കൊല്ലം: നെട്ടയം രാമഭദ്രന് വധക്കേസില്‍ സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബിയുടെ പങ്കിനെക്കുറിച്ചും വിശദമായി അന്വേഷിക്കണമെന്ന ആവശ്യത്തിന് ബലമേറുന്നു. പാര്‍ട്ടിയുടെ അറിവോടെയാണ് കൊലപാതകം നടത്തിയതെന്ന പ്രതികളുടെ വെളിപ്പെടുത്തലോടെ ബേബിയടക്കമുള്ള നേതാക്കളാണ് സംശയത്തിന്റെ നിഴലിലാകുന്നത്. സിബിഐ അറസ്റ്റ് ചെയ്ത മാക്സണിലൂടെയാണ് എം.എ. ബേബിയിലേക്കും സംശയം നീളുന്നത്.
ബേബി മന്ത്രിയായിരിക്കുന്ന കാലത്താണ് രാമഭദ്രന് വധിക്കപ്പെടുന്നത്. കേസില്‍ അറസ്റ്റിലായ പേരയം സ്വദേശി മാക്സണ്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തുവെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. മാക്സണിന്റെ അടുത്ത സുഹൃത്ത് ഹാലി എം.എ. ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ ഡ്രൈവറായിരുന്നു. കൂടാതെ അതിന് ശേഷം പേരയത്തുണ്ടായ ഒരു കൊലപാതകക്കേസിലെ പ്രതിയാണ് ഹാലി. മാക്സണിന്റെ മറ്റൊരു സുഹൃത്ത് ഓക്സ്ഫോണ്, ബേബിയുടെ പഴയ പേഴ്സണല്‍ സ്റ്റാഫ് അംഗവുമാണ്. കൊലപാതകം പാര്‍ട്ടി കോടതി നിര്‍ദ്ദേശ പ്രകാരമാണ് നടന്നിട്ടുള്ളതിന്റെ വ്യക്തമായ സൂചനയാണ് ഇത് നല്‍കുന്നത്. മാക്സണിനെ കസ്റ്റഡിയില്‍ വാങ്ങി സിബിഐ വീണ്ടും ചോദ്യം ചെയ്യുന്നതിലൂടെ ഇക്കാര്യങ്ങളില്‍ വ്യക്തത വരുമെന്നാണ് കരുതുന്നത്.
എം.എ. ബേബിയുടെ തട്ടകമായ പേരയം, കുണ്ടറ മേഖലകളില്‍ പാര്‍ട്ടിക്കുവേണ്ടി നിരന്തരം സംഘര്ഷങ്ങളിലേര്പ്പെട്ടിരുന്നവരാണ് മാക്സണും സുഹൃത്തുക്കളും. അവര്‍ ഇടപെട്ടിരുന്ന കേസുകളില്‍ രക്ഷകരായിട്ടുള്ളതും ബേബിയും മന്ത്രി മേഴ്സിക്കുട്ടിയമ്മയുമൊക്കെയാണ്. കുണ്ടറയിലെ പേരയം പഞ്ചായത്തില്‍ പോലീസ് പോലും കയറാന്‍ ഭയക്കുന്ന കുമ്പളം, പടപ്പക്കര എന്നീ സ്ഥലങ്ങളിലെ പാര്ട്ടിക്രിമിനലുകളുടെ സംരക്ഷകനായി ഇവരുടെ ബലത്തില്‍ മാക്സണ്‍ പിന്നീട് മാറുകയായിരുന്നു.
രാമഭദ്രന് വധക്കേസില്‍ ലോക്കല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പതിനാറ് പ്രതികളെയാണ് കണ്ടെത്തിയത്. ഇവരെല്ലാം സിപിഎമ്മുകാരാണ്. ഇതില്‍ പാര്‍ട്ടിയുടെ ലോക്കല്‍ സെക്രട്ടറി മുതല്‍ ഏരിയ സെക്രട്ടറി വരെയുള്ളവര്‍ ഉള്‍പ്പെടുന്നു. അവര്‍ക്ക് പുറമേയാണ് ഇപ്പോള്‍ ജില്ലാസെക്രട്ടറിയേറ്റംഗം ജയമോഹനും ബാബുപണിക്കരും അടക്കമുള്ളവര്‍ പിടിയിലായത്.
കൊലപാതകം നടന്ന കാലത്തുതന്നെ ഉന്നതബന്ധം ആരോപിക്കപ്പെട്ടിരുന്നെങ്കിലും ആ തരത്തില്‍ അന്വേഷണം നീങ്ങിയില്ല. ഇത് സംബന്ധിച്ച പരാതികള്‍ അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന് മുന്നിലെത്തിയിരുന്നെങ്കിലും അന്വേഷണം ഉണ്ടായില്ലെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: