ന്യൂദല്‍ഹി: സഹാറ, ബിര്‍ള കോഴപ്പണ രേഖകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ആധികാരികവും വിശ്വസനീയവുമായ എന്തെങ്കിലും തെളിവുകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാര്‍ക്ക് സാധിച്ചില്ലെന്ന് കുറ്റപ്പെടുത്തിക്കൊണ്ടാണ് അന്വേഷണ ആവശ്യം കോടതി തള്ളിയത്.
ഒരു കമ്പ്യൂട്ടറുണ്ടെങ്കില്‍ ആര്‍ക്കും ആര്‍ക്കെതിരെയും ആരോപണം ഉന്നയിക്കാവുന്ന അവസ്ഥയുണ്ടോ എന്ന് സുപ്രീംകോടതി ചോദിച്ചു. കൃത്യമായ എന്തെങ്കിലും തെളിവുകളുണ്ടെങ്കില്‍ അതു പരിശോധിക്കാന്‍ തയ്യാറാണ്. അല്ലാതെ ഒരു കംപ്യൂട്ടര്‍ പ്രിന്റ് തെളിവായെടുക്കാനാവില്ലെന്നും ഹര്‍ജിക്കാരനായ അഡ്വ. പ്രശാന്ത് ഭൂഷണോട് കോടതി പറഞ്ഞു.
തെളിവുകള്‍ നല്കാന് കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ അംഗീകൃത തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ കോടതിയെ സമീപിക്കാവൂ എന്ന് ഹര്‍ജിക്കാര്‍ക്ക് കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേസ് ഡിസംബര്‍ 14ന് വീണ്ടും സുപ്രീംകോടതി പരിഗണിക്കും.
മുഖ്യമന്ത്രിമാര്‍ക്ക് കോഴപ്പണം കൈമാറിയതായി പറയുന്ന സഹാറ ബിര്‍ള പേപ്പറുകളുടെ മേല്‍ മോദിക്കെതിരെ അന്വേഷണം പ്രഖ്യാപിക്കണമെന്നായിരുന്നു പ്രശാന്ത് ഭൂഷന്റെ ആവശ്യം. ഒരു വെള്ളക്കടലാസില്‍ ഗുജറാത്ത് മുഖ്യമന്ത്രി എന്നെഴുതി 25 ലക്ഷം എന്ന് രേഖപ്പെടുത്തിയതാണ് തെളിവായി പ്രശാന്ത് ഭൂഷണ് കോടതിയില്‍ സമര്‍പ്പിച്ചത്. ചില മാധ്യമങ്ങള്‍ വലിയ വാര്‍ത്തയായി പ്രസിദ്ധീകരിച്ച കോഴ വിവാദം യാതൊരു തെളിവുമില്ലെന്ന് കണ്ട് കോടതി തള്ളിക്കളഞ്ഞിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: