കണ്ണൂര്‍: ഫസല്‍ വധക്കേസില്‍ നിന്ന് കാരായിമാരടക്കമുള്ള സിപിഎമ്മുകാരായ പ്രതികളെ രക്ഷിക്കാന്‍ സിപിഎമ്മും പൊലീസും ചേര്‍ന്ന് നടത്തിയ ഗൂഢാലോചന തെളിഞ്ഞു. പോലീസ് കളളക്കേസില്‍ കുടുക്കി കസ്റ്റഡിയിലെടുത്ത് ക്രൂരമായി പീഡിപ്പിച്ച ആര്‍എസ്എസ് പ്രവര്ത്തകന് സുബീഷിനെ മറ്റൊരു കേസില്‍ പ്രതിചേര്‍ത്ത് ഇന്നലെ കോടതിയില്‍ ഹാജരാക്കിയതോടെയാണ് പോലീസ് മര്‍ദ്ദനത്തിന്റെ ക്രൂരത ദൃശ്യമായത്.
പോലീസ് അന്യായമായി കസ്റ്റഡിയിലെടുത്ത ചെമ്പ്രയിലെ ആര്‍എസ്എസ് പ്രവര്ത്തകന് സുബീഷിനെ കൂത്തുപറമ്പ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് അദ്ദേഹം പോലീസിന്റെ ക്രൂര മര്‍ദ്ദനത്തിന് വിധേയനായെന്ന കാര്യം കോടതി പരിസരത്തുണ്ടായിരുന്നവര്‍ക്ക് മുഴുവന്‍ ബോധ്യമായത്. കോടതിയില്‍ നിന്ന് സുബീഷിനെ പുറത്തേക്ക് കൊണ്ടുവരുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കുന്നതായിരുന്നു. മറ്റൊരാളുടെ സഹായത്തില്‍ പോലും നടക്കാന്‍ കഴിയാത്തത്രയും അവശനിലയിലായിരുന്നു സുബീഷ്. അദ്ദേഹം ഇടയ്ക്കിടെ ഛര്ദ്ദിക്കുന്നുമുണ്ടായിരുന്നു.
ശരീരമാസകലം പോലീസിന്റെ ക്രൂരമായ മര്‍ദ്ദനത്തില്‍ ചതഞ്ഞ അവസ്ഥയിലാണ്. കൈകാലുകളുടെ സ്വാധീന ശക്തി പൂര്‍ണ്ണമായും നഷ്ടപ്പെട്ട സ്ഥിതിയാലാണ്. പോലീസിന്റെയും വക്കീലിന്റെയും സഹായത്തോടെയാണ് ജീപ്പില്‍ നിന്നും കോടതിയിലേക്കും തിരിച്ച് വാഹനത്തിലേക്കും നടന്നു നീങ്ങിയത്. ഡിവൈഎസ്പിമാരായ പ്രിന്‍സ് അബ്രഹാമിന്റെയും പി.പി.സദാനന്ദന്റെയും നേതൃത്വത്തില്‍ പോലീസ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച് ഫസലിനെ കൊലപ്പെടുത്തിയത് താനും മറ്റ് ചില ആര്‍എസ്എസ് പ്രവര്‍ത്തകരുമാണെന്ന് മൊഴിനല്‍കാന്‍ നിര്‍ബന്ധിച്ചുവെന്ന് സുബീഷ് കൂത്തുപറമ്പ് കോടതി മുമ്പാകെ പറയുകയും ചെയ്തു.
അന്യായമായി തന്നെ കസ്റ്റഡിയിലെടുക്കുകയും മര്‍ദ്ദിച്ച് അവരുടെ ഇംഗിതത്തിനനുസരിച്ചുള്ള മൊഴി രേഖപ്പെടുത്തുകയും ചെയ്തതിന് ഡിവൈഎസ്പിമാരായ പ്രിന്‍സ് അബ്രഹാമിനും പി.പി.സദാനന്ദനുമെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സുബീഷ് സ്വകാര്യ അന്യായവും ഫയല്‍ ചെയ്തിട്ടുണ്ട്. ക്രൂരമര്‍ദ്ദനത്തിനിരയായി അവശനിലയിലായ തനിക്ക് വിദഗ്ധപരിശോധനയും ചികിത്സയും അനുവദിക്കണമെന്നാവശ്യപ്പെട്ടും സുബീഷ് ഹര്‍ജി നല്കി. സിപിഎമ്മിന് വേണ്ടി പൊലീസ് മൂന്നാംമുറ നടത്തി കള്ളമൊഴിയുണ്ടാക്കിയാണ് ഫസല്‍ വധക്കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചന നടത്തിയതെന്ന് സുബീഷിന്റെ ശാരീരികാവസ്ഥയിലൂടെ പകല്‍പോലെ വ്യക്തമായിരിക്കുകയാണ്.
എന്നാല്‍ കേസുമായി ബന്ധപ്പെട്ട് ദിനംപ്രതി സിപിഎം കള്ളപ്രചാരണവുമായി മുന്നോട്ടു പോവുകയാണ്. കഴിഞ്ഞ 17ന് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ സുബീഷിനെ അകാരണമായി കസ്റ്റഡിയിലെടുക്കുകയും രണ്ട് ദിവസം മൂന്നാംമുറ പ്രയോഗിച്ച് ഫസലിനെ കൊലപ്പെടുത്തിയത് താനടക്കമുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് പറയിപ്പിക്കുകയായിരുന്നു. 19 ന് വാളാങ്കിച്ചാലിലെ സിപിഎം പ്രവര്‍ത്തകനായ മോഹനന്റെ കൊലപാതകക്കേസില്‍ കളളക്കേസ് ചുമത്തി കോടതിയില്‍ ഹാജരാക്കി ജയിലിലടച്ചു. അതിനു ശേഷം ഫസല്‍ വധത്തിന് പിന്നില്‍ ആര്‍എസ്എസാണെന്ന രീതിയില്‍ പച്ചക്കളളം സിപിഎം നേതൃത്വം വ്യാപകമായി പ്രചരിപ്പിച്ചു വരികയാണ്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: