്രഹ്മജ്ഞാനമെന്നുമുള്ള ധാരണയില്‍ അഭിരമിക്കുന്നവരാണ്.
എല്ലാ കാമനകളും ഇല്ലാതാവുമ്പോള്‍, എല്ലാ പരിശ്രമവും ഉപേക്ഷിക്കപ്പെടുമ്പോള്‍ (അഹം ഇല്ലാതാവുമ്പോള്‍) നാം സത്യത്തിലെത്തുന്നു. സമത്വത്തിലും സ്വതന്ത്രതയിലും എത്തുന്നു. പ്രകൃതിയുമായി പരിപൂര്‍ണ പാരസ്പര്യത്തിലാവുന്നു. ഇതിന്റെ പേരാണ് ബോധോദയം. ബോധോദയംകൊണ്ട് എന്താണ് ഗുണം എന്നു ചോദിച്ചാല്‍ ശാശ്വതമായ സമാധാനമുണ്ടാകും. വേറൊന്നും നേടാനില്ല. നേടാനുമാവില്ല. ഇതാകട്ടെ പ്രകൃതിയില്‍ സമസ്ത ജീവജാലങ്ങളും യഥേഷ്ടം അനുഭവിച്ചുകൊണ്ടിരിക്കുന്നതുമാണ്. മനുഷ്യന് എന്ന പരിധി ഇല്ലാതാവുമ്പോള്‍ നമുക്കും ആനന്ദം സഹജമായിത്തീരും. അത്രമാത്രം.
മനുഷ്യന്റെ എല്ലാ കാമനകളും പരിശ്രമങ്ങളും അഹംഭാവത്തില്നിന്നുദ്ഭൂതമാണ്. അതുകൊണ്ടാണ് ഇനിയും ഉയരത്തിലേക്ക് പോകണം, മറ്റുള്ളവര്‍ക്ക് (മറ്റ് ജീവികള്‍ക്ക്) സാധിക്കാത്ത പലതും സാധിക്കണം എന്നൊക്കെ തോന്നുന്നത്. ഇതുതന്നെയാണ് സത്യസാക്ഷാത്കാരത്തിന് തടസ്സവും. കാമനകളില്ലെങ്കില്‍, പരിശ്രമങ്ങളില്ലെങ്കില്, അതിനുപിന്നില്‍ ഒരു മനുഷ്യനും ഉണ്ടാവില്ല. അപ്പോള്‍ നാം സത്യത്തിലായിരിക്കും. എവിടെ മനുഷ്യന് (എന്ന ഭേദചിന്ത) ഉണ്ടോ അവിടെ സത്യം ഇല്ല. എവിടെ സത്യമുണ്ടോ അവിടെ മനുഷ്യനും ഇല്ല. ദേഹസംബന്ധമായ അഹംഭാവത്തിന്റെ പേരാണ് മനുഷ്യന്. അതില്ലാതാവുമ്പോള്‍ നാം സമത്വത്തിലെത്തുന്നു. സത്യത്തിലെത്തുന്നു.
അഹം ഉപേക്ഷിക്കാന്‍ സ്വമേധയാ തയ്യാറാവാത്തതുകൊണ്ട് ആത്യന്തികമായ പരാജയത്തിലൂടെ അതുപേക്ഷിക്കപ്പെടുന്നു. നമ്മള് ആരുമല്ലെന്ന് ബോധ്യം വരുകയും ചെയ്യുന്നു. കാമനകള്‍ ഉണ്ടാകുന്നതിനുമുന്‍പും നമ്മള് സത്യത്തില്‍ തന്നെയായിരുന്നു ഉണ്ടായിരുന്നത്. പക്ഷേ അത് തിരിച്ചറിയാന്‍ കഴിയാത്തതുകൊണ്ട് സത്യം അന്വേഷിക്കേണ്ടിവന്നു. കാമനകള്‍ക്ക് പിറകേ പോകേണ്ടിവന്നു. പരാജയം ഏറ്റുവാങ്ങേണ്ടിയും വന്നു. ഇപ്പോള്‍ നാം വീണ്ടും പഴയതുപോലെയായി. അഹം ഇല്ലാതായി. ഇതാണ് നമ്മുടെ യഥാര്‍ത്ഥ പ്രകൃതം. അത് തിരിച്ചറിഞ്ഞാല്‍ ബോധോദയമായി. ചുരുക്കിപ്പറഞ്ഞാല്‍ ഭൗതികമായ കാമനകളാണ് നമ്മെ സ്വബോധത്തില്‍ നിന്നകറ്റി നിര്‍ത്തുന്നത്. അഹം ഇല്ലാതായാല്‍ കാമനകളില്ലാതാവും. കാമനകളില്ലാതായാല് അഹവും ഇല്ലാതാവും. നമ്മള് പൂര്‍ണ സ്വതന്ത്രരായിത്തീരും. അതാണ് സത്യം.
മാനുഷികമായ കാമനകളില്‍നിന്നും രക്ഷപ്പെടാന്‍ വേണ്ടി തത്വജ്ഞാനികള്‍ കണ്ടുപിടിച്ച ഉപായമാണ് ഞാന്‍ ആത്മാവാകുന്നു അഥവാ ബ്രഹ്മമാകുന്നു എന്ന തത്വം. ഞാന്‍ ശരീരമല്ല-മനുഷ്യനല്ല-എന്നുതന്നെയാണിതിന്റെ പ്രായോഗികമായ അര്‍ത്ഥം. ആത്മബോധം ഉറച്ചാല്‍ മനുഷ്യന് അഥവാ ഒരു വ്യക്തി എന്ന നിലയിലുള്ള അസ്തിത്വം ഇല്ലാതാവുകയും മനുഷ്യന് ഒരു സാധാരണ ജീവിയായിത്തീരുകയും ചെയ്യും. അതോടെ മാനുഷികമായ എല്ലാ പ്രശ്നങ്ങളും അവസാനിക്കുകയും ചെയ്യും. ശിഖരങ്ങള്‍ മുറിച്ചതുകൊണ്ട് കാര്യമില്ല. അത് വീണ്ടും വളര്‍ന്നുവരും. മനുഷ്യന് എന്ന അഭിമാനമാണ് തായ്വേര്. അത് മുറിച്ചുകളഞ്ഞാല് എല്ലാവിധ അഹന്താ മമതകളും അതോടെ ഇല്ലാതാവും. നമ്മള് പൂര്‍ണ സ്വതന്ത്രരാവും. സമത്വവും സ്വതന്ത്രവുമാണ് സത്യം. അതിനെ സാക്ഷാത്കരിക്കുന്നതാണ് സത്യസാക്ഷാത്കാരം അഥവാ ബോധോദയം.
ഇത് ഒരുപ്രാപ്യസ്ഥാനമോ മനുഷ്യജന്മത്തിന്റെ ആത്യന്തിക ലക്ഷ്യമോ അല്ല. മനുഷ്യന് സമാധാനമായി ജീവിക്കാനുള്ള മാര്‍ഗ്ഗം മാത്രമാണ്. ആധുനിക ലോകം മനുഷ്യനെ വളരെയേറെ തെറ്റിദ്ധരിപ്പിക്കുന്നതുകൊണ്ട് സത്യം അറിഞ്ഞിരിക്കേണ്ടത് ആരോഗ്യകരമായ അതിജീവനത്തിന് അത്യന്താപേക്ഷിതമായിരിക്കുന്നു എന്നുള്ളതാണ് ബോധോദയത്തിന്റെയും മോക്ഷത്തിന്റെയുമൊക്കെ സമകാലീന പ്രസക്തി. അതിന്റെ ഫലം ഏതൊരാള്‍ക്കും സ്വയം അനുഭവിച്ചറിയാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: