നോട്ട് നിരോധിച്ച ശേഷം സുഗന്ധഗിരി കമ്പനിയുടെ ഇടപാടുകള്‍ ദുരൂഹം
ഇടുക്കി: കള്ളപ്പണക്കേസില്‍ പിടിവീണ കോണ്‍ഗ്രസ് നേതാവ് ഇ.എം ആഗസ്തിയുടെ കമ്പനിക്കെതിരെ ആദായനികുതി വകുപ്പ് ഉടന്‍ അന്വേഷണം നടത്തും. കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 28 ലക്ഷം രൂപ ഇ.എം ആഗസ്തിയുടെ സുഗന്ധഗിരി കമ്പനിയുടെ കള്ളപ്പണമാണെന്ന് കമ്പംമെട്ട് പോലീസ് കണ്ടെത്തിയതോടെയാണ് കമ്പനിക്കെതിരെ ആദായനികുതി വകുപ്പിന്റെ അന്വേഷണം അനിവാര്യമായിരിക്കുന്നത്.
നെടുങ്കണ്ടത്തെ വാണിജ്യനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്നലെ കമ്പംമെട്ട് പോലീസ് സ്റ്റേഷനിലെത്തി പണം കടത്തിയ വാഹനത്തില്‍ നിന്ന് ലഭിച്ച ഏലം ലേലം സംബന്ധിച്ച വിവരങ്ങള്‍ പരിശോധിച്ചു. കമ്പംമെട്ട് പോലീസ് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വാണിജ്യനികുതി വകുപ്പിന്റെ പരിശോധന.
കള്ളപ്പണം പിടിച്ച സംഭവത്തില്‍ വാണിജ്യനികുതി വകുപ്പിന് പരിശോധന നടത്തേണ്ട സാഹചര്യമില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കേണ്ടത് ആദായനികുതി വകുപ്പാണ്. പോലീസ് ആദായനികുതി വകുപ്പിനെയോ എന്‍ഫോഴ്സ്മെന്റിനെയോ ഇത് സംബന്ധിച്ച വിവരങ്ങള്‍ രേഖാമൂലം അറിയിച്ചിട്ടില്ല.
വിവാദ കമ്പനി വഴി കള്ളപ്പണം വെളുപ്പിക്കുന്നുണ്ടെന്ന് ആദായനികുതി വിഭാഗത്തിന് നേരത്തെ വിവരം ലഭിച്ചിരുന്നെങ്കിലും കോഴക്കാരായ ചില ഉദ്യോഗസ്ഥര്‍ കള്ളപ്പണക്കാര്‍ക്ക് ഒത്താശ ചെയ്യുകയായിരുന്നു. രാജ്യത്ത് നോട്ട് നിരോധിച്ചതിന് ശേഷം സുഗന്ധഗിരി കമ്പനി വഴി കോടികളുടെ കള്ളപ്പണം വെളുപ്പിച്ചതായി പ്രചാരണങ്ങളുണ്ട്.
കേരളത്തിലും തമിഴ്നാട്ടിലും നടക്കുന്ന ഏലം ലേല കേന്ദ്രങ്ങളുടെ മറപിടിച്ചാണ് കള്ളപ്പണം വ്യാപകമായി വെളുപ്പിച്ചിരിക്കുന്നത്. ഭരണ-പ്രതിപക്ഷ വേര്‍തിരിവില്ലാതെയാണ് കമ്പനിയുടെ കള്ളക്കളികള്‍ നടക്കുന്നതെന്ന് നാട്ടില്‍ പാട്ടാണ്.
കള്ളപ്പണത്തില്‍ കള്ളനോട്ടും
ഡോ. സംഗീത് രവീന്ദ്രന്
ഇടുക്കി: കമ്പംമെട്ട് പോലീസ് പിടിച്ചെടുത്ത സുഗന്ധഗിരി കമ്പനിയുടെ 28 ലക്ഷത്തിന്റെ കള്ളപ്പണത്തില്‍ കള്ളനോട്ടും. പിടിച്ചെടുത്ത നോട്ടുകള്‍ നെടുങ്കണ്ടം ട്രഷറിയില്‍ അടയ്ക്കുന്നതിന് മുന്‍പ് കല്ലാര്‍ സ്റ്റേറ്റ് ബാങ്കില്‍ എണ്ണിയപ്പോഴാണ് ആയിരത്തിന്റെ ഒരു കള്ളനോട്ട് ലഭിച്ചത്. ഈ നോട്ട് ബാങ്കില്‍ തന്നെ ഏല്‍പ്പിച്ചു.
സംഭവം പോലീസ് രഹസ്യമാക്കി വച്ചിരിക്കുകയാണ്, കേസെടുത്തിട്ടില്ല. സാധാരണ ഇടപാടുകള്‍ നടക്കുമ്പോള്‍ ഒന്നോ രണ്ടോ കള്ളനോട്ടുകള്‍ ലഭിച്ചാല്‍ ബാങ്കുകാര് നോട്ട് നശിപ്പിക്കുകയാണ് ചെയ്യുന്നത്. പോലീസ് പിടിച്ചെടുത്ത കള്ളപ്പണത്തില്‍ നിന്ന് കള്ളനോട്ട് ലഭിച്ച സാഹചര്യത്തില്‍ കേസെടുക്കേണ്ടതാണ്. കഴിഞ്ഞ ദിവസം പീരുമേടിന് സമീപം 2.58 ലക്ഷത്തിന്റെ കള്ളനോട്ട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. കള്ളനോട്ട് നിര്‍മ്മിച്ച് വിതരണം ചെയ്തു എന്ന വകുപ്പ് പ്രകാരം പീരുമേട് പോലീസ് കേസെടുത്ത് അന്വേണം നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: