മീനങ്ങാടി: ജില്ലയിൽ വാഹനങ്ങളിലെത്തി മാലിന്യങ്ങൾ നിക്ഷേപിക്കുന്ന പ്രവണത വർധിക്കുന്നു. ഇത്തരക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ കഴിയാത്തത് ജില്ലയെ മാലിന്യങ്ങൾ തള്ളുന്നതിനുള്ള കേന്ദ്രമാക്കി മാറ്റുന്നതായി പരാതിയുയരുന്നു. അടുത്ത സംസ്ഥാനങ്ങളിൽ നിന്നും അയൽ ജില്ലകളിൽ നിന്നു മായ് കൊണ്ട് വരുന്ന മാലിന്യങ്ങൾ വയനാട് ജില്ലയുടെ പല ഭാഗങ്ങളിൽ നിക്ഷേപിക്കുന്നതും സംസ്കരിക്കുന്നതും പതിവായിരിക്കുന്നതിനിടയിലാണ് മീനങ്ങാടി ടൗണിന്റെ ഹൃദയ ഭാഗത്ത് പത്തോളം ലോറിയിലാണ് മാലിന്യം കൊണ്ട് തളളിയത്. അയൽ ജില്ലകളിൽ നിന്നും കൊണ്ടുവന്ന സർജിക്കൽ വേസ്റ്റ് ഉൾപ്പടെയുള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് ആളൊഴിഞ്ഞ ഭാഗത്ത് തള്ളിയത്. ഏതാനും ദിവസമായി മാലിന്യങ്ങൾ ഇവിടെ കൊണ്ടിടാൻ തുടങ്ങിയിട്ട് . എന്നാൽ വ്യാഴാഴ്ച രാത്രി പത്തിലധികം ലോറികൾ എത്തിയപ്പോഴാണ് മീനങ്ങാടിയിലെ കയറ്റിറക്ക് തൊഴിലാളികൾക്ക് സംശയം കുടുങ്ങിയത് . തുടർന്ന് പോലീസിന്റെ നേത്രത്വത്തിൽ നടന്ന അന്വഷണത്തിൽ കുമിഞ്ഞുകൂടിയ മാലിന്യങ്ങളുടെ കൂമ്പാരം കണ്ടെത്തുകയായിരുന്നു . പലയിടങ്ങളിൽ നിന്നായ് ഇവിടേക്ക് എത്തിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യം ഇവിടെ നിന്നും തരം തിരിച്ച് മാണ്ഡ്യയിലെ പ്ലാസ്റ്റിക്ക് നിർമ്മാണ ശാലയിലേക്ക് കൊണ്ട് പോവുകയാണ് ചെയ്യുന്നതെന്ന് പോലീസ് പറയുന്നു. മാലിന്യം എടുക്കുന്ന സ്ഥലങ്ങളിൽ നിന്നും സംസ്കരണത്തിനായ് ലഭിക്കുന്ന തുകയും തരം തിരിച്ച് കട്ടി കൂടിയ പ്ലാസ്റ്റിക്ക് മാലിന്യം പുനർനിർമ്മാണ ശാലക്ക് കൊടുക്കുമ്പോൾ കിട്ടുന്ന ലാഭ ലക്ഷ്യത്തോടെയാണ് ടെൻഡർ എടുത്ത സ്വകാര്യ വ്യക്തി ഇവിടെ മാലിന്യങ്ങൾ കൊണ്ടിട്ടത്. എന്നാൽ സംസ്കരണത്തിന് കൊണ്ട് പോകാൻ കഴിയാത്ത പ്ലാസ്റ്റിക്ക് ഇവിടെ ഉപേക്ഷിക്കപെടുന്നത് മൂലം ദിവസങ്ങൾക്കുള്ളിൽ ഇവിടം മാലിന്യകൂമ്പാരമായ് മാറും എന്നതിൽ യാതൊരു സംശയവും ഇല്ല. സർജിക്കൽ വേസ്റ്റ് അടക്കം ഇവിടെ നിക്ഷേപിക്കുന്നത് ഒരു മഴ പെയ്താൽ ജല സംക്രമ രോഗങ്ങൾക്കും പകർച്ചവ്യാധികൾക്കും ഇടയാക്കുമെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇത്തരത്തിലുള്ള ഒരു സംസ്കരണ പരിപാടി ഇവിടെ നടക്കുന്നത് പഞ്ചായത്തിന്റെ അനുമതി ഇല്ലതെയാണെന്നും എത്രയും പെട്ടന്ന് ഇവിടെ നിന്നും നീക്കം ചെയ്ത് ജില്ലക്ക് പുറത്ത് എത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയെന്ന് മീനങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അസൈനാർ പറഞ്ഞു. എന്നാൽ പഞ്ചായത്തിന്റെ മൂക്കിനു കീഴിൽ ഇതുപോലൊരു സംസ്കരണം നടന്നിട്ട് പഞ്ചായത്ത് അറിഞ്ഞില്ലെന്ന് പറയുന്നത് ഉത്തരവാദിത്തത്തിൽനിന്നും ഒഴിഞ്ഞുമാറലാണെന്നും പഞ്ചായത്തിന്റെ ഒത്താശയോടെയാണ് മാലിന്യം തള്ളിയതെന്ന് ബി.ജെ.പി ആരോപിച്ചു.എത്രയും പെട്ടെന്ന് മാലിന്യം നീക്കം ചെയ്തില്ലെങ്കിൽസമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് പ്രദേശവാസികളും പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: