കൊച്ചി: സിനിമാ താരങ്ങളായ ദിലീപും കാവ്യാ മാധവനും വിവാഹിതരായി. ഇന്നലെ രാവിലെ എറണാകുളത്തെ വേദാന്ത ഹോട്ടലില്‍ നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ദിലീപിന്റെ മകള്‍ മീനാക്ഷി സജീവ സാന്നിധ്യമായി ചടങ്ങില്‍ കൂടെയുണ്ടായിരുന്നു. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും വീട്ടുകാരും സിനിമാ ലോകത്തെ പ്രശസ്തരും ചടങ്ങില്‍ പങ്കെടുത്തു.
വിവാഹ വാര്‍ത്ത ഇന്നലെ രാവിലെ മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പരന്നിരുന്നു. ഒന്‍പതരയോടെ ദിലീപ് തന്റെ ഫേസ്ബുക്ക് പേജില്‍ ലൈവ് വീഡിയോയുമായി എത്തി. വിവാഹവാര്‍ത്ത സ്ഥിരീകരിച്ചു. മകളോടും മറ്റ് ബന്ധുക്കളോടും സുഹൃത്തുക്കളോടും ആലോചിച്ചശേഷമാണ് തീരുമാനം എടുത്തതെന്നും എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ഥനകളും ഉണ്ടാവണമെന്നും അഭ്യര്‍ഥിച്ചു.
ഇരുവീട്ടുകാരുടെയും സമ്മതത്തോടെയാണ് വിവാഹം. മകള്‍ മീനാക്ഷിയുടെ പരിപൂര്‍ണ പിന്തുണയും വിവാഹത്തിനുണ്ടെന്ന് ദിലീപ് വ്യക്തമാക്കി. സിനിമയിലുളളവര്ക്കായി അധികം വൈകാതെ എറണാകുളത്തെ സ്വകാര്യ ഹോട്ടലില്‍ സല്‍ക്കാരം നടത്തും. നേരത്തെ മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ മാത്രമാണ് ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമെന്നോണം വിവാഹം ഉണ്ടായത്. അടൂര്‍ ഗോപാലകൃഷ്ണന്റെ പിന്നെയും എന്ന സിനിമയിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്.
1998 ഒക്ടോബര്‍ 20 നായിരുന്നു ദിലീപും നടിയും നര്‍ത്തകിയുമായ മഞ്ജു വാര്യരുമായിട്ടുള്ള വിവാഹം. ഇതിലുള്ള മകളാണ് മീനാക്ഷി. 2014ലാണ് ഇവര്‍ സംയുക്തമായി വിവാഹമോചന ഹര്‍ജി നല്‍കിയത്. തുടര്‍ന്ന് 2015 ജനുവരി 31ന് ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു. 2009ലാണ് കാവ്യമാധവനും ബാങ്ക് ഉദ്യോഗസ്ഥനായ നിശാല്‍ ചന്ദ്രയും തമ്മില്‍ വിവാഹിതരാകുന്നത്. തുടര്‍ന്ന് അഭിനയത്തില്‍ നിന്നും വിട്ടുനിന്ന കാവ്യ വിവാഹജീവിതത്തില്‍ നിന്ന് വേര്‍പിരിയുകയും വീണ്ടും സിനിമയില്‍ സജീവമാകുകയും ചെയ്തു. 21 സിനിമകളിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുളളത്.
മമ്മൂട്ടി, ജയറാം, ലാല്‍, ജനാര്ദ്ദനന്, സിദ്ധിഖ്, നാദിര്‍ഷ, സിദ്ധാര്‍ഥ് ഭരതന്, സലിംകുമാര്‍, സംവിധായകരായ രഞ്ജിത്ത്, കമല്‍, ജോഷി, നിര്‍മ്മാതാവ് രഞ്ജിത്ത് രജപുത്ര, സുരേഷ്കുമാര്‍, നടിമാരായ കുക്കു പരമേശ്വരന്, മീരാ ജാസ്മിന്, ജോമോള്‍,ചിപ്പി, കവിയൂര്‍ പൊന്നമ്മ, മേനക സുരേഷ്, കെപിഎസി ലളിത തുടങ്ങി സിനിമാരംഗത്തെ ഒട്ടേറെപ്പേര്‍ ചടങ്ങിനെത്തി. അവരില്‍ പലരും വിവരം അറിഞ്ഞതും മണിക്കൂറുകള്‍ക്ക് മുന്‍പ് മാത്രമാണ്. അതിനാല്‍ പലരും താലികെട്ട് കഴിഞ്ഞാണ് എത്തിച്ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: