പാലാ: ഭാരതത്തില്‍ വലിയമൂല്യമുള്ള കറന്‍സികള്‍ അസാധുവാക്കിയ നടപടി വന്നതോടെ കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിഞ്ഞതായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്.
പരസ്പരം വൈരികളെന്ന് കരുതിയിരുന്ന ഇടതു-വലതുമുന്നണികള്‍ ഒന്നായതായും ഇപ്പോഴുള്ളത് കള്ളപ്പണ സംരക്ഷണ മുന്നണിയാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ജില്ലയില്‍ മൂന്നുദിവസമായി നടക്കുന്ന പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ നേതൃപരിശീലന ശിബിരത്തിന്റെ ഉദ്ഘാടനം ഇടമറ്റം ഓശാന മൗണ്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുഡിഎഫ്, എല്‍ഡിഎഫ് രാഷ്ട്രീയ മുന്നണികളുടെ പ്രസക്തി നഷ്ടപ്പെട്ടു.
അവര്‍ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും ഒന്നുതന്നെ. ബിജെപിയെ ഒറ്റപ്പെടുത്തിക്കൊണ്ട് വരാന്‍പോകുന്ന രാഷ്ട്രീയമാറ്റത്തിന്റെ തുടക്കമാണ് കഴിഞ്ഞദിവസം നടന്ന സര്‍വ്വകക്ഷിയോഗം. കള്ളപ്പണത്തിനെതിരെ നടപടിയെടുക്കുന്നതില്‍ എന്തിനാണിവിടെ രാഷ്ട്രീയക്കാര്‍ ഭയപ്പെടുന്നതെന്നദ്ദേഹം ചോദിച്ചു. നിയമവിധേയമായി സമ്പാദിച്ച പണമുള്ളവര്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്.
കേരളത്തിലെ ഇന്നത്തെ പ്രതിസന്ധിക്ക് കാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇടത്-വലത് മുന്നണികളാണ്. അഴിമതിയും കള്ളപ്പണവും വെളിച്ചത്തുവരുമെന്ന വേവലാതിയില്‍ നിന്നുണ്ടായതാണീ സാഹചര്യം. മനസ്സ് തുറന്ന് ചിരിക്കാന്‍ കഴിയാത്ത സാഹചര്യമാണ് കേരളത്തിലെ രണ്ട് മുന്നണികളുടെയും നേതാക്കള്‍ക്കുള്ളതെന്നും ഈ മുന്നണികളെ പിരിച്ചുവിടുകയാണ് വേണ്ടതെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എന്‍.ഹരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ബി.രാധാമണി, എം.ബി.രാജഗോപാല്‍, എന്‍.പി. കൃഷ്ണകുമാര്‍, ടി.എന്‍.ഹരികുമാര്‍, അഡ്വ.നോബിള്‍ മാത്യു, ജില്ലാ ഭാരവാഹികളായ കെ.പി.സുരേഷ്, ലിജിന്‍ലാല്‍ എന്നിവര്‍ പ്രസംഗിച്ചു. നാളെ വൈകിട്ട് 5ന് നടക്കുന്ന സമാപനസമ്മേളനം ദേശീയ നിര്‍വ്വാഹക സമിതിയംഗം ശോഭാ സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. ജില്ലാ നേതാക്കളായ കെ.പി.ഭുവനേശ്, എം.വി.ഉണ്ണികൃഷ്ണന്, കെ.ജി.കണ്ണന്, ലിജിന്‍ലാല്‍, സോമന് തച്ചേട്ട് എന്നിവര്‍ നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: