ന്യൂദല്‍ഹി: നോട്ട് നിരോധനം നേരത്തെ അറിയിച്ച് ആവശ്യമായ തയ്യാറെടുപ്പുകള്‍ക്ക് സമയം നല്‍കാത്തതാണ് പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധത്തിന് കാരണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ബഹളം. പ്രസ്താവന പിന്‍വലിച്ച് പ്രധാനമന്ത്രി മാപ്പു പറയണമെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് ആവശ്യപ്പെട്ടു.
കോണ്‍ഗ്രസിന് പുറമേ ബിഎസ്പി നേതാവ് മായാവതിയും പ്രധാനമന്ത്രി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടു. രാജ്യസഭ ഇന്നലെ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് തടസ്സപ്പെട്ടു. ലോക്സഭയില്‍ ചോദ്യോത്തരവേളയും ശൂന്യവേളയും അടക്കമുള്ള എല്ലാ നടപടിക്രമങ്ങളും നടന്നു.
അതിര്‍ത്തി സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥയായ സാഹചര്യത്തില്‍ പാക്കിസ്ഥാനുമായി ചര്‍ച്ചയ്ക്ക് പറ്റിയ അവസ്ഥയല്ല ഉള്ളതെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി ജനറല്‍ വി.കെ സിങ് രാജ്യസഭയെ അറിയിച്ചു.
അതിനിടെ കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധന നടപടിയെ വിമര്‍ശിച്ച മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെതിരെ ബിജെപി ശക്തമായ മറുപടികളുമായി രംഗത്തെത്തി. മന്‍മോഹന്‍സിങിനെ 2004ല്‍ കോണ്‍ഗ്രസ് അസാധുവാക്കിയതാണെന്ന് ബിജെപി നേതാവ് ജിവിഎല്‍ നരസിംഹറാവു പരിഹസിച്ചു. സ്വന്തം മനസ്സിലുള്ളത് തുറന്നുപറയാനുള്ള ഇച്ഛാശക്തി മന്‍മോഹന്‍സിങിന് ഇന്നുമില്ല. പ്രധാനമന്ത്രിയെന്ന നിലയിലും സ്വന്തമായ നിലപാടോ ശൈലിയോ അദ്ദേഹത്തിനില്ലായിരുന്നു. സോണിയയോടും രാഹുലിനോടുമുള്ള ഉത്തരവാദിത്വം നിറവേറ്റുക മാത്രമാണ് മന്‍മോഹന്‍സിങ് ചെയ്യുന്നതെന്നും റാവു കുറ്റപ്പെടുത്തി.
1978ല്‍ മന്‍മോഹന്‍സിങ് ധനകാര്യ മന്ത്രാലയ സെക്രട്ടറിയായിരുന്ന കാലത്താണ് രാജ്യത്ത് നോട്ട് നിരോധനം നടപ്പാക്കിയതെന്ന കാര്യം അദ്ദേഹം മറന്നുപോയതാവാമെന്നാണ് ബിജെപിയുടെ മറ്റൊരു പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: